ബഷീർ ദിനം

 സാഹിത്യ സുൽത്താനെ ഓർമ്മിക്കുമ്പോൾ


മലയാള സാഹിത്യ മണ്ഡലത്തിൽ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന എഴുത്തുക്കാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടേയും വികാരങ്ങളുടേയും കഥ പറഞ്ഞു ബഷീർ. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും പോക്കറ്റടിക്കാരും ക്രിമിനലുകളും വിഡ്ഢികളും ആനക്കാരും സാമൂഹിക പരിഷ്കർത്താക്കളും നിറഞ്ഞ ആ ലോകം ജീവിതവും എഴുത്തും തമ്മിലുള്ള അടുപ്പത്തെപ്പറ്റിയും അകലത്തെപ്പറ്റിയും പറഞ്ഞു തരുന്നു . 1908 ജനുവരി 21 ന് വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ച ബഷീർ അലയാത്ത നാടുകളില്ല. ഇതുപോലെ സ്വത്രന്തമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്ന് പറയാം. ലോകം ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ കണ്ടെത്തിയ നിരവധി ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിലുടനീളം കാണാം. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം. ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയിട്ടില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. വളരെക്കുറച്ചു മാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ  വായനക്കാരെ ചിരിപ്പിക്കുകയും കുടെ ചിന്തിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അവ ജീവസുറ്റതായി, കാലാതിവർത്തിയായി. സമൂഹത്തിന് നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവെച്ചു. 
 
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, പ്രേമലേഖനം, മതിലുകൾ, ശബ്ദങ്ങൾ , ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് , എന്നിങ്ങനെ മലയാളി എന്നും ഓർത്തു വയ്ക്കുന്ന രചനകൾ ആ തൂലികയിൽ നിന്നും പിറവിയെടുത്തതാണ്. മലയാളിയെ വായിക്കാൻ പഠിപ്പിച്ച എഴുത്തുകാരനാണ് ബഷീർ. കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും പുറത്തുനിന്നല്ല, അകത്തുനിന്ന് ഇറങ്ങിവന്ന് കഥയുടെ ഉമ്മറത്ത് നിൽക്കുകയാണ്. ആ കഥയുടെ തൂണിലാണ് പാത്തുമ്മ തന്റെ ആടിനെ കെട്ടിയിട്ടത്, സുഹറയും മജീദും മണ്ടൻ മുത്തപ്പയുമൊക്കെ കഥയുടെ അകത്തളങ്ങളിലും മുറ്റത്തുമൊക്കെ അലഞ്ഞു നടക്കുകയാണ്. എല്ലാവരും ആശ്രയിക്കുന്നത് കാഥികനായ ബേപ്പൂർ സുൽത്താനെയാണ്.  

വിശ്വമാന സ്വഭാവമുള്ള ഒരെഴുത്തുക്കാരൻ മലയാളത്തിനുണ്ടെങ്കിൽ അത് ബഷീറാണ്. പ്രപഞ്ച ബോധം നിറഞ്ഞു നിൽക്കുന്ന ചിന്തയും വാക്കും പ്രവർത്തിയും ബഷീറിനോളം വരില്ല മറ്റാർക്കും.  പ്രണയമാണെങ്കിലും ഹാസ്യമാണെങ്കിലും ഈശ്വരബോധമാണെങ്കിലും കരുണയാ ണെങ്കിലും എല്ലാം വിശ്വമാകെ നിറയുന്നതായിരുന്നു. കൃതിയിൽ നിന്ന് വായനക്കാരനിലൂടെ പ്രപഞ്ചത്തോളം പരന്നൊഴുകുന്നതായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. അതിദീർഘമായ രചനകൾക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെ കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ട്ടപ്പെട്ടത്. അതിനാൽ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈർഘ്യം കുറഞ്ഞവയാണ്. ബഷീറിന്റെ മാസ്റ്റർ പീസുകളിലൊന്ന് എന്ന് വിലയിരുത്തുന്ന  ബാല്യകാല സഖിയ്ക്ക് കേവലം 75 പേജുകളാണുള്ളത്. എങ്കിലും ഒരു ജീവിതമോ അതിനും അപ്പുറം എന്തെല്ലാമോ അതിൽ അടങ്ങിയിരിക്കുന്നതായി ഓരോ വായനക്കാരനും തോന്നും. അത്രത്തോളം തീവമാണ് ബാല്യകാലസഖി. ബഷീർ എഴുതിയ പ്രണയ കഥകളിൽ ഏറ്റവും അസാധാരണമായ കൃതിയാണ് മതിലുകൾ. സ്വന്തം ജീവിത പശ്ചാത്തലത്തിൽ നിന്നും കണ്ടെടുത്ത കഥയുടെ ആവിഷ്കാരമാണ് പാത്തുമ്മയുടെ ആട് എന്ന നോവൽ. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണ് ഉള്ളതെന്ന ആശയം അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിൻ്റെ ഭൂമിയുടെ അവകാശികൾ. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ശബ്ദങ്ങൾ. പ്രമേയത്തിലും ആഖ്യാന ത്തിലും പുലർത്തിയിരുന്ന ഈ വൈവിധ്യം ബഷീറിന്റെ സാഹിത്യ ജീവിതത്തിലുടനീളം കാണാൻ സാധിക്കും. കഥകളിലും നോവലുകളിലും മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സാഹിത്യലോകം. ലേഖനങ്ങളും നാടകങ്ങളും തിരക്കഥകളും അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. 

കലയുടെ ലാവണ്യ നിയമങ്ങളെ ധിക്കരിക്കുകയും ഭാഷയുടെ വ്യാകരണത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച് തനിക്കു പറയാനുള്ളതു പറയുകയും എഴുതുകയും ചെയ്ത മലയാളത്തിന്റെ എക്കാലത്തെയും ധിഷണാശാലി എന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. അദ്ദേഹം പറഞ്ഞതെല്ലാം പ്രചോദന സൂക്തങ്ങളായി , എഴുതിയതെല്ലാം സാഹിത്യങ്ങളായി.. ആത്മകഥാംശം ഇത്രയേറെ വരുന്ന രചനകൾ ഉള്ള മറ്റൊരു കഥാകാരനും മലയാളത്തിലില്ല. എല്ലാം ജീവിതമയം , ദൃക്സാക്ഷി വിവരണങ്ങൾ എന്നാൽ വായിക്കുന്തോറും ഉന്മേഷ പ്രദം. മലയാള ത്തിന്റെ ഒറ്റമരം എന്നാണ് എം.എൻ. വിജയൻ ബഷീറിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ രചനകളിൽ ഒന്നു കണ്ണോടിച്ചാൽ സമകാലികതയുടെ പുത്തൻ ചിന്തകൾ അതിൽ നിറയുന്നതായും ഓരോ വായനക്കാരനും മനസ്സിലാക്കാം.  

1994 ജൂലൈ അഞ്ചിന് ഹാസ്യം കൊണ്ടും ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടും വായനക്കാരെ ചിരിപ്പിച്ചും കൂടെ ചിന്തിപ്പിക്കുകയും ചെയ്ത അനശ്വര സാഹിത്യകാരൻ നമ്മെ വിട്ടു പിരിഞ്ഞു. വളരെക്കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ എഴുത്തിലും ജീവിതത്തിലും കാട്ടിയിട്ടുള്ള ആത്മാർത്ഥത, സത്യസന്ധത, സഹജീവി സ്നേഹം തുടങ്ങിയവ കാരണം ബഷീർ സാഹിത്യം മലയാളികൾ ഉള്ളിടത്തോളം കാലം നിലനിൽക്കുമെന്നതിൽ സംശമില്ല. മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളൂ, ഭാഷയുടെയും വ്യാകരണത്തിൻ്റേയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്ത് നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ.  ബഷീർ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകളെല്ലാം പുറത്തിറങ്ങിയ അതേ പുതുമയാടെ തന്നെ ഇന്നും വായിക്കപ്പെടുന്നു. കാരണം, അവ ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണ്, ജീവിതം എന്തെന്ന് കാട്ടിത്തരുന്ന മഹത്തായ പാഠപുസ്തകങ്ങൾ...
                                      - സാനിയ കെ ജെ                                       (എഡിറ്റർ, നാട്ടുപച്ച മാഗസിൻ)

ബഷീർ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം:

ബേപ്പൂർ സുൽത്താനും കഥകളും

 ഇന്ന് ജൂലൈ 5. മലയാള നോവലിസ്റ്റും,കഥാകൃത്തും,സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനം.

1908 ജനുവരി 21ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പ്,കോട്ടയം ജില്ലയിലാണ് അദ്ദേഹത്തി.ന്റെ ജനനം. 1982 ൽ ഇന്ത്യൻ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.1970 ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി,അധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.കായി അബ്ദുറഹ്മാൻ കുഞ്ഞാത്തുമ്മ എന്ന ദമ്പതികളുടെ ആറുമക്കളിൽ മൂത്തയാളാണ്   വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം സ്കൂളിലും,വൈക്കം ഇംഗ്ലീഷ് സ്കൂളിലും ആയിരുന്നു. വായനയിലൂടെ സ്നേഹം ഒഴുകിയ മഹാനാണ് അദ്ദേഹം.

കൃതികൾ

പ്രേമലേഖനം

ബാല്യകാലസഖി

പാത്തുമ്മയുടെ ആട്

ഭൂമിയുടെ അവകാശികൾ

ആനവാരിയും, പൊൻകുരിശും

പുരസ്കാരങ്ങൾ

കേന്ദ്ര സാഹിത്യ അക്കാദമി  ഫെലോഷിപ്,മുറ്റത്തുവാർക്കി അവാർഡ്,ലളിതാംബിക അന്തർജ്ജനം അവാർഡ്, പത്മശ്രീ പുരസ്കാരം,വള്ളത്തോൾ പുരസ്‌കാരം

1994 ജൂലൈ 5 ന് അദ്ദേഹം ഈ ഭൂമിയിൽ നിന്ന് യാത്രയായി....അദ്ദേഹം ഇന്നീ ഭൂമിയിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതം എന്ന വലിയ പുസ്തകം നമ്മുടെ മുമ്പിൽ തുറന്നിരിക്കുകയാണ്..ആ പുസ്തകത്തിൽ കൂടെ നമുക്ക് നടക്കാം....

                                              - അതുല്ല്യ.വി.ബി 7 B

-----------------------------------------------------------------

എഴുത്തിൻ്റെ മാന്ത്രികനെ ഓർമിക്കുമ്പോൾ 

ഇന്ന് ജൂലൈ 5 ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനം. വൈക്കം മുഹമ്മദ് ബഷീർ, മലയാള സാഹിത്യത്തിൽ പകരംവെക്കാനില്ലാത്ത എഴുത്തിൻ്റെ മാന്ത്രികൻ സാധാരണ സംസാര ഭാഷാ സാഹിത്യ ഭാഷയ്ക്കും വഴങ്ങും എന്ന് തെളിയിച്ച ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്. ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ 21 ജനുവരി 1908 കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ അബ്ദുറഹ്മാനും കുഞ്ഞാട് അമ്മയ്ക്കും ജനിച്ചു രസകരവും സാഹസികവുമായിരുന്നു  ബഷീറിൻ്റെ ജീവിതം. സ്കൂൾ പഠനകാലത്ത് കേരളത്തിൽ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്ന് കാളവണ്ടിയിൽ കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് കടന്നു.

1982 ൽ ഇന്ത്യാ ഗവൺമെൻറ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970 കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി 1992 ലളിതാംബിക അന്തർജ്ജനം അവാർഡ് 1993 മുട്ടത്തുവർക്കി അവാർഡ് വള്ളത്തോൾ പുരസ്കാരവും ലഭിച്ചു പ്രേമലേഖനം, ബാല്യകാലസഖി, ൻ്റപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ ,ഭൂമിയുടെ അവകാശികൾ, ശബ്ദങ്ങൾ ,സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവി നിലയം,    മിസ്സിസ് ജി പിയുടെ  സ്വർണ്ണ പല്ലുകൾ, എന്നിവയായിരുന്നു പ്രധാന കൃതികൾ. ജൂലൈ 5 1994 ജനകീയനായ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചു. 

                                           - ആദിത്യ വി എസ് 9 E

-----------------------------------------------------------------

ജൂലൈ 5 ബഷീർ ദിനം 

ഇന്ന് ജൂലൈ 5 ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം. മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളു. 1908 ജനുവരി 19 ന്‌ വൈക്കം താലൂക്കിൽ തലയോലപറമ്പിൽ കായി അബ്ദുറഹ്മാൻ കുഞ്ഞാത്തുമ്മ എന്ന ദമ്പതിമാരുടെ ആറു മക്കളായ അബ്ദുൾ ഖാദർ,പാത്തുമ്മ,ഹനീഫ,ആനുമ്മ,അബൂബക്കർ,എന്നിവരിൽ മൂത്തയാളായി ജനനം. പ്രാഥമിക വിദ്യാഭ്യാസം തലയോലപറമ്പിലെ മലയാളം പള്ളികൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിതിരിവുണ്ടകിയത്. എറണാകുളത്തു ചെന്ന് കാളവണ്ടി കയറി കോഴി കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൻക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർഷിട്ടുണ്ട്. 1930 ൽ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. സ്വാതന്ത്യ സമര സേനാനി എന്ന നിലയിൽ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം , തിരുവനന്തപുരം എന്നീ ജയിലുകളിൽ കിടന്നിട്ടുണ്ട്.അദ്ദേഹം സംഘടനയുടെ മുഖപത്രമായി "ഉജ്ജീവനം" എന്നൊരു വാരിക നടത്തുകയും ചെയ്തു. അദ്ദേഹം ഇന്ത്യയൊട്ടാകെ പത്തുവർഷത്തോളം അലഞ്ഞു. ഇതേപോലെ സഞ്ചരിച്ച എഴുത്തുകാർ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ സഞ്ചരിച്ച കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

അദ്ദേഹത്തിന്റെ സാഹിത്യ ശൈലിയെ കുറിച്ച് പറയുകയാണെങ്കിൽ സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിൻ്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞു. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. അതിദീർഘമായ രചനകൾക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുത്തു അദ്ദേഹം ഇഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ എഴുതിയ എല്ലാ നോവലുകൾക്കും ദൈർഘ്യം കുറവായിരുന്നു. പ്രധാന ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും ബഷീറിന്റെ കൃതികൾ വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, എന്നിവ ഇന്ത്യൻ ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ട്. മതിലുകൾ , ശബ്ദങ്ങൾ ,പ്രേമലേഖനം, ആനവാരിയും പൊൻകുരിശും, എന്നിങ്ങനെ നിരവധി കൃതികൾ . 

കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

                                         - ദേവിക സന്തോഷ് 9 E

-----------------------------------------------------------------

ഓർമ്മയുടെ അറകൾ

          ബഷീറിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് 1973 ൽ പ്രസിദ്ധീകരിച്ച "ഓർമ്മയുടെ  അറകൾ ".വായനക്കാരെ എന്താണോ എഴുതുന്നത് ആ ലോകത്തേക്ക്, ആ ഭാഷയിലേക്ക് അപ്പാടെ കൊണ്ടുപോകുന്ന രീതിയാണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹത്തിന്റെ പല എഴുത്തുകളും ആത്മവിചാരണയുംസ്വയം ജീവിതപഠനങ്ങളും ഒക്കെ ഉള്ളവയാണ്.
      "ഓർമയുടെ അറകൾ " എന്ന പുസ്തകം എല്ലാ വിധത്തിലും ബഷീറിന്റെ ആത്‍മാംശം ഉള്ള കുറിപ്പുകളാണ്. പരസ്പരം  സംസാരിക്കുന്നത് എഴുതുയെടുക്കുന്നത് അദ്ദേഹത്തെ കാണാനെത്തിയ സുഹൃത്തുക്കൾ മാത്രമല്ല, ഓർമ്മകളെ ചേർത്ത് പിടിക്കാൻ ബഷീറും അത് കുറിച്ചു വയ്ക്കുന്നുണ്ട്.ആ ഓർമ്മകളുടെ വക്ക് പിടിച്ചാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ  മതത്തിനപ്പുറം സഞ്ചരിച്ചിരുന്ന ഒരു വക്തിയായിരുന്നു ബഷീർ. ഒരു പക്ഷെ ഇന്നത്തെ കാലത്തായിരുന്നു ബഷീർ ഈ പുസ്തകം എഴുതിയിരുന്നതെങ്കിൽ  എഴുത്തുകാരൻ കെ. പി രാമനുണ്ണിക്ക് വന്നത് പോലെയുള്ള നൂറു കണക്കിന് കത്തുകളാൽ അദ്ദേഹത്തിന്റെ വീട് നിറഞ്ഞേനെ.
    ഉമ്മയും, ഫാബിയും, ഷാഹിനയും, നത്തും, ദാമുവും, ബിച്ചുവും ഒക്കെ അനുഭവങ്ങളിൽ വന്നു പോവുകയോ, അവർ സ്വയം അക്ഷരങ്ങളാവുകയോ ചെയ്യുന്നുണ്ട്. ഏത്  മതത്തിനെയും ബഹുമാനിക്കാനും അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ നോക്കിക്കാണാനും വനിതകൾക്ക് വിദ്യാഭ്യാസം നൽകാനും തന്നെയാണ് മുസ്‌ലിം വിശ്വാസം അനുശാസിക്കുന്നതെന്നും ബഷീർ ചുണ്ടിക്കാട്ടുന്നു. അനുഭവങ്ങളുടെ ഒരു ഭൂഖണ്ഡത്തെ തന്നെ സാഹിത്യത്തിലേക്കു കൊണ്ടുവരാൻ ബഷീറിന് കഴിഞ്ഞു എന്ന് ഈ കൃതിയെ കുറിച്ച് എം. എൻ വിജയൻ പറയുന്നുണ്ട്.
       ഒടുവിൽ ലോകാവസാനത്തെ കുറിച്ചുപറഞ്ഞാണ് ഓർമ്മയുടെ അറകൾ ബഷീർ അടച്ചുവയ്ക്കുന്നത്. സത്യസന്ധമായി ഒരു മതത്തെ കുറിച്ച് വായിക്കാൻ ബഷീർ സഹായിച്ചു എന്ന് തന്നെ പറയണം. നന്മയിലും സ്നേഹത്തിലും സഞ്ചരിക്കുന്ന ഏറ്റവും സഹിഷ്ണുതയുള്ളവരുടെ മതമായി സാക്ഷാൽ മുഹമ്മദ്‌ നബി  തന്നെ തുടങ്ങിവച്ച ഒരു വിശ്വാസം അതിന്റെ കൂടുതൽ ആഴത്തിലേക്ക് പഠിക്കാൻ ഇനിയും ബാക്കിയുണ്ടെന്ന് മനസ്സിലാക്കി തരുന്നുണ്ട് ഈ ഓർമ്മയുടെ അറകൾ. ഭീതിയിടെയല്ല, സ്നേഹത്തോടെ അവരെയും ചേർത്ത് പിടിക്കാൻ ഓർമിപ്പിക്കുന്നുണ്ട് ബഷീറിന്റെ അനുഭവങ്ങളുടെ ഈ വായന.

                    - അനുഷ്ക കൃഷ്ണകുമാർ 6 D

-----------------------------------------------------------------

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം