സുഗതകുമാരി

എഴുത്തമ്മ യാത്രയായി...

മലയാളത്തിൻ്റെ സുഗത സൗകുമാര്യത്തിന് വിട

''ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ

ചിറകടിഞ്ഞുള്ളൊരീ കാട്ടുപക്ഷി               

മഴുതിന്ന മാമരക്കൊമ്പിൽ             

തനിച്ചിരുന്നൊടിയാചിറകു ചെറുതിളക്കി..'' 

എന്നു പാടാൻ ഇനിയാരുണ്ട് മലയാളത്തിന്! ചൊവ്വാഴ്ച രാത്രി അവിചാരിതമായി മഴ പെയ്യുമ്പോൾ ഈ ലോകത്തോട് വിടപറയാൻ ഒരുങ്ങിയിരുന്നു സുഗതകുമാരി ടീച്ചർ.

''കാത്തുവയ്ക്കുവാനൊന്നുമില്ലാതെ 

തീർത്തുചൊല്ലുവാനറിവുമില്ലാതെ 

പൂക്കളില്ലാതെ പുലരിയില്ലാതെ   

ആർദ്രമേതോ വിളിക്കുപിന്നിലായി

 പാട്ടുമൂളി‌ ഞാൻ പോകവേ 

നിങ്ങൾകേട്ടുനിന്നുവോ! തോഴരേ,​ നന്ദി,​ നന്ദി..'' 

എന്നു പാടി, മലയാളികളുടെ സുഗത സൗകുമാര്യം പറന്നുപോയി. ദൂരെ, ദൂരെ, ദൂരെയെങ്ങോ....

പ്രകൃതിയുടെ കണ്ണീരും ജ്വാലയും അലിഞ്ഞുചേർന്ന ആ യുഗം അസ്തമിച്ചു. മഹാകവികൾ പലരുണ്ട് മലയാളത്തിൽ. മഹാകവയിത്രി ഒന്നേയുള്ളൂ.  പ്രകൃതിയുടെ സ്വകാര്യതയിലൂടെ വാത്സല്യത്തോടെ നടന്നുകയറിയ സുഗതകുമാരി ടീച്ചർ മനുഷ്യന്റെ സ്വാർത്ഥ ചെയ്തികൾക്കുമേൽ ഒരു ചൂണ്ടുപലക സ്ഥാപിച്ചു. തൊട്ടുകളിക്കരുത് പ്രകൃതിയെ എന്ന് നിരന്തരം താക്കീതുചെയ്യുന്ന ആ ചൂണ്ടുപലകയ്ക്ക് ജീവൻ പകർന്നത് കവിതയുടെ ശ്രുതിമങ്ങാത്ത ചാരുതയാണ്.

ഒരു വ്യക്തിക്ക് മരിക്കുക എളുപ്പമാണ്. ഒരു കൂട്ടം മനുഷ്യർ മരിക്കുക എന്നതും സാദ്ധ്യമാണ്. ഒരു തലമുറ മുഴുവൻ മരിച്ചു പോകാം എന്നും നമുക്ക് കരുതാനാകും. പക്ഷേ, ഒരു കവി അഥവാ കവയിത്രി മരിക്കുക എന്നാൽ തലമുറകളുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി എന്നാണ് അർത്ഥം. പുതുമഴ കണ്ട് വരൾച്ചയും പാൽചിരി കണ്ട് മൃതിയും മറന്ന്, പാവം മാനവ ഹൃദയത്തെ താലോലിച്ചിരുന്ന  കവയിത്രി എൺപത്തിയാറാം വയസ്സിൽ മടങ്ങുന്നത് മലയാളത്തിന് മറക്കാനാവാത്ത നൂറുകണക്കിന് അനശ്വര കവിതകൾ ബാക്കിവെച്ചിട്ടാണ്.

കവിയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പോറ്റമ്മയും അനേകം ധർമസ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് അശരണർക്ക് പുതുജീവിതം സമ്മാനിച്ച സ്നേഹസ്വരൂപിണിയുമായ സുഗതകുമാരി ടീച്ചറുടെ മരണം ദുഃഖകരവും ചിന്തോദ്ദീപകവുമായ നിരവധി ഓർമകളാണ് നമ്മുടെ മനസ്സിൽ നിറയ്ക്കുന്നത്.  മലയാളകവിതയിൽ ആധുനികതയും കാല്പനികതയും ഉത്തരാധുനികതയും നവ മാദ്ധ്യമ കവിതയും ഉറഞ്ഞുതുള്ളിയ ഒരു കാലഘട്ടത്തിലൂടെയാണ് ടീച്ചർ കടന്നുപോയത്. അത്യന്താധുനികനായ അയ്യപ്പപ്പണിക്കരുടെയും കാല്പനികതയുടെ നിലാമഴ ചൊരിഞ്ഞ ഒ.എൻ.വി യുടെയും നടുവിലൂടെ ഒരു കവയിത്രി നടന്നുവരുന്നു. അവിടെ മഴയും വെയിലും മാത്രമല്ല, കടലും മാമലയും മാത്രമല്ല, കാടിന്റെ നിഗൂഢതയും കാട്ടരുവിയുടെയും അതിനിടയിലെങ്ങോ ജീവിക്കാൻ വേണ്ടി പെടാപ്പാട് പെടുന്ന മനുഷ്യരുടെയും ജീവിതമുണ്ടെന്ന് സുഗതകുമാരി ടീച്ചർ ഓരോ നിമിഷവും നമ്മെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. അതിനുള്ള മാദ്ധ്യമമായിരുന്നു ടീച്ചർക്ക് കവിത.

മിണ്ടാപ്രാണിക്കും മിണ്ടുന്ന പ്രാണനും വേണ്ടി എവിടെയും വാദിക്കാനും എല്ലാവർക്കുംവേണ്ടി കണ്ണിമയ്ക്കാതെ കാവലിരിക്കാനും തയാറായ അമ്മയാണു സുഗതകുമാരി ടീച്ചർ. പ്രാണധാര മുഴുവൻ ഊറ്റിയെടുത്തു കർമാക്ഷരവും ഹൃദയാക്ഷരവുമാക്കിമാറ്റി ഒരു നാടിനെ ഉയിർപ്പിച്ച സഞ്ജീവനശക്തി, യഥാർഥ കവി.  സ്വന്തം കണ്ണുകൾ പറിച്ചുകൊടുത്തു 'പൂത'ത്തെ തോൽപിച്ച് 'പൂത'ത്തിൽ നിന്നു കുഞ്ഞിനെ തിരിച്ചുനേടിയ 'പൂതപ്പാട്ടി' ലെ അമ്മയെ ഓർമയില്ലേ? ആ അമ്മയുടെ ധീരതയാണ് സൈലന്റ് വാലിയെ രക്ഷിക്കാനുള്ള വ്രതാരംഭം മുതൽ ഇന്നലെ വരെ സുഗതകുമാരി എന്ന അമ്മ പുലർത്തിയത്. സ്വന്തം ജീവിതം ബലി നൽകിയാണ് ആദിവാസികളെ അവർ രക്ഷിച്ചത്.

ആ മാതൃസ്നേഹമാണ് 'അഭയ'യും 'അത്താണി'യും 'പകൽവീടു'മായത്. ആരുമില്ലാത്ത പെൺകിടാങ്ങളെ അണച്ചുപിടിച്ചു രക്ഷിക്കാൻ, അവർക്ക് ആത്മവിശ്വാസവും അഭയ ജീവിതവും ഉണ്ടാക്കാൻ ഈ അമ്മ എത്രമാത്രം പ്രയത്നിച്ചു എന്നറിയാം മലയാള നാടിന്. മക്കളുപേക്ഷിച്ച എത്രയോ അച്ഛനമ്മമാർക്കും അവർ അത്താണിയൊരുക്കി. മനോനില തെറ്റിയ അനേകമനേകം പേരെ തണലത്തൊരുക്കി സ്വാന്ത്വനിപ്പിച്ചു.

പ്രകൃതിക്ക് നോവുമ്പോഴെല്ലാം മലയാളി കേട്ട പ്രവചന സ്വരമായിരുന്നു സുഗത കുമാരി. സാംസ്കാരിക കേരളത്തിന്റെ മനസാക്ഷിയെ പ്രകൃതി സംരക്ഷണത്തിൽ അണിചേര്‍ക്കുക മാത്രമല്ല , ജയിച്ചതും തോറ്റതുമായ അസംഖ്യം സമരങ്ങളുടെ അരങ്ങിലും അണിയറയിലും നിന്ന് സമര വീര്യത്തിന് കൂടിയാണ് തിരശീല വീഴുന്നത്. സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. കാലഘട്ടത്തിൽ നിന്ന് ഒരില അടര്‍ന്ന് വീഴുന്ന പോലെയാണ് സുഗത കുമാരി അരങ്ങൊഴിയുന്നത്. ചുറ്റുപാടുകളിൽ ശൂന്യതയുടെ വലിയൊരു ചുഴി ബാക്കിയാക്കി. 

ബോധേശ്വര പൈതൃകത്തിൽ നിന്ന് പകര്‍ന്നു കിട്ടിയ ഓംകാര മന്ത്രത്തിന്‍റെ കരുത്തിലേക്ക് അതീവ മനോഹരമായ അക്ഷരങ്ങളെ കൊരുത്തിട്ട കവി മാത്രമായിരുന്നില്ല മലയാളിക്ക് സുഗത കുമാരി. എഴുപതുകളുടെ അവസാനം നിശബ്ദ താഴ്വരയിൽ നാമ്പിട്ട അതി നിസ്സഹായമായ പ്രതിഷേധ വാര്‍ത്ത കേട്ട് ഉള്ളു പൊള്ളിയപ്പോൾ ഇടപെടാതിരിക്കാൻ സുഗതകുമാരി ടീച്ചർക്ക് കഴിയില്ലായിരുന്നു. 

വരു ഇവിടൊരു കവിയുടെ കുറവുണ്ടെന്ന സൈലന്റ് വാലി പ്രതിഷേധക്കാരുടെ ക്ഷണം കേട്ട് വെറുതെ ചെന്നിരിക്കുകയായിരുന്നില്ല, വിളിച്ചാൽ വരുന്നവരേയും കണ്ടാലറിയുന്നവരേയും എല്ലാം ടീച്ചർ കൂടെ കൂട്ടി.  സൈലന്റ് വാലിയെ സംരക്ഷിക്കാൻ സാംസ്കാരിക കേരളത്തെ അവര്‍ ഐക്യപ്പെടുത്തി. പ്രണായാര്‍ദ്രമായിരുന്ന കവിതകൾ അവിടുന്നിങ്ങോട്ട് പ്രതിഷേധ പടച്ചട്ടയണിഞ്ഞ് കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചു, സമരം ജയിച്ചു. പിന്നെ സൈലന്റ് വാലി ഒരു പ്രതീകമായി . കവിയും കലാകാരനും പരിസ്ഥിതി സ്നേഹിയും എല്ലാം കൈകോര്‍ത്തപ്പോൾ കേരളത്തിന് കാവലിരിക്കാൻ പ്രകൃതി സംരക്ഷണ സമിതി ഉണ്ടായി. 

പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ടീച്ചർ ശബ്ദമുയർത്തി.  വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ ടീച്ചർ, നിലാരംബരായ സഹജീവികൾക്ക് അമ്മയുമായി. അവർക്കായി സ്ഥാപിച്ച,'അഭയ' ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമാണ്. എല്ലാ ജാതിമതങ്ങളിലും പെട്ടവർ. എല്ലാവർക്കും പൊതുവായുണ്ടായിരുന്നത് മനസ്സിലും ശരീരത്തിലുമേറ്റ മുറിവുകൾ മാത്രം. എല്ലാവരും തേടിവന്നത് ഒരേ അമ്മയെ. പലരും ആ അമ്മയെ മുമ്പ് കണ്ടിട്ടില്ല. കേട്ടിട്ടു പോലുമില്ല. അവർ തൻ്റെവേദനകൾ ടീച്ചറമ്മയുടെ മുന്നിൽ ഇറക്കിവച്ചു. സ്നേഹമെന്നത് അതിരില്ലാത്ത കാരുണ്യമാണെന്ന് തിരിച്ചറിഞ്ഞു. ഒരാളും അവിടെ നിന്ന് അനാഥരായി തിരികെപ്പോയില്ല. 

മുത്തുച്ചിപ്പി, പാവം മാനവഹൃദയം, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, രാധയെവിടെ, ദേവദാസി, സൈലൻ്റ് വാലി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ. സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ ടീച്ചറെ തേടിയെത്തി.2006 ൽ പത്മശ്രീ പുരസ്കാരവും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും  കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ അവാർഡ്, കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ‘വൃക്ഷമിത്ര’ അവാർഡ് തുടങ്ങിയവ അതിൽ ചിലതു മാത്രം.

'ശവപുഷ്പങ്ങൾ... എനിക്കവ വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി'- മരണ ശേഷം എന്തു വേണമെന്നും എന്തരുതെന്നും സുഗതകുമാരി ടീച്ചർ ഒസ്യത്തിൽ എഴുതിവച്ചിട്ടുണ്ട്. ഒരാൽമരം മതിയെന്നാണ് ടീച്ചർ എഴുതിയത്... പടർന്ന് പന്തലിച്ച ഒരു തണൽ വൃക്ഷമായിരുന്നു അവർ. തണലിൽ ആശ്വസിച്ചവരോ, പഴവും കാറ്റും നുകർന്നവരോ തിരിഞ്ഞു നോക്കണമെന്ന് ആശിക്കാതെ വൃക്ഷധർമ്മം നിർവഹിച്ചവർ.

സുഗതകുമാരി ടീച്ചർ മലയാള മണ്ണിന് ഒരു പാഠപുസ്തകമാകുന്നു. വാത്സല്യത്തിന്റെ, കർമത്തിന്റെ, പ്രതിഭയുടെ മഹത്തായ പാഠപുസ്തകം. അവർ കർമത്തിലൂടെ, അക്ഷരത്തിലൂടെ ഇവിടെത്തന്നെയുണ്ട്. ആരും കാണാനും കേൾക്കാനും ഇഷ്ടപ്പെടാത്ത ജീവിതങ്ങൾക്കു വേണ്ടി മാറ്റിവച്ചതായിരുന്നു അവരുടെ രാപ്പകലുകൾ. ചിലപ്പോഴൊക്കെ ടീച്ചറും കൂടെ കരഞ്ഞു. മറ്റുചിലപ്പോൾ ഗർജ്ജിച്ചു. അവശേഷിച്ച ഊർജ്ജമത്രയും വേദനിക്കുന്നവർക്കു വേണ്ടി വലിച്ചു പുറത്തെടുത്തു. ആരോപണങ്ങളുടെ കൊടുങ്കാറ്റിനു മുന്നിൽ പതറാതെ തലയുയർത്തി നിന്നു.

താൻ ചെയ്തതൊക്കെയും അപരന്റെ നന്മയ്ക്കു വേണ്ടിയാണെന്ന വിശ്വാസം മാത്രം മതിയായിരുന്നു ആ ശിരസ്സ് കുനിയാതെ കാക്കാൻ. സൗമ്യക്കും ഡെൽഹി പെൺകുട്ടിക്കും പേരറിയാത്ത മറ്റനേകം പെൺമക്കൾക്കും വേണ്ടി ആ തൂലിക അക്ഷീണം ചലിച്ചു. ഇനി ഇങ്ങനെ ആശങ്കപ്പെടാൻ, ഇങ്ങനെ കാത്തുസൂക്ഷിക്കാൻ, ഇങ്ങനെ സാന്ത്വനിപ്പിക്കാൻ, ഇങ്ങനെ ധൈര്യം പകരാൻ ആരുണ്ട് എന്നറിയില്ല കേരളത്തിലെ പെണ്ണുങ്ങൾക്ക്. അമ്മയാണ് പോയത്. ഏതു ചുഴലിക്കാറ്റിലും ഇളകാതെ നിന്ന കൂറ്റൻ ബോധിവൃക്ഷം. ഇതുവരെ അതിന്റെ തണലിലേക്ക് ഓടിയെത്താമായിരുന്നു. ഇനി എവിടെയാണ് അഭയം! കരയുന്ന പുഴകളെയും തളരുന്ന കിളികളെയും ഇടിയുന്ന മലകളെയും ഒടുങ്ങുന്ന പച്ചപ്പിനെയും വിനാശത്തിന്റെ പൈശാചികത്വത്തിനെറിഞ്ഞുകൊടുത്ത് ഈ ഭൂമി വിട്ടുപോകാൻ ഈ കാവ്യമാതാവിനു കഴിയില്ല– അത്രമേൽ സ്നേഹിക്കയാൽ, അത്രമേൽ സ്നേഹിക്കയാൽ...                            മലയാളികളുടെ സുഗത സൗകുമാര്യത്തിന് ഒരായിരം ശ്രദ്ധാഞ്ജലികൾ...                                                                            -  സാനിയ കെ ജെ ,                                                             എഡിറ്റർ, നാട്ടുപച്ചമാഗസിൻ.

-----------------------------------------------

സുഗതകുമാരി ടീച്ചറുടെ അഞ്ച് കവിതകളുടെ ആസ്വാദനമാണ്  ഈ ലക്കം നാട്ടുപച്ചയിൽ ഒരുക്കിയിട്ടുള്ളത്. വായനാക്കുറിപ്പുകൾ വായിക്കാം:


ഓണം

സാമൂഹിക പാരിസ്ഥിതിക പ്രവർത്തകയും മലയാളത്തിൻ്റെ ഇഷ്ട കവയിത്രിയുമായ സുഗതകുമാരിയുടെ ഒരു ഓണകവിതയാണ് 'ഓണം'. മനോഹരമായ ഒരു പ്രകൃതി വർണ്ണനയിലൂടെയാണ് കവയിത്രി ഓണക്കാലത്തെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. പുതിയ കാലത്തെ ഓണത്തിൻ്റെ യാന്ത്രികതയേയും നൈമിഷികതയേയും കുറിച്ചുള്ള ആകുലതയാണ് ഇതിൻ്റെ പ്രമേയം. പുലരി വെളിച്ചത്തിൽ മഞ്ഞച്ചിറകുകളുമായി പറന്നുല്ലസിക്കുന്ന രണ്ടു ശലഭങ്ങളെ കണ്ടാണ് ഓണം വന്നുവെന്ന് ഓർക്കുന്നത്. മനസ്സിൽ കുഞ്ഞുതുമ്പപ്പൂ വിരിഞ്ഞു മാഞ്ഞു പോകുന്നപ്പോലെ ഓണവും ഓടി മറയുന്നു.  ഓണം ഒത്തൊരുമയുടേയും ഉത്സവങ്ങളുടേയുമെല്ലാം കാലമായിരുന്നു. കൂട്ടുകാരൊത്ത് പൂക്കൾ പറിച്ച് വിവിധ തരത്തിൽ പൂക്കളമിടുകയും; ഒരുമിച്ചിരുന്ന് ഓണസദ്യ കഴിക്കുകയും; ഓണക്കളികളിലേർപ്പെടുകയും ചെയ്തിരുന്ന ആ വിദൂര സ്മരണകളിലൂടെയുള്ള ഒരു യാത്രയാണ് ഈ കവിത. ജോലിയും മറ്റ് തിരക്കുകളും കാരണം ഓണം വന്നു പോകുന്നതു പോലും പലരും അറിയുന്നില്ല. ആരാലോ നയിക്കപ്പെട്ട് എല്ലാ വർഷവും  മുടങ്ങാതെ വിരുന്നെത്തുന്ന ദേശാടനപക്ഷികളെപ്പോലെയാണ്  ഓണവും എന്ന കവയിത്രിയുടെ ദു:ഖവും ഈ കവിതയിൽ നിഴലിക്കുന്നു.  അതില്ലായിരുന്നെങ്കിൽ ഓണവും വിസ്മൃതിയിലാണ്ടുപോയേനെ എന്ന്  പരിതപിക്കുകയും ചെയ്യുന്നു.

പ്രകൃതിയും ജീവജാലങ്ങളെയും മനുഷ്യൻ്റെ ആവാസവ്യവസ്ഥയ്ക്ക് അത്യന്താപേക്ഷികമാണെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനു വേണ്ടി പോരാടുകയും ചെയ്തിരുന്ന ഒരാളായിരുന്നു സുഗതകുമാരി. അതിനാൽ തന്നെ തൻ്റെ കവിതകളെല്ലാം പ്രകൃതിയോടു ചേർന്നു നിൽക്കുന്നവയുമായിരുന്നു.                                                                              ദേവ്ന നാരായണൻ 9 E

_______________________


അമ്പലമണി 


മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിലെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരി. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ഇവർ.കേരള സംസ്ഥാന വനിതാ കമ്മീഷൻ മുൻ ചെയർപേഴ്സണായിരുന്നു. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന് അടയാളമാണ്. സുഗതകുമാരിയുടെ നിരവധി കവിതാ സമാഹാരങ്ങളിൽ ഒന്നായതും 1981 ൽ ആശാൻ പ്രൈസ്, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം ലഭിച്ചതുമായ അമ്പലമണി എന്ന കവിതയാണ് ഇന്ന് ഞാനിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

         കാവ്യാത്മക സൗന്ദര്യം ശാസ്ത്രത്തിന്റെയും സാമൂഹികവിമർശനത്തിന്റേയും സമന്വയത്തിലൂടെ കവയിത്രി ഇതുവരെ തന്റെ പര്യവേക്ഷണം ചെയ്യാത്ത വിധം അമ്പലമണിയിൽ  ഉപയോഗിക്കുന്നു. കവി താൻ കാണുന്നതിനെ കുറിച്ചുള്ള വിശദീകരണം നൽകുകയും തുടർന്ന് അർത്ഥത്തിന്റെ പാളികളുടെ സൂക്ഷ്മതയിലേക്ക് വായനക്കാരെ നയിക്കുകയും ചെയ്യുന്നു. ഒരു ക്ഷേത്രത്തിലേക്ക് നമ്മുടെ ശ്രദ്ധ കവയിത്രി നയിക്കുന്നു.ഒരു അമ്പലത്തിന്റെ ശോചനീയമായ അവസ്ഥയെ വർണ്ണിച്ചിരിക്കുകയാണ് ഈ കവിതയിൽ സുഗതകുമാരി . കവിതയിൽ എല്ലാ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കും സാക്ഷ്യംവഹിച്ച പുരാതന ആൽവൃക്ഷം ഇപ്പോൾ അതിന്റെ വേരുകളിൽ വളഞ്ഞിരിക്കുന്നതിനെ കുറിച്ചും പായൽ കുളത്തെ മറക്കാൻ ആഗ്രഹിക്കുന്നത് പോലെ വ്യാപിക്കുന്നതിനെക്കുറിച്ചും ഈ കവിതയിൽ വിശദീകരിക്കുന്നു. കവിതയിലെ രൂപങ്ങൾ, ചിഹ്നങ്ങൾ എന്നിവ തികച്ചും സ്വാഭാവികവും ശക്തവുമാണ്.നമ്മിൽ നിന്ന് ആത്മപരിശോധന നടത്താനും പാരമ്പര്യത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും നാം എത്രത്തോളം അകന്നുപോയി എന്ന് കണ്ടെത്താനും കവയിത്രി ശ്രമിച്ചിട്ടുണ്ട്. അമ്പലമണി എന്ന ഈ കവിത നിങ്ങൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.                                                          - ദേവിക സന്തോഷ് 8 E

_____________________________


നന്ദി 


മാനവികതയേയും പ്രകൃതിസ്നേഹത്തെയും കാരുണ്യപൂർവം കവിതയിലൂടെ സമന്വയിപ്പിച്ച സുഗതകുമാരി ടീച്ചറുടെ ഓരോ കവിതയും മലയാളിക്ക് പകർന്നുനൽകിയ കാവ്യസുഗന്ധം കാലാതീതമാണ്. സുഗതകുമാരി ടീച്ചറുടെ പ്രശസ്‌തമായ ഒരു കവിതയാണ് 'നന്ദി'.

   ജീവിതയാത്രയിൽ താങ്ങും തണലും വേദനയും പകർന്നുതന്ന എല്ലാത്തിനും നന്ദി പറയുകയാണ് കവയിത്രിയിവിടെ. വഴിയിൽ വെളിച്ചമായ വെയിലിനും, ചുമലിലെ ഭാരമുള്ള ചുമടിനും, തണലിനും, കുയിലിനും, ജീവിതയാത്രയിൽ കൂർത്ത നോവിനും നന്ദി എന്ന് പറഞ്ഞുകൊണ്ട് കവിത തുടങ്ങുന്നു. സൂര്യനും, ചുമട് താങ്ങിയ തോളിനും, വഴിക്കിണറിനും,നീട്ടിയ കൈകുമ്പിളിൽ ജലം വാർത്തു തന്ന കനിവിനും ഇരുളിലെ ചതികുണ്ടിനും, പോയരാവിലെ നിലാകുളിരിനും, കൊച്ച് കാട്ടുപൂവിനും, കിളിപ്പാട്ടിനും, വഴിയിൽ വറ്റാത്ത കണ്ണ് നീരിനും, അലിവിനും നന്ദി പറയുകയാണ് കവയിത്രി. ജീവിതസൗഭാഗ്യങ്ങളെ ഓർത്ത് അതുതന്നതിന് മാത്രം ഈശ്വരനോട് നന്ദി പറയുന്ന നമ്മിൽ നിന്നും ഏറെ വ്യത്യസ്‌തയായി ജീവിതത്തിൽ കയ്പ്പ് പകർന്നുതന്ന നിമിഷങ്ങൾക്കും നന്ദി പറയുകയാണ് സുഗതകുമാരി ടീച്ചർ. ആരോ കൊളുത്തി  നീട്ടിയ ദീപം നോക്കിയേറെ ഏകയായ് കാത്തു വയ്ക്കുവാൻ ഒന്നുമില്ലാതെ പുലരിയില്ലാതെ ആർദ്രമേതോ വിളക്കിനു പിന്നിൽ പാട്ട് മൂളി ഞാൻ പോകവേ കേട്ടുനിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് കവിത അവസാനിക്കുന്നു. ആരോ കൊളുത്തി വച്ച ആ ഉജ്ജ്വല  ദീപത്തിനുനേരെ പോകുമ്പോൾ കാത്തു വക്കാൻ ഒന്നുമില്ലാതെ അവസാനയാത്രയിലേക്കു മടങ്ങുമ്പോൾ മൂളിയ പാട്ട് കേട്ടവർക്കും എഴുതിയ കവിതകൾക്ക് പിന്തുണ നൽകിയവർക്കും നന്ദി പറയുകയാണിവിടെ. 

   ഒരു കവയിത്രി എന്ന നിലയിലും പ്രകൃതി സംരക്ഷണം ജീവമന്ത്രമാക്കിയ സുഗതകുമാരി ടീച്ചർക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള വിമർശനത്തിനും നന്ദി പറയുന്ന ഒരു കവിതയാണിത്. ഇങ്ങനെയുള്ള വിമർശനങ്ങൾ അവരുടെ കരുത്ത് കൂട്ടിയതേയുള്ളു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുന്ദരബന്ധം കവിതകളിലൂടെയൂം പോരാട്ടങ്ങളിലൂടേയും ബോധ്യപ്പെടുത്തി തന്ന സുഗതകുമാരി ടീച്ചറുടെ ഓരോ കവിതകളും തലമുറകളായി കൈമാറുന്ന, ആ കവിതകളുടെ ആശയം ഉൾക്കൊള്ളുകയും  പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു തലമുറയാണ് ഇനിയുള്ള കാലത്തിന് ആവശ്യം. ധീരതയോടെ പ്രകൃതിയെയും സഹജീവികളെയും സംരക്ഷിക്കുന്ന ഒരു പുതിയ തലമുറ...                                                                                                                     - ദേവിക എ 9 E

_________________________



പെണ്‍കുഞ്ഞ്


മണ്ണിനും മനുഷ്യനും കാവലായിരുന്ന, സ്നേഹത്താല്‍ പ്രപഞ്ചം മുഴുവൻ വരച്ചുകാട്ടിയ പ്രകൃതിയുടെയും സ്ത്രീകളുടെയും കണ്ണീരൊപ്പിയ അമ്മമനസ്സ് സുഗതകുമാരി ടീച്ചർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം. 
                            തൊണ്ണൂറുകളിൽ എഴുതപ്പെട്ട കവിതയാണ് 'പെൺകുഞ്ഞ്'. ആ കവിതയുടെ പ്രസക്തി ഇന്നും ഒട്ടും ചോർന്നു പോകാതെ നിലകൊള്ളുന്നു. അന്നും ഇന്നും എന്നും സ്ത്രീകൾ അനുഭവിച്ചു വന്നിട്ടുള്ള കണ്ണീരിന്‍റെ കഥ, അവളുടെ കയ്പേറിയ ജീവിതാനുഭവങ്ങൾ ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു. പിഴച്ചുപെറ്റ തന്റെ പെൺകുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു ഗതികെട്ട അമ്മയുടെ ആത്മസംഘർഷങ്ങളാണ് ഈ കവിതയുടെ പ്രമേയം.
        താൻ നൊന്തു പെറ്റ പെൺകുഞ്ഞിനെ ഇരുട്ടിന്റ മറവിൽ ആ അമ്മയ്ക്ക് ഉപേക്ഷിച്ചു പോകേണ്ടിവരുന്നു. ആ സന്ദർഭത്തിൽ തന്റെ കുഞ്ഞിനെ കുറിച്ചുള്ള അമ്മയുടെ വ്യാകുലതകൾ ആരെയും ദുഃഖത്തിലാഴ്ത്തുന്നു. ആ അമ്മയുടെ ചെയ്തികളെ നമുക്ക് ന്യായീകരിക്കാൻ കഴിയുകയില്ലെങ്കിലും നിസ്സഹായയായ ഒരു സ്ത്രീയുടെ പ്രതിരൂപമായി ആ അമ്മ മാറുന്നു.
മറ്റേതൊരു അമ്മയെയും പോലെ ആ അമ്മയ്ക്കും തന്റെ പെൺകുഞ്ഞിനെ ഓർത്തു വ്യാകുലതകളുണ്ട്. പെൺകുഞ്ഞ് ആയിപ്പോയി എന്നതുകൊണ്ട് തനിക്ക് ഈ കുഞ്ഞിനെ കൊന്നൊടക്കുവാൻ കഴിയുകയില്ല. അതുകൊണ്ട് ഭൂമിയുടെ മടിത്തട്ടിലേക്ക് ഞാൻ ഇവളെ ഏൽപ്പിക്കുകയാണ്. അമ്മയുടെ കണ്ണുനീരാൽ അവളെ കുളിപ്പിച്ചും പാൽ കൊടുത്തും അവളുടെ നെറ്റിയിൽ അമ്മയുടെ ചുംബനമാകുന്ന ശ്രീതിലകം ചാർത്തിക്കൊണ്ട് ആ കൊച്ചുസീതയെ വഴിയിൽ ഉപേക്ഷിക്കുന്നു. 
                              ആ മകളെ ഉപേക്ഷിച്ച് പോകുന്ന നിമിഷത്തിലും മകളുടെ നാളെയെകുറിച്ചുള്ള ചിന്തകൾ അമ്മയെ വേട്ടയാടുന്നു. തന്റെ മകളുടെ ഭാവി എന്താകുമെന്നുള്ള ചിന്തകളിലൂടെ ഓരോ സ്ത്രീയുടെയും അവരനുഭവിക്കുന്ന യാതനകളുടെയും നേർചിത്രമാണ് ഈ കവിതയിലൂടെ വരച്ചുകാണിക്കുന്നത്.
                   സ്നേഹം എന്താണെന്ന് അനുഭവിച്ചറിയാനുള്ള ഭാഗ്യം അവൾക്കുണ്ടാകുമോ അതോ അവളേതങ്കിലും അനാഥാലയത്തില്‍ എത്തിച്ചേരുമോ അതോ ശാസ്ത്രത്തിൻ്റെ പണിമേശമേൽ ഒരു കരുവായി തീരാൻ ഒരു ഇന്ത്യൻ ഗിനിപ്പന്നി കണക്കേ വിദേശത്തേക്ക് അവളെ കയറ്റി അയക്കുമോ ഇവൾ ഏതെങ്കിലും വീട്ടിലെ ഓമനപുത്രി ആയി വളരുമോ ഇവള്‍ക്ക് സ്ത്രീധനം നൽകാൻ ലക്ഷങ്ങൾ കരുതിവയ്ക്കാൻ ആരാണ് ഉണ്ടാവുക,  ആരാണ് പൊന്നിട്ടു മൂടുക. സ്ത്രീധനത്തിന്‍റെ പേരിൽ ഇവളെ ആരെങ്കിലും തീയിൽ എരിക്കുമോ അതോ യൗവനം തീരുമ്പോൾ ഇവളെ മൊഴി ചൊല്ലുമോ അതോ ഇവളെ പണിചെയ്യിച്ച് പട്ടിണിക്കിട്ടു കൊല്ലുമോ അതോ മദ്യലഹരിയിൽ അവളെ തല്ലിചതക്കുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ആ അമ്മയുടെ മനസിലൂടെ കടന്നുപോകുന്നു. 
          ആ പെൺകുഞ്ഞിനെ ചുവന്ന തെരുവിൽ പിഴിഞ്ഞൂറ്റി കുടിക്കുമോ അതോ അവളുടെ ശവം ചാലിൽ ചീർത്തു പൊന്തുമോ ഏതെങ്കിലും ആശുപത്രി വരാന്തയിൽ അവളുടെ ശരീരം ചീഞ്ഞളിഞ്ഞുകിടക്കുമോ വിശപ്പുമാറ്റാനായി അവൾക്ക് പിച്ചച്ചട്ടി ഏറ്റേണ്ടിവരുമോ തുടങ്ങി ഒരു സ്ത്രീ അനുഭവിക്കേണ്ടി വരാവുന്ന വിവിധ അവസ്ഥകളെക്കുറിച്ച് അമ്മ ചിന്തിച്ചു പോകുന്നു. 
         ഇവള്‍ പെണ്ണാണെന്നും പെണ്ണിന്‍റെ ഉടയോൻ ദുഃഖം ആണെന്നും അവർ ഓർത്തുപോകുന്നു. ചന്തയിൽ പാഴ്‌വിലക്കുപോലും എടുക്കാത്തതാണ് പെണ്ണിന്റെ ജീവിതം എന്ന് അവർ ദുഃഖത്തോടെ ഓർത്തുപോകുന്നു. ഇതൊക്കെയാണ് സത്യമെങ്കിലും മകളുടെ നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ എങ്കിലും ഉള്ള അർഹത തനിക്കുണ്ടെന്ന് അമ്മ കരുതുന്നു. തൻ്റെ മകൾ സീതകുട്ടിയെ രക്ഷിക്കാൻ ഒരു ജനകൻ എത്തുമെന്ന് തന്നെ അവര്‍ വിശ്വസിക്കുന്നു. ആ കൈകളിൽ അവൾ സുരക്ഷിതയായിരിക്കും. അവൾ വേല ചെയ്തു സ്വന്തം കാലിൽ നിൽക്കും അവർ ജീവിതം എന്താണെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കും,  അവളുടെ തല ഒരിക്കലും താഴില്ല. അവൾ തല താഴ്ത്തില്ല അവളുടെ മക്കളായി അടുത്തതലമുറയിലെ ശക്തിനാളങ്ങൾ പിറകെ വരും. അവളുടെ ചുമലിൽ തലചായ്ച്ച് ഭൂമി ആശ്വസിക്കും. ആ നല്ല നാളെയെക്കുറിച്ച് അമ്മ സ്വപ്നം കാണുന്നു.
കവിതയില്‍ സ്ത്രീയുടെ യാതന നിറഞ്ഞ ജീവിതവും അതോടൊപ്പം തന്നെ അവളുടെ നല്ല നാളുകളെകുറിച്ചുള്ള പ്രതീക്ഷയും ഒപ്പം വരച്ചുചേർത്തിരിക്കുന്നു. നീ പെണ്ണല്ലയോ പെണ്ണിന്റെ ഉടയോൻ ദുഃഖം അല്ലയോ തുടങ്ങിയുള്ള വരികൾ കവിത വായിച്ചുതീർന്നിട്ടും മനസ്സിൽ തങ്ങിനിൽക്കുന്നു. വല്ലാത്ത ഒരു നൊമ്പരം മനസ്സിൽ അവശേഷിക്കുന്നു. ഒപ്പം നാളെയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളും മനസ്സിൽ നിറയുന്നു. മലയാളത്തിന്റെ പുണ്യം സുഗതകുമാരിടീച്ചർ,  ആ 'എഴുത്തമ്മ' വിടവാങ്ങിയെങ്കിലും അവരുടെ കവിതകൾ എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും.
                                         - ഭദ്ര എ എം 9C
___________________________


രാത്രിമഴ 


വിഫല മോഹങ്ങളും കാല്പനിക വിഷാദങ്ങളും സരള ശൈലിയിൽ പകർന്നു തരുന്ന കവയാത്രിയാണ് സുഗതകുമാരി ടീച്ചർ. പ്രിയ കവയത്രിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 
                  
                   മഴ ചിലപ്പോൾ മനുഷ്യന്റെ ദുഃഖത്തിന്റെ പ്രതീകമാകും, ചിലപ്പോൾ അവന്റെ സന്തോഷത്തിന്റെതും ചിലപ്പോൾ അവനു ആശ്വാസമായും ഭൂമിയെ വരിക്കുന്നു. ചിലപ്പോൾ മനസ്സിൽ കുഴിച്ചു മൂടിയ സർവ ദുഃഖങ്ങളും ആവഹിച്ചിട്ടെന്ന പോലെ ഇരുണ്ട മൂടിയ മാനം പിന്നെ ആർത്തലച്ച് ഒരു പെയ്തിറങ്ങുമ്പോൾ അത് മണ്ണിനേയും മനസ്സിനെയും കഴുകി ശുദ്ധമാക്കുന്നു.
                        ഇവിടെ കവയത്രി മഴയെ യുവതിയായി ചിത്രീകരിച്ചിരിക്കുന്നു. രാത്രി മഴ, അത്  മനസ്സിൽ ഓരോ കാലഘട്ടത്തിലും ഉണ്ടാക്കുന്ന ഭാവം വ്യത്യസ്തമാണ്. കവയ്ത്രിയുടെ പിൽക്കാലത്തു അത് സന്തോഷവും ഉല്ലാസവും നൽകി കുളിരണിയിക്കുന്ന വെണ്ണിലാവിനെക്കാൾ പ്രിയപ്പെട്ടതാണ്. അന്ന് തന്റെ സൗഭാഗ്യ രാത്രികളിൽ തന്നെ പ്രിയം തന്നുറക്കിയ പ്രേമ സാക്ഷി കൂടിയായിരുന്നു രാത്രി മഴ.എന്നാൽ ഇന്ന് വെറുതെ കേണും ചിരിച്ചും പിറുപിറുത്തും നീണ്ട മുടിയിട്ടുലചെത്തുന്ന യുവതി.ആശുപത്രി ജനാലകളിൽ സ്നേഹാശ്വാസവും ആയി എത്തുന്ന മഴ അമ്മതൻ കരുതൽ പോലെ,രോഗ ശയ്യയിൽ തേങ്ങുമ്പോൾ ആശ്വാസ വാക്കുമായി കവയത്രിയെ തഴുകുന്ന ഒരു പ്രിയജനവും ആകുന്നു.
          കവിതയിൽ  മനസ്സ് വിഷാദത്താൽ തേങ്ങുകയാണ്. കേടു ബാധിച്ച അവയവം മുറിച്ചു മാറ്റാൻ പറയുമ്പോൾ അവർ പറയുന്നു അപ്പോൾ കൊടും കേടു ബാധിച്ചു ഈ മനസ്സിനെ എന്തു ചെയ്യണമെന്ന്. ദുഃഖ ശ്രുതിയിലുടെ ഒഴുകുന്ന ഒരു തന്റെ മനസ്സിനാണ് കൊടും കേടു ബാധിച്ചിരിക്കുന്നത്.ജീവിതം തടസങ്ങളുമായി പോരാടുമ്പോൾ എല്ലാ സങ്കടങ്ങളെയും രോഷതേയും മനസ്സിലാടക്കി ചെറുപുഞ്ചിരിയോടെ മുന്നേറുന്നു.
                രാത്രിയുടെ ഏകാന്തതയിൽ അന്ധകാരത്തിൽ എത്തുന്ന രാത്രി മഴയുടെ അലിവും അമർത്തുന്ന രോഷവും ഇരുട്ടതു വന്ന് തനിച്ചുള്ള തേങ്ങി കരച്ചിലുമെല്ലും കവയത്രി മനസിലാക്കുന്നു. അതിന്റെ ശോകാർദ്രമായ സംഗീതം അവരും തിരിച്ചറിയുന്നു.നേരം പുലരുമ്പോൾ തേങ്ങലുകളെയെല്ലാം മനസ്സിലൊതുക്കി കള്ള ചിരിയുമായി പോകുന്ന രാത്രി മഴയെ യഥാർത്തിൽ കവയത്രി മനസ്സിലാക്കുന്നുണ്ട്. കാരണം, അവരും ഇതുപോലെ മനസ്സിന്റെ വിങ്ങലുകളെ ഉള്ളിലൊതുക്കി ഒന്ന് കരയുവാൻ പോലുമാകാതെ ഏകാന്തതയിൽ  ഒരു മഴയുടെ അലർച്ച പോലെ  പ്രകടിപ്പിക്കും. തന്റെ സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിക്കും... ഒരു രാത്രി മഴ പോലെ......

                      ഇവിടെ  ജീവിത ഭാവങ്ങളെ പെയ്തിറങ്ങുന്ന മഴയോട് സാദൃശ്യ പെടുത്തിയിരിക്കുകയാണ്. മഴ അത് എപ്പോഴും മനുഷ്യന്റെ ഉള്ളിലെ ഭാവങ്ങൾക്കനുസരിച് ഭൂമിയിലേക്ക് ചിലപ്പോൾ ഒരു ചാറ്റൽ മഴ പോലെ, അല്ലെങ്കിൽ ആർത്തിരമ്പൽ പോലെ അനുഭവപ്പെടുന്നു. ആ തോന്നലുകളെയാണ് മലയാളത്തിന്റെ കവയത്രി വരച്ചിട്ടത്. എന്നും മനുഷ്യ മനസ്സിൽ കുളിർ മഴ പെയ്യിക്കും ഈ കവിത.സുഗതകുമാരി ടീച്ചർ പറഞ്ഞത് പോലെ പ്രകൃതിയുടെ ഓരോ ഭാവങ്ങളും നമ്മെ ഒരുപാട് സ്വാധീനിക്കുന്നു.പെയ്തൊഴിയാൻ നിൽക്കുന്ന കാർമേഘം മാനം കാണുമ്പോൾ അകാരണമായ സങ്കടം മനസ്സിൽ തോന്നിപ്പിക്കുന്നു. കവിത വായിക്കുമ്പോൾ മനസ്സ് അതിലേക്ക് അലിഞ്ഞു ചേരുന്നു. അത് കവയത്രിയുടെ  രചനാ വൈഭവമാണ്. ഇത്തരം അന്ത്യമില്ലാത്ത രചനകളിലൂടെ അവർ ഇനിയും മലയാള ഹൃദയങ്ങളിൽ നിലകൊള്ളും.....
മലയാളത്തിന്റെ സൗഭാഗ്യമായ ടീച്ചർക്ക് ഒരിക്കൽക്കൂടി പ്രണാമം അർപ്പിക്കുന്നു
                                      - അമൃത പി യു 10 C


                                            


     

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം