ഇതരഭാഷാ കഥാ പരിചയം



കഥയും സമൂഹവും
 

കഥ ഗൗരവമുള്ള ഒന്നാണ്.

കഥ ജീവിതമാണ്.

കഥ സ്വാതന്ത്ര്യമാണ്.

കഥ ആരെയും രസിപ്പിക്കാന്‍ വേണ്ടി എഴുതുന്നതല്ല. അതിനപ്പുറം അതിനൊരു സാമൂഹിക ലക്ഷ്യവുമുണ്ട്.

സാമൂഹ്യ വ്യവസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ സമൂഹത്തിന്റെ പല വിധത്തിലുള്ള മാറ്റത്തിനു കാരണമായിത്തീരുന്നു. വിഖ്യാതനായ ഐറിഷ്‌ കവി ഡബ്ലിയു. ബി. യേറ്റ്‌സ്‌ എഴുതുകയുണ്ടായി “A work of art is the social act of a solitary man” എന്ന്‌, സമൂഹവും കലാകാരനും തമ്മിലുള്ള ബന്ധത്തെ ചുരുങ്ങിയ വാക്കുകളില്‍ നിഷ്‌കൃഷ്‌ടമായി നിര്‍വ്വചിച്ചിരിക്കയാണ്‌ യേറ്റ്‌സ്‌. ഏതു കലാസൃഷ്‌ടിയും ഏകാകിയായ കലാകാരന്‍ ഏകാഗ്രമായി രൂപം നല്‍കുന്നതാണ്‌. പക്ഷേ, ആ കലാസൃഷ്‌ടി അതേസമയം ഒരു സാമൂഹ്യപ്രവര്‍ത്തനവുമാണ്‌. സാമൂഹ്യജീവിതം ഒളിഞ്ഞോ തെളിഞ്ഞോ സ്വാധീനിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്‌ടിയുമില്ല. സൃഷ്‌ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉടമസ്ഥാവകാശം കലാകാരനുണ്ടാവാമെങ്കിലും കൈവശാവകാശം സമൂഹത്തിനാണ്‌. അതിനാല്‍ എല്ലാ കലാസൃഷ്‌ടിയും ഏകാകിയായ വ്യക്തിയുടെ സാമൂഹ്യപ്രവര്‍ത്തനമാണ്‌. ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഘട്ടത്തിലും മനുഷ്യന്‍ അന്യരുമായി ബന്ധപ്പെട്ടുനിൽക്കുന്നു എന്നതാണ്‌ വാസ്‌തവം. 

രസിപ്പിക്കുക എന്നത്‌ സാഹിത്യത്തിന്റെ സ്വഭാവമാണ്‌. സാഹിത്യത്തിന്റെ ലക്ഷ്യം മനുഷ്യനെ സംസ്‌കരിക്കുക എന്നതാണ്‌. വാക്കുകള്‍കൊണ്ടും ആശയങ്ങള്‍കൊണ്ടും കലാസൃഷ്‌ടി നടത്തുന്ന എഴുത്തുകാരന്‌ മനുഷ്യമനസ്സില്‍ പല ഏച്ചുകൂട്ടലുകളും മുറിച്ചുകളയലുകളും നടത്താന്‍ പറ്റും. ഈ കൃത്യം എഴുത്തുകാരന്‍ നിർവ്വഹിക്കുമെന്ന്‌ സമൂഹവും പ്രതീക്ഷിക്കുന്നു. മാതൃകാഭൂതരായ വ്യക്തികളുടെ ജീവിതം ചിത്രീകരിച്ച്‌ അവരുടെ വിജയം കാട്ടിയും സമുദായദ്രോഹികളായ ദുഷ്‌ടകഥാപാത്രങ്ങളുടെ ജീവിതം ചിത്രീകരിച്ച്‌ അവരുടെ പതനം കാട്ടിയും ആസ്വാദകര്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യാനും ഒരു സാഹിത്യകാരന്‌ കഴിയും. 

കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും ഇന്നും നിലനിൽക്കുന്നു. 

എന്താണ് കഥകൾ സംവേദനം ചെയ്യുന്ന തീക്ഷ്ണവും വൈകാരികവുമായ ഭാവമെന്നത് വാക്കുകളിൽ രേഖപ്പെടുത്തുന്നതിനേക്കാൾ അനുഭവിച്ചറിയുകയാണ് ഉത്തമം. ആധുനികതയുടെ കാലത്തെ ദാർശനികപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രങ്ങൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സന്നിഗ്ധസന്ധികളിലൂടെ അസ്വസ്ഥതയോടെ യാത്ര ചെയ്യുകയാണ്. സാഹചര്യങ്ങളും സൗകര്യങ്ങളും മാറുന്നെങ്കിലും മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങൾ സാർവലൗകികമാണെന്ന വസ്തുത ഉറപ്പിക്കുന്നവയാണ് പല കഥകളും. സമൂഹത്തിൽ നിന്ന് ഊർജ്ജം നേടി സമൂഹത്തിന്റെ ഒരു ഭാഗമായി സാഹിത്യകാരൻ നടത്തുന്ന സാഹിത്യ രചനകൾ സമൂഹത്തിന്റെ പ്രതിഫലനമായിരിക്കണമെന്നതുകൊണ്ട് എഴുത്തുകാരന് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്ന് തന്നെ പറയാം. സാമൂഹ്യശാസ്ത്രവും രാഷ്ട്രീയ പ്രശ്നങ്ങളും സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണങ്കിലും കൂടുതൽ ഉൾക്കാഴ്ചയുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സാധിച്ചാൽ എഴുത്തുകാരന്റെ സമൂഹത്തോടുള്ള കടപ്പാട് നിർവ്വഹിക്കപ്പെട്ടതായി കണക്കാക്കാം. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന അനീതികൾക്കെതിരെ കണ്ണടക്കാതിരുന്നാൽ മത്രമെ ഇത് സാധ്യമാവുകയുള്ളൂ. എഴുത്തുകാരന്റെ മനസ്സിൽ അയാൾ ജീവിക്കുന്ന കാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളുടെ നേർക്കുണ്ടാകുന്ന വികാരം വായനക്കാർക്ക് രചനയിലൂടെ വായിച്ചെടുക്കാൻ സാധിച്ചാൽ എഴുത്തുകാരന്റെ സാമൂഹികമായ വീക്ഷണം മനസ്സിലാക്കാൻ സാധിക്കും. 

സാഹിത്യകാരന്റെ വിചാരവികാരങ്ങൾ സമൂഹത്തോട് സംക്രമിപ്പിക്കുമ്പോൾ സമൂഹത്തിൽ മാറ്റങ്ങളുണ്ടാകും. സാഹിത്യാസ്വാദനത്തിനു തന്നെ മാറ്റം വരുത്താൻ സമൂഹം നിർബ്ബന്ധിതരായിത്തീരുന്ന അവസ്ഥയുമുണ്ട്. ഇത്തരത്തിൽ ഏതൊരു സാഹിത്യ സൃഷ്ടിയും സൃഷ്ടാവും സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഥകളും അങ്ങനെത്തന്നെ.

ഇന്നത്തെ നാട്ടുപച്ചയിൽ 9C യിലെ ഭദ്ര എ.എം പരിചയപ്പെടുത്തുന്നതും അത്തരമൊരു കഥ തന്നെയാണ്, സാമൂഹ്യ പ്രശ്നം സംസാരിക്കുന്ന ,ഒരു ഗ്രാമത്തിൻ്റെ പ്രശ്നം സംസാരിക്കുന്ന കഥ. പ്രശ്ന പരിഹാരത്തിനായി മുന്നിട്ടിറങ്ങുന്ന പ്രകൃതിയേയും ഭൂമിയേയും സ്നേഹിക്കുന്ന ഗോകളേയുടെ കഥ കൂടിയാണിത്.

കഥയുടെ സ്വത്വം അതിരുകൾ സ്ഥാപിച്ചുകൊണ്ട് നിർവചിക്കാൻ സാധിക്കുകയില്ലല്ലോ. നിയതമായ സീമകളിൽ ഒതുങ്ങിക്കൂടാതെ സ്വാഭാവികമായി പുറത്തേക്ക് പടരുന്ന സ്ഥലരാശിയാണ് പൊതുവെ കഥയുടെ ബോധമണ്ഡലത്തിന്. അതുകൊണ്ട് തന്നെ ഭാഷദേശങ്ങൾക്കപ്പുറം സർഗ്ഗ ഭാഷയെ , ആസ്വാദനത്തെ എന്നും പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ നാട്ടുപച്ച പരിചയപ്പെടുത്തുന്ന ഈ കഥ കൊങ്കണി ഭാഷയിലെ പ്രമുഖ എഴുത്തുകാരനായ പ്രകാശ് പര്യേക്കറുടേതാണ്. ''വെള്ളമെത്തുന്ന നേരം'' എന്ന കഥയുടെ തലക്കെട്ടുപോലെത്തന്നെ വെള്ളത്തിനായ് അക്ഷമയോടെ കാത്തിരിക്കുന്ന ഒരു ഗ്രാമത്തിൻ്റെ കഥ...ഭദ്രയുടെ വായനാക്കുറിപ്പ് വായിക്കാം..                                                                                                                        - സാനിയ കെ ജെ                        എഡിറ്റർ, നാട്ടുപച്ച മാഗസിൻ                  _________________                                                                                    വെള്ളമെത്തുന്ന നേരം 

പ്രമുഖ കൊങ്കണി സാഹിത്യകാരനായ പ്രകാശ് പര്യേക്കര്‍ എഴുതിയ സാമൂഹിക പ്രസക്തിയുള്ള കഥയാണ് "വെള്ളമെത്തുന്ന നേരം". കാപ്ശേം എന്ന കൊച്ചുഗ്രാമം പശ്ചാത്തലമാക്കിയാണ് ഈ കഥ രചിച്ചിരിക്കുന്നത്. കഥയുടെ പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വെള്ളത്തിനായി അക്ഷമരായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഗ്രാമത്തിന്‍റെ കഥയാണ് ഇവിടെ പറയുന്നത്.

കുടിവെള്ളത്തിനായി പൈപ്പിൻചുവട്ടിൽ തപസ്സിരിക്കുന്നവരാണ് ഗ്രാമത്തിലെ ജനങ്ങൾ. വെള്ളത്തിനായുള്ള അവരുടെ കാത്തിരിപ്പ് ദിവസങ്ങളോളം നീളുമ്പോൾ അവർ പൊട്ടിത്തെറിക്കുന്നു. പൈപ്പിൻചുവട്ടില്‍ പലപ്പോഴും ഒരു യുദ്ധസമാനമായ അവസ്ഥയാണ്. പോർവിളിയും തിക്കുംതിരക്കുംതന്നെ. ഇനിയൊരു യുദ്ധം ഉണ്ടെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കും എന്ന് എവിടെയോ വായിച്ചത് സത്യമാണെന്ന് തോന്നിപ്പോയി. 

വെള്ളം വിതരണം ചെയ്യുന്നവരെയും എൻജിനീയറെയും പഞ്ചായത്ത് പ്രസിഡണ്ടിനെയും അവർ ചീത്തവിളിക്കുന്നതു തികച്ചുംസ്വാഭാവികം. കാരണം അവരുടെ മുമ്പിൽ പൈപ്പുവെള്ളം അല്ലാതെ മറ്റൊരുവഴി ഇല്ല എന്നതുതന്നെ. അല്ലെങ്കിൽ കിലോമീറ്ററുകളോളം താണ്ടി കള്‍ട്ടിനദിക്കരയിൽ എത്തണം. അവസാനം ടാങ്കർലോറിയിൽ വെള്ളവുമായി വരുന്ന ആൾ ഒരു കുടം വെള്ളം മാത്രം കൊടുക്കുമ്പോൾ അയാളെ ശാപവചനങ്ങൾ കൊണ്ട് മൂടുന്നു. അതല്ലാതെ അവർക്ക് മറ്റെന്തു ചെയ്യുവാൻ.

ഗോകളെ മാത്രം മറ്റുള്ളവരിൽ നിന്ന് മാറിചിന്തിക്കുന്നു. പൈപ്പിനെ ചീത്തപറഞ്ഞിട്ട് എന്തുകാര്യം? നമ്മളെ തന്നെയല്ലേ പഴിക്കേണ്ടത് എന്നു ഗോകളെ ചോദിക്കുന്നു. ആ ചോദ്യം നമ്മോടുകൂടെയുള്ള ഒരു ചോദ്യമായിമാറുന്നു. ഒരുകാലത്ത് ഒരിക്കലും വറ്റാത്ത ഖടപ്പിക്കുളം ആ ഗ്രാമത്തിന്റെ സർവ്വൈശ്വര്യമായിരുന്നു. ഒരിക്കലും വറ്റാത്ത നീരുറവയായിരുന്നു. ഗ്രാമത്തിലേക്കുള്ള വഴികെട്ടിയപ്പോൾ ആ കുളം മുടിപോയി. അന്നും ഗോകളേ ഒരുപാട് കെഞ്ചിപറഞ്ഞതാണ്. ആ കുളം മൂടരുതെന്ന്. പക്ഷേ ആരുകേൾക്കാന്‍! ആ കുളത്തിനുവേണ്ടി ഒറ്റയ്ക്ക് പോരാടിയവളാണ് ഗോകളേ.

വൃദ്ധനായ സോമ കുത്തിയ കിണർ ആയിരുന്നു ഒരു കാലത്ത് ഏക ആശ്വാസം. കാലം പിന്നിട്ടപ്പോൾ ആ കിണറും പൊട്ടക്കിണറായി മാറുന്നു. പൈപ്പ് ഉള്ളപ്പോൾ കിണർവെള്ളം ആർക്കുവേണം. ഗോകളെ മാത്രം കിണറും കുളവും ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. പൈപ്പു വന്നിട്ടും കിണറിനെ ആശ്രയിക്കുന്ന ഗോകളേയെ എല്ലാവരും പരിഹസിച്ചു. പൈപ്പുവെള്ളം ഇല്ലാതാകുമ്പോൾ അറിയാം കിണർവെള്ളത്തിന്റെ വില എന്നാണ് ഗോകളെ അതിനുകൊടുത്ത മറുപടി. പിന്നീടു വികസനത്തിന്‍റെ പേരിൽ ആ കിണറും ഒരു പഴങ്കഥയായി മാറുന്നു. ഖടപ്പിക്കുളത്തേപോലെ തുടച്ചുനീക്കപ്പെട്ട എത്രയോ കുളങ്ങളും കിണറുകളും പാടങ്ങളും കുന്നുകളും, എത്രയോ കാപ്ശേം ഗ്രാമങ്ങൾ.. 



പൈപ്പുവെള്ളത്തിനും ടാങ്കർലോറിയിൽ വരുന്ന കുടിവെള്ളത്തിനുമായുള്ള കാത്തിരിപ്പ് തുടരുന്നു. എന്നാൽ കഥാന്ത്യത്തിൽ ഇതിനൊന്നും കാത്തുനിൽക്കാത്ത ഗോകളെ പിക്കാസും കോരിയും എടുത്തു ഖടപ്പികുളം ഉണ്ടായിരുന്നിടത്തേക്ക് ദൃഢനിശ്ചയത്തോടെ നടന്നുനീങ്ങുന്നു. ഇതുതന്നെയാണ് എന്റെ ഖടപ്പിക്കുളത്തിന്‍റെ സ്ഥാനം എന്നു പറഞ്ഞുകൊണ്ട് അവൾ കിളച്ചുതുടങ്ങുന്നു. അവൾ ഇപ്പോൾ വിശ്രമത്തിലല്ല, വെള്ളം കാണാതിരിക്കില്ല എന്ന പ്രതീക്ഷയിൽ അവളുടെ ജോലി തുടരുന്നു.


കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര സത്യം. സ്വന്തം നാട്ടിൽ കിണറും കുളവും ഉണ്ടായിരുന്നു. അപ്പോൾ പൈപ്പുവെള്ളത്തെ ആശ്രയിച്ചു. ഇപ്പോൾ കുളവും കിണറും എല്ലാം മൂടപ്പെട്ടിരിക്കുന്നു. അതോടെ അവരുടെ കഷ്ടകാലവും ആരംഭിച്ചിരിക്കുന്നു. വെള്ളം എത്തുന്നനേരം എന്ന കഥയിൽ ഗോകളെ എന്ന കഥാപാത്രം ഏവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയോട് സത്യസന്ധത പുലർത്തുന്ന വ്യക്തികളെയാണ് സമൂഹത്തിന് ആവശ്യം. വീണ്ടും ടാങ്കർലോറിയില്‍ വെള്ളമെത്തുമ്പോൾ നാട്ടുകാർ ഏറെ ആഘോഷിക്കുമ്പോഴും ഗോകളെ മാത്രം കിണര്‍ പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ്. ആ കഥാന്ത്യം ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷനൽകുന്നു. പ്രകൃതിയോട് ചെയ്യുന്നതിനു കാലം മറുപടിനൽകും എന്നസത്യം നാം മറന്നുപോകരുത്.  മനുഷ്യൻമാത്രം ബാക്കിയാകുന്ന സങ്കല്പത്തെ ആണോ നാം വികസനം എന്ന് പറയുന്നത്? വികസനം തുടങ്ങേണ്ടത് മനുഷ്യമനസ്സുകളിൽ നിന്നാകണം. പ്രകൃതിയാണൊ മനുഷ്യനാണോ വലുത് എന്ന ചോദ്യം നാം ഇനിയെങ്കിലും നമ്മോടുതന്നെ ചോദിക്കണം. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിനായുള്ള മനുഷ്യന്‍റെ നെട്ടോട്ടങ്ങൾക്കുള്ള മറുപടിയാണ് ഈ കഥ. ഗോകളെയെ പോലെയുള്ളവർ ഇനിയും ഇവിടെ പുനർജനിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

                                              - ഭദ്ര എ എം 9 C

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്