പൂഴിക്കടകൻ

പൂഴിക്കടകൻ                 
          
 

കഥകളെന്നാലെന്ത്? ഉത്തരം, പറയാതെ പറയുന്നതാണ് കഥയെന്ന് പറയാം. ലളിതമോ ഗഹനമമോ സുന്ദരമോ അസുന്ദരമോ ആയ ഭാഷാ സങ്കേതം ഉപയോഗിച്ചു കുറഞ്ഞ വാക്കുകളാൽ വലിയൊരു ആശയ പ്രപഞ്ചം സൃഷ്ടിക്കുന്നവയാണവ. കഥകളുടെ വായനയും അവയുടെ നിരീക്ഷണങ്ങളും കഥയെഴുതാനുള്ള ശ്രമങ്ങളുമെല്ലാം നമ്മുടെ സർഗാത്മകത വാസനയെ പ്രചോദിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം കഥകൾ കുട്ടികൾ വായിക്കേണ്ടതും അവർ അതിലൂടെ കടന്നു പോകേണ്ടതും സ്വന്തമായി ആ കഥയെ അവതരിപ്പിക്കേണ്ടതും ആവശ്യം തന്നെയാണ്. ഇന്നത്തെ നാട്ടുപച്ചയിൽ ഇവിടെ പരിചയപ്പെടുത്തുന്നതും കഥാസ്വാദനം തന്നെയാണ്. 
മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച, യുവ എഴുത്തുക്കാരിൽ പ്രമുഖനായ ശ്രീ .വി ദിലീപിൻ്റെ പൂഴിക്കടകൻ എന്ന കഥയുടെ മൂന്ന് ആസ്വാദനങ്ങൾ.
വായനക്കുറിപ്പുകൾ വായിക്കാം:         

1) പൂഴിക്കടകൻ
                     - ദേവിക എ 9 E

കുടുംബവും ആചാരങ്ങളും ജീവിതത്തിലെ പരുക്കൻ യാഥാർത്യങ്ങളും ഒരു മനുഷ്യനെ ജീവിതത്തിൽ മുന്നേറാൻ എത്രത്തോളം സ്വാധീനിക്കുന്നു  എന്ന് വി. ദിലീപിന്റെ 'പൂഴിക്കടകൻ' എന്ന കഥയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു 
      ഈ കഥക്ക് 'പൂഴിക്കടകൻ' എന്ന ശീർഷകം വളരെയധികം യോചിക്കുന്നുണ്ട്,  തച്ചോളി ഒതേനന്റെ വീരകഥകൾ പാടിയും പങ്കുവെച്ചും നടന്ന പൂർവികരെ ഓർത്തുകൊണ്ട് അവരുടെ കഥ തന്നെ തന്റെ നോവലിലേക്ക് അതേപടി പകർത്തുകയാണ് അശ്വിൻ. 
     കഥയിലെ ആദ്യഭാഗത്തിൽ അശ്വിൻകുമാർ എന്ന ചെറുപ്പക്കാരൻ  തെയ്യമാടി കുടുംബം പുലർത്തിയ തന്റെ പൂർവികരെ ഓർക്കുന്നു. അങ്ങനെ ഓർമ്മകളുടെ ഒടുക്കം തന്റെ നെറ്റിയിൽ കൈപ്പടവെച്ച്  ചോരകല്ലിച്ച ഓർമ്മകളുടെ അടിഞെരമ്പിൽ തൊടുന്നു. അഞ്ചു വർഷത്തിന് മുമ്പാണ് അശ്വിൻ നഗരത്തിൽ എത്തിയത്. പിന്നെ എഴുത്തുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ ആഗ്രഹിച്ചു ബേൽ എന്നയാളുടെ പുസ്തകശാലയിൽ നിൽക്കുന്നു. 
    അങ്ങനെ കഥയുടെ ഒഴുക്ക് മാറുന്നു, ബേൽ അശ്വിനോട് ഒരു നോവൽ എഴുതാൻ പറയുന്നു.  
     ബേൽ ഒരു പ്രേത്യേക സ്വഭാവക്കാരനായിരുന്നു. ഓരോ പുസ്തകത്തിനും ബേലിനു  തന്റേതായ രീതിയിൽ വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നു. വീട്ടിലേക്ക് വരുന്ന എഴുത്തുകാരെ ബേൽ നന്നായി സത്കരിക്കുമായിരുന്നു. 
      എഴുതാൻ ആഗ്രഹിച്ച ദിവസവും അശ്വിൻ ഓർക്കുന്നു. 
      ജെറമിയാദ് എന്നയാളെ തോൽപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ബേലിനുള്ളൂ. എന്നാൽ അശ്വിൻ ജീവിതത്തിൽ ഒരു നോവലെ എഴുതൂ എന്നും അത് ഹൃദയം പിഴിഞ്ഞ് എഴുതും എന്നും ഉറപ്പിച്ചു. ഒരു എഴുത്തുകാരൻ യഥാർത്ഥത്തിൽ ഒരു നോവലെ ജീവിതത്തിൽ എഴുതൂ എന്ന് അശ്വിൻ കരുതിയിരുന്നു. 
    തന്റെ റൂമിലെ ചുമരിൽ എഴുതപ്പെട്ട വരികൾ വായിക്കാൻ കഴിയാതെ വന്നപ്പോൾ അതെഴുതിയ ആൾ എത്ര നിർഭാഗ്യവാനായ എഴുത്തുകാരനാണെന്ന്  അശ്വിന് തോന്നി. 
      സാഹിത്യത്തിലും ജീവിതത്തിലും അശ്വിന് തന്റേതായ രീതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. 
     നോവൽ എഴുതി കഴിഞ്ഞപ്പോൾ അശ്വിൻ എത്ര തവണ തെയ്യമാടിയാലും പട്ടിണി മാറാത്ത തന്റെ പൂർവികരെ ഓർത്തു. അതിലൂടെ അശ്വിൻ തന്റെ ഭൂതകാലത്തിലേക്ക് ഒരു എത്തിനോട്ടം നടത്താറുണ്ട് എന്ന് മനസിലാക്കാം.  
    നോവൽ എഴുതി കഴിഞ്ഞപ്പോൾ അശ്വിന് ആത്മവിശ്വാസം വർദ്ധിച്ചു, അതുകൊണ്ടാണ് ജെറമിയാദ് കാണണം എന്ന് പറഞ്ഞപ്പോൾ അശ്വിൻ ഒട്ടും മടിക്കാതെ കാണാം എന്ന് പറഞ്ഞത്. 
      എല്ലാ മനുഷ്യരും ജീവിതത്തിൽ തന്റെ നിലനിൽപ്പിന് വേണ്ടി പൂഴിക്കടകൻ എന്ന വിദ്യ എടുക്കാറുണ്ട്. 
     ഒരു മനുഷ്യനിൽ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെയുള്ള മാറ്റം ഇവിടെ വളരെ വ്യക്തമായി പരാമർശിക്കുന്നു. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കഥയാണ് 'പൂഴിക്കടകൻ'
                                        - ദേവിക. എ 9 E
2) പൂഴിക്കടകൻ
                   - സാനിയ കെ ജെ

മലയാളത്തിലെ യുവ എഴുത്തുകാരിൽ പ്രമുഖനായ ശ്രീ വി.ദിലീപിൻ്റെ കഥയാണ് 'പൂഴിക്കടകൻ'. കലകൾ -അവ ഓരോ കാലഘട്ടത്തിൻ്റെയും സംസ്കാരത്തിൻ്റെയും അടയാളപ്പെടുത്തലുകളാണ്, ഓർമ്മ സൂക്ഷിപ്പുകളാണ്. എന്നാൽ ഇത്തരം കലകളെ കാണികൾക്കു മുൻപിൽ അവതരിപ്പിക്കുന്നവരുടെ ജീവിതത്തെക്കുറിച്ചൊ ജീവിതാവസ്ഥയെക്കുറിച്ചൊ ആരും അറിയുന്നില്ല, അവർക്കൊന്നും ശരിയായ പരിഗണനയും ലഭിക്കുന്നില്ല. അതു കൊണ്ടുതന്നെയാണ് പഴയ കലകളിൽ പലതും ഇന്ന് അപ്രത്യക്ഷമാവുന്നത്. കലകൾക്കും എഴുത്തിനും തലമുറകളിലൂടെ കൈവരുന്ന മാറ്റത്തെക്കുറിച്ചും ഇവ മനുഷ്യമനസ്സുകൾക്കും ജീവിതങ്ങൾക്കും സമ്മാനിച്ച ചില ചോരകല്ലിച്ച ഓർമ്മകളെക്കുറിച്ചും ചർച്ചചെയ്യുകയാണ് 'പൂഴിക്കടകൻ' എന്ന കഥയിൽ കഥാകൃത്ത്.

ജീവിതാവസ്ഥകളും തീക്ഷ്ണമായ അനുഭവങ്ങളുമാണ് പലപ്പോഴും എഴുത്തിലേക്ക് നയിക്കുന്നത്‌. കഥയിലെ പ്രധാന കഥാപാത്രമായ അശ്വിനേയും എഴുത്തിലേക്ക് നയിച്ചത് ഇത്തരം തീക്ഷ്ണമായ അനുഭവങ്ങൾ തന്നെയാണ്.അശ്വിൻ്റെ അച്ഛനായ കുമാരനിലൂടെയും കുമാരൻ്റെ അച്ഛൻ കോരനിലൂടെയും അവർ കെട്ടിയാടാൻ വിധിക്കപ്പെട്ട തെയ്യവേഷത്തിലൂടെയുമാണ് ഇത്തരം അനുഭവങ്ങൾ അശ്വിനെ തേടിയെത്തുന്നത്.

രാത്രിയിൽ കെട്ടിയാടുന്ന തെയ്യവേഷവും അതുകഴിഞ്ഞുള്ള വയലിലെ പരിശ്രമവുമായിരുന്നു കോരനടക്കമുള്ള പുലയ സമുദായക്കാരുടെ വീട്ടിൽ അന്നമെത്തിച്ചത്. വിണ്ടുകീറിയ കാൽമട മ്പുമായി വയലുകൾ അന്വേഷിച്ചുള്ള കോരൻ്റെ യാത്ര ഈ അശ്രാന്ത പരിശ്രമത്തിൻ്റെ അടയാളമായി നിലകൊള്ളുന്നു. കോരനുശേഷം കുമാരനിലെത്തിയപ്പോഴും ദാരിദ്ര്യത്തിനു മാത്രം ഒരു അലല്ലും ഉണ്ടായില്ല. സർക്കാർ ജോലി നോക്കിയാണ് കുടുംബം പുലർത്തിയതെങ്കിലും കുമാരൻ്റെ പാതിമെയ്യ് തെയ്യം തന്നെയായിരുന്നു. അവസാനം അതേ തെയ്യവേഷത്തിൽ തെറ്റായ ചുവടേറ്റ് കുമാരന് ലോകം വിടേണ്ടി വരുന്നു. ഒരേ ദിവസം ദൈവീക പരിവേഷമണിഞ്ഞ് കാണികളെ വിസ്മയിപ്പിച്ച് പിന്നീട് അന്നത്തിനായി അലയേണ്ടിവരുന്ന ഇത്തരം കലാകാരൻമാരുടെ നിസ്സഹായാവസ്ഥ കൂടി വെളിപ്പെടുത്തുകയാണ് ഇത്തരം കഥാപാത്രങ്ങളിലൂടെ കഥാകൃത്ത്.

കുമാരനു ശേഷം അശ്വിനിലേക്കെത്തുമ്പോൾ ,അവൻ തെയ്യത്തെയല്ല, മറിച്ച് പുസ്തകങ്ങളേയും വായനയേയുമാണ് മനസ്സിൽ ആവാഹിച്ചതെന്നും സ്നേഹിച്ചതെന്നും മനസ്സിലാക്കാം. പുസ്തകങ്ങളുമായി എന്നും അടുത്തിടപഴകാൻ ആഗ്രഹിച്ച അശ്വിന് പുസ്തകങ്ങളെ നോക്കുന്ന ജോലി നൽകിയത് പ്രസാധകനായ ബേൽസെബൂലാണ്. പുസ്തകങ്ങളെ അശ്വിൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവയോളം ഔന്നത്യമുള്ള മറ്റൊരു ജന്മവും ഈ പ്രപഞ്ചത്തിലില്ലെന്നും, തൻ്റെ അറിവും ജീവനുമെല്ലാം ഈ പുസ്തകങ്ങൾ തന്നതാണെന്നും അശ്വിൻ വിശ്വസിക്കുന്നു. കഥയിൽ അവതരിപ്പിച്ചിട്ടുള്ള ഒരു പ്രധാന പ്രതീകം അവൻ്റെ മുറിയിലെ വെള്ളപൂശിയ ചുമരുകൾക്കിടയിൽ മാഞ്ഞു തുടങ്ങിയ വായിക്കാനാകാത്ത ആരോ എഴുതിയിട്ട അക്ഷരങ്ങളായിരുന്നു. അവയെ വായിക്കുവാനും അവയുടെ ധർമ്മമെന്തെന്നറിയുവാനും അശ്വിൻ ഒരുപാട് ശ്രമിച്ചിരുന്നു.കണ്മുന്നിലുണ്ടായിട്ടും കണ്ണുക്കൊണ്ട് കാണാൻ കഴിഞ്ഞിട്ടും വായിക്കാനാകാതെ പോകുന്ന അക്ഷരങ്ങൾ...
ഒരുപക്ഷേ അവയെല്ലാം ഒരു പ്രതീകമായിരിക്കാം, അവൻ്റെ പിതൃക്കളടങ്ങുന്ന തെയ്യകലാകാരൻമാരുടെ ആരും അറിയാതെ പോയ, കാലം മായ്ച്ചു കളഞ്ഞ നൊമ്പരങ്ങളുടെ ,മറഞ്ഞുപോയ ചിലരുടെ ജീവിത സത്യങ്ങളുടെയെല്ലാം പ്രതീകം... തിന്നുവാൻ കൊള്ളാത്ത ഭക്ഷണം പോലെ ആർക്കും ഉപകരിക്കാതെ പോയ ആരുടെയൊക്കെയോ ചിന്തകളുടെ, മറഞ്ഞുപോയ സത്യങ്ങളുടെ ,അറിവുകളുടെയെല്ലാം പ്രതീകം.
ഇങ്ങനെ എത്രപേരുടെ അക്ഷരങ്ങൾക്കും ചിന്തകൾക്കും ജീവിതത്തിനും മീതെ കാലം വെള്ളപൂശി അജ്ഞാതമാക്കിയിരിക്കാമെന്ന് ഇത്തരം പ്രതീകങ്ങൾ വായനക്കാരെ ചിന്തിപ്പിക്കുന്നു.

ഹൃദയത്തിൽ മുറിപ്പാടായ, പിന്നീട് പൊറ്റയായ അനുഭവങ്ങൾ പറിച്ചുകളയാനാവാതെ ഒപ്പമുള്ളതിനാൽ എഴുതുവാനവൻ നിശ്ചയിച്ചിരുന്നു. ആത്മാവിൻ്റെ അടിത്തട്ടിൽനിന്ന് ഹൃദയാവർജ്ജകമായി ചിത്രീകരിക്കുന്ന അത്തരം അനുഭവങ്ങളെ പകർത്തുകയാണ് എഴുത്തെങ്കിൽ എന്തുകൊണ്ട് തനിക്കും എഴുതികൂടാ എന്നവൻ ചിന്തിക്കുന്നു. ഇവയെല്ലാം അവൻ്റെ അനുഭവങ്ങൾ അവന് സമ്മാനിച്ച ശക്തിയും ആത്മവിശ്വാസവുംകൊണ്ട് മാത്രമാണ്.
കഥയിലെ ബേൽ എന്ന കഥാപാത്രത്തിലൂടെ ഇന്നത്തെ വില എഴുത്തുകളെ വിമർശിക്കുക കൂടിയാണ് കഥാകൃത്ത്. സ്വാർത്ഥ താത്പര്യങ്ങൾക്കായി സാഹിത്യത്തോടും എഴുത്തിനോടും നീതി പുലർത്താതെയുള്ള ചില എഴുത്തുകൾക്കെതിരെയുള്ള വിമർശനം.

തൻ്റെ അനുഭവങ്ങൾ ജയമോഹൻ്റെ 'നൂറു സിംഹാസനങ്ങളുമായി കൂട്ടിവെച്ചപ്പോൾ അവ കൂടുതൽ ശക്തിയാർജ്ജിച്ചു. അതവൻ്റെ മനസ്സിലെ തീവ്രമായ അനുഭവങ്ങളെ ഉണർത്തി. ആ വായനയിൽ വെള്ളതേച്ച ചരിത്രത്തിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കപ്പെട്ട, ഈ ലോകത്തിലെ ചവറും അഴുക്കും തിന്നാൻ മാത്രം ജന്മംകൊണ്ട, ചില മനുഷ്യരുടെ ചിത്രങ്ങളും അനുഭവങ്ങളുമാണ് അശ്വിൻ മനസ്സിൽ ആവാഹിച്ചത്. തൻ്റെ അനുഭവങ്ങളുമായി താതാത്മ്യം പ്രാപിക്കാൻ ഇന അനുഭവങ്ങൾക്കായതായി അവന് തോന്നി. ദൈവമായി തെയ്യമാടിയും അശ്രാന്തം വയലുകളിൽ പണിയെടുത്തും പട്ടിണി മാറ്റിയ തൻ്റെ പിതൃക്കൾ... ബാക്കിയായ ദാരിദ്രവും കഷ്ടപ്പാടുകളും... എല്ലാറ്റിനുമവസാനം വിണ്ടുകീറിയ കാൽമടമ്പുമായുള്ള ഇഹലോകയാത്ര... എന്തിനെന്നില്ലാതെ എന്തിനോവേണ്ടി പൊലിയുന്ന ജീവനുകൾ, കലയിൽ ജയിക്കുകയും ജീവിതത്തിൽ തോൽക്കുകയും ചെയ്ത ജീവിതങ്ങൾ... തങ്ങളുടെ ജീവിതങ്ങൾ തമ്മിൽ അധികം വ്യത്യാസമില്ലെന്ന് മനസ്സിലാക്കിയതിനാലാവണം ഈയൊരു വായനാനുഭവം അവനെ എഴുത്തിലേക്ക് നയിച്ചത്, നോവൽ പൂർത്തിയാക്കാൻ അവനെ സഹായിച്ചത്.

എന്നാൽ അവസാനം ജെറിയാദ് നോവലിനുവേണ്ടി അശ്വിനെ വിളിക്കുമ്പോൾ 'കാണാം' എന്നുള്ള അശ്വിൻ്റെ മറുപടി ഒരുപക്ഷേ വായനക്കാരെ ഞെട്ടിച്ചേക്കാം. തന്നെ ഇത്തരത്തിൽ ഒരു രചനയിലേക്ക് നയിച്ച ബേലിനെ മറന്ന്, ജെറിയാദിലേക്കുള്ള അയാളുടെ കൂടുമാറ്റം ഇതുവരെയുണ്ടാക്കിയ ആ കഥാപാത്രത്തിൻ്റെ മൂല്യബോധത്തെ തകിടം മറിക്കുന്നതാണ്. ഒരുപക്ഷേ മനുഷ്യൻ എന്നും സ്വാർത്ഥനും മോഹിയുമാണെന്നുള്ള തിരിച്ചറിവിലേക്ക് വായനക്കാരെ എത്തിക്കുവാനുള്ള കഥാകുന്നിൻ്റെ ശ്രമമായിരിക്കാം അത്.

ഈയൊരു കഥ വായനക്കാർക്ക് ഒരുപാട് തിരിച്ചറിവുകൾ നൽകുന്നു. ഇന്നത്തെ മനുഷ്യനേയും കലയേയുമെല്ലാം തൻ്റെ കഥാപാത്രങ്ങളിലൂടെ വിമർശിക്കുകയാണ് കഥാകൃത്ത്.തലമുറകൾ പിന്നിടുമ്പോൾ കലയ്ക്കു കൈവരുന്ന മാറ്റവും മുഖത്തെ ഛായങ്ങൾക്കപ്പുറം കലാകാരൻമാർ നേരിടുന്ന ദുരവസ്ഥയേയുമെല്ലാം കഥ ചർച്ചചെയ്യുന്നു. കഥയിലെ ഓരോ കഥാപാത്രങ്ങളും വായനക്കാർക്ക് ഓരോ തിരിച്ചറിവുകൾ നൽകുന്നു. കലകളെ ആസ്വദിക്കണം, അവയെ ആരാധിക്കണം എന്നാൽ അതോടൊപ്പം തന്നെ ദൈമായും ദേവനായും ഭൂതമായും പിശാചായുമൊക്കെ കെട്ടിയാടുന്ന ഈ മനുഷ്യക്കോലങ്ങളുടെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്നുകൂടി നാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന ഒരു ആശയം കൂടി കഥ മുന്നോട്ടുവെക്കുന്നു. അതോടൊപ്പം തന്നെ, ചില ജീവിതങ്ങൾ ഇന്നും നിസ്സഹായരായി,വെള്ളപൂശിയ ചുമരുകൾക്കിടയിൽ വായിക്കാനാകാത്ത അക്ഷരങ്ങൾ പോലെ ഇന്നും നിലനിൽക്കുന്നുണ്ടെന്ന് ഈ കഥയിലൂടെ വായനക്കാർ മനസ്സിലാക്കുന്നു.
                               - സാനിയ കെ ജെ

3) പൂഴിക്കടകന്‍
                - ഭദ്ര എ എം
                                                  
യുവസാഹിത്യകാരന്മാരിൽ തന്‍റേതായ ഇടം കണ്ടെത്തിയ ചെറുകഥാകൃത്ത്  വി ദിലീപിൻ്റെ മനുഷ്യ മനസ്സുകളുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഹൃദയസ്പർശിയായ കഥയാണ് 'പൂഴിക്കടകൻ'. കലയിൽ തന്‍റേതായ വിജയം കണ്ടെത്തിയപ്പോഴും സ്വന്തം ജീവിതത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങേണ്ടി വന്ന ഒരു കൂട്ടം പാഴ്ജന്മങ്ങളുടെ ജീവിത കഥയിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ അനുഭവ കാഴ്ച്ചകളിലേക്ക് കഥാകൃത്ത്  വായനക്കാരെ കൂട്ടിക്കൊണ്ടു
പോകുന്നു.
                            അശ്വിൻ കുമാർ എന്ന നായക കഥാപാത്രത്തിന്‍റെ ഓർമ്മകളിലൂടെയാണ് ഈ കഥ കടന്നു പോകുന്നത്. കഥാനായകന്‍ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ വായനക്കാരിലേക്ക്പകർന്നു നൽകുന്നതിനുള്ള കഥാകൃത്തിന്‍റെ ശ്രമം വിജയിച്ചിട്ടുണ്ട്.
                                തെയ്യക്കോലം കെട്ടി ആടിത്തിമിര്‍ത്ത കോരന്‍റേയും കുമാരന്‍റേയുമൊക്ക പിൻതലമുറക്കാരനാണ് അശ്വിന്‍കുമാര്‍. തെയ്യവേഷം കെട്ടിയാടുമ്പോൾ വീര കഥാപാത്രങ്ങൾ ആയി മാറിയ ഒരു കൂട്ടം ആളുകൾ. വേഷങ്ങൾ അഴിച്ചു വയ്ക്കുമ്പോൾ ആർക്കും വേണ്ടാത്ത ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത ഒരു കൂട്ടം ദാരിദ്ര്യ കോലങ്ങൾ, സമൂഹംപുച്ഛത്തോടെ മാത്രം നോക്കികണ്ട മനുഷ്യക്കോമാളികൾ...
                           കാലം കടന്നു പോയിട്ടും തന്‍റെ പൂർവികർ ഏറ്റുവാങ്ങേണ്ടിവന്ന ദുർവിധി തന്നേയും പിന്തുടരുമോ എന്ന ഭയം അശ്വിനില്ലാതില്ല.  

അടിച്ചമർത്തപ്പെട്ട, തോൽവികൾ മാത്രം ഏറ്റുവാങ്ങേണ്ടിവന്ന  അധകൃതവർഗ്ഗത്തിന്റെ പ്രതീകമാണ് കോരൻ.  കോരന്‍റെ മകൻ കുമാരന്  തെയ്യം തന്റെ ജീവിതമാർഗമല്ലെങ്കിൽ കൂടി തെയ്യക്കോലങ്ങൾ തന്റെ ജീവിതത്തിന്റെ ഭാഗമാണ്,  ജീവിതം തന്നെയാണ്. തന്നെ ദാരിദ്ര്യതെയ്യം എന്ന് പറഞ്ഞ് മകൻ അശ്വിൻ കളിയാക്കുമ്പോഴും കുമാരന് പിണക്കമോ പരിഭവമോ ഇല്ല. തന്റെ അവസാനശ്വാസം വരെ തെയ്യംപകർന്നാടുകയാണ് കുമാരൻ.  കുമാരനില്‍നിന്ന് അശ്വിനിലേക്ക് എത്തുമ്പോഴേക്കും തെയ്യക്കോലങ്ങൾ ഓർമ്മകളായിമാറുന്നു. കോരനിൽ നിന്ന് അശ്വിനിലേക്ക് എത്തുമ്പോഴേക്കും ജീവിതത്തിലും ചിന്താഗതിയിലും ഉണ്ടായ മാറ്റം നമുക്ക് മനസ്സിലാക്കാനാകും.
                                    അക്ഷരങ്ങളുടെ ലോകത്ത് തന്റെ ജീവിതം കെട്ടിപ്പടുക്കാനാണ് അശ്വിന് ആഗ്രഹം. മുലപ്പാലോളം പുസ്തകങ്ങൾ  തന്നെ ഊട്ടി വളർത്തി എന്ന വരികളിലൂടെ പുസ്തകങ്ങളും അശ്വിനും തമ്മിലുള്ള ബന്ധത്തിലെ തീവ്രത നമുക്ക് മനസ്സിലാക്കാം. പുസ്തകങ്ങളെ ഏറെ സ്നേഹിച്ച അശ്വിന്‍ തന്‍റെ ജീവിതമാർഗം കണ്ടെത്തുന്നതും പുസ്തകത്തിലൂടെയാണ്. ബേൽ എന്ന പുസ്തക പ്രസാധകന്‍റെ ആവശ്യപ്രകാരം അശ്വിൻ ഒരു നോവൽ എഴുതാൻ തീരുമാനിക്കുന്നു. നോവല്‍ രചിക്കാൻ വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നത് ബേല്‍ ആണ്. ആ നോവൽ രചനക്കിടയില്‍ അശ്വിൻ അനുഭവിക്കുന്ന ആത്മസംഘർഷം ആണ് ഈ കഥയിലുടനീളം നമുക്ക് കാണുവാന്‍ സാധിക്കുന്നത് ജീവിതത്തിലേക്ക് വേരോട്ടമുള്ള ഒറ്റ കൃതികൊണ്ട് സാഹിത്യലോകത്ത് തന്റെ അടയാളം പതിപ്പിച്ച് പിൻവാങ്ങുവാനാണ് അശ്വിന്‍ റെതീരുമാനം. ഒരു സാഹിത്യകാരന് തന്റെ ജീവിതാനുഭവങ്ങൾ ചാലിച്ചു ചേർത്ത് ഒരൊറ്റ  കൃതിയെ രചിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് അശ്വിൻ വിശ്വസിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ജീവിതമൂല്യം ഉള്ളവർക്ക് എഴുതാനുള്ള പ്രതിഭയോ പ്രതിഭ ഉള്ളവർക്ക് ജീവിതമൂല്യമോ ഉണ്ടാകില്ല, ഇതു രണ്ടും ഒത്തു ചേരുമ്പോഴാണ് ഒരു സാഹിത്യകാരൻ ജന്മം കൊള്ളുന്നതെന്ന് കഥാകൃത്ത് വായനക്കാരോട് പറയാതെ പറയുന്നു.
              ബേൽ എന്ന സുഹൃത്തും വഴികാട്ടിയും അശ്വിന്‍റെ നോവലിലൂടെ പ്രസാധക ലോകത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജര്‍മിയാദിനെ മറികടന്നുകൊണ്ട് തന്‍റേതായ ഒരിടം കണ്ടെത്താനാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. തന്റെ ആത്മസംഘർഷങ്ങൾ നോവലിലെ അക്ഷരങ്ങളായി മാറുമ്പോൾ അശ്വിന്‍ പുതിയ മേച്ചിൽപുറങ്ങൾ തേടുകയായിരുന്നുവോ...
                           തെയ്യ കഥകളിൽ ചതിയുടെ ഗാഥ രചിച്ച 'പൂഴിക്കടകൻ' സ്വന്തം വിജയത്തിനു വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണെന്നും  അതില്‍ ചതിയുടെ ഗന്ധം പരക്കരുതെന്നും തന്‍റെ പൂര്‍വികര്‍ പറഞ്ഞത് അശ്വിന്‍ ഓര്‍ത്തെടുക്കുന്നു 'പൂഴിക്കടകൻ 'എന്ന അടവിന്‍റെ സൂത്രവാക്യം അവന്റെ മനസ്സിന്റെ അടിത്തട്ടിൽ കുറിച്ചിടുന്നു.
                                          നോവൽ പൂർത്തിയാവുന്ന സമയത്ത് ഏത് എഴുത്തുകാരന്‍റെയും സ്വപ്നമായ ജെർമിയാദ് എന്ന പ്രസാധകൻ അശ്വിനെ വിളിക്കുമ്പോൾ അവന് മറിച്ചൊന്നും ചിന്തിക്കേണ്ടി വരുന്നില്ല. ബേൽ കാട്ടിത്തന്ന വഴികൾ അവന്  വെറുംനിറംമങ്ങിയ കാഴ്ചകളായി മാറുന്നു. ബേലിന്‍റെ ശബ്ദം അവന് അപരിചിതമായി മാറുന്നു. ജെർമിയാദിന് വാക്കു നൽകുന്നതിലൂടെ തന്റെ പൂർവികർ തെയ്യക്കോലങ്ങളില്‍ മാത്രം  ആടിത്തകര്‍ത്ത 'പൂഴിക്കടകൻ' അശ്വിൻ ജീവിതത്തിൽ പകർന്നാടുകയായിരുന്നു. അവന്‍ പോലുമറിയാതെ. ഒരുപക്ഷേ തന്‍റെ പൂര്‍വികരെപ്പോലെ വെള്ള പൂശിയ ചുമരുകൾക്കിടയിൽ വായിക്കാൻ സാധിക്കാതെയായി പോയ അക്ഷരങ്ങൾ പോലെ ആകരുത് തന്‍റെ ജീവിതം എന്ന് അശ്വിന്‍ കരുതുന്നുണ്ടാകാം. പൂഴിക്കടകന്‍ എന്ന പേര് അര്‍ത്ഥവത്താക്കിക്കൊണ്ട് ഇന്നത്തെ `പ്രാക്ടിക്കല്‍ലൈഫിന്‍റെ' അടയാളമായി അശ്വിന്‍ മാറുന്നു.
                                                  -  ഭദ്ര എ എം 9 C




Comments

  1. പൂഴിക്കടകൻ എന്ന കൃതി
    പരിചയപ്പെടുത്തിയത് നന്നായി.കലാകാരന്മാരെ അടുത്തറിയുന്നതിന്നും അവരുടെ പ്രശ്നങ്ങളും പ്രതിസന്ധി കളും നേരിട്ടറിയുന്നതിന്നും
    വിവരണം ഉപകരിക്കുന്നുണ്ട്.
    മൂന്നു പേർക്കും അഭിനന്ദനങ്ങൾ.
    കാവിൽ രാജ്
    ജനറൽസെക്രട്ടറി
    സർഗ്ഗസ്വരം

    ReplyDelete

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം