സുഗതകുമാരി
എഴുത്തമ്മ യാത്രയായി... മലയാളത്തിൻ്റെ സുഗത സൗകുമാര്യത്തിന് വിട ''ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകടിഞ്ഞുള്ളൊരീ കാട്ടുപക്ഷി മഴുതിന്ന മാമരക്കൊമ്പിൽ തനിച്ചിരുന്നൊടിയാചിറകു ചെറുതിളക്കി..'' എന്നു പാടാൻ ഇനിയാരുണ്ട് മലയാളത്തിന്! ചൊവ്വാഴ്ച രാത്രി അവിചാരിതമായി മഴ പെയ്യുമ്പോൾ ഈ ലോകത്തോട് വിടപറയാൻ ഒരുങ്ങിയിരുന്നു സുഗതകുമാരി ടീച്ചർ. ''കാത്തുവയ്ക്കുവാനൊന്നുമില്ലാതെ തീർത്തുചൊല്ലുവാനറിവുമില്ലാതെ പൂക്കളില്ലാതെ പുലരിയില്ലാതെ ആർദ്രമേതോ വിളിക്കുപിന്നിലായി പാട്ടുമൂളി ഞാൻ പോകവേ നിങ്ങൾകേട്ടുനിന്നുവോ! തോഴരേ, നന്ദി, നന്ദി..'' എന്നു പാടി, മലയാളികളുടെ സുഗത സൗകുമാര്യം പറന്നുപോയി. ദൂരെ, ദൂരെ, ദൂരെയെങ്ങോ.... പ്രകൃതിയുടെ കണ്ണീരും ജ്വാലയും അലിഞ്ഞുചേർന്ന ആ യുഗം അസ്തമിച്ചു. മഹാകവികൾ പലരുണ്ട് മലയാളത്തിൽ. മഹാകവയിത്രി ഒന്നേയുള്ളൂ. പ്രകൃതിയുടെ സ്വകാര്യതയിലൂടെ വാത്സല്യത്തോടെ നടന്നുകയറിയ സുഗതകുമാരി ടീച്ചർ മനുഷ്യന്റെ സ്വാർത്ഥ ചെയ്തികൾക്കുമേൽ ഒരു ചൂണ്ടുപലക സ്ഥാപിച്ചു. തൊട്ടുകളിക്കരുത് പ്രകൃതിയെ എന്ന് നിരന്തരം താക്കീതുചെയ്യുന്ന ആ ചൂണ്ടുപലകയ്ക്ക്