2022 ജനുവരി



2021 ; അങ്ങനെ ഒരധ്യായം കൂടി പിന്നിട്ടിരിക്കുകയാണ്. ഈ പുതുവത്സര പുലരിയിൽ തിരിഞ്ഞു നോക്കുമ്പോൾ ഒരുപാട് കാഴ്ചകൾ മുന്നിൽ തെളിയുന്നുണ്ടാവും...

സന്തോഷവും സന്താപവും ഒത്തുചേരലും വേർപിരിയലും കൂടെ കൂട്ടായി പുതുതായി ശീലിച്ച ശീലങ്ങളും പാഠങ്ങളും...

2020 ൻ്റ പാതി തുടങ്ങി നമ്മെ പിന്തുടരുന്ന കോവിസ് മഹാമാരി 2021 ലും നമ്മെ വിടാതെ പിന്തുടർന്നു. നിരവധി പേരുടെ നിസ്വാർത്ഥ സേവനങ്ങളും പരസ്പര സഹായവുമെല്ലാം നമ്മെ ഇന്നും ജീവനോടെ നിലനിർത്തുന്നു. നിയന്ത്രങ്ങളും ഇളവുകളുമൊക്കെയായി ഒരുപാട് പുതു ശീലങ്ങളും പാഠങ്ങളും ബാക്കിവെച്ച് ആ കൊല്ലം കടന്നു പോയി.  

സർവ്വ മേഖലകളിലും നിരവധി മാറ്റങ്ങൾ പ്രകടമാണ്. വിദ്യാഭ്യസ മേഖല ഒരു വലിയ കുതിച്ചു ച്ചാട്ടത്തിനുതന്നെയാണ് സാക്ഷ്യം വഹിച്ചത്. പാഠപുസ്തകങ്ങൾക്കപ്പുറം മൂല്യങ്ങളും പരസ്പര സ്നേഹവും മധുരിക്കുന്ന ഒരുപാട് ഓർമ്മകളുമൊക്കെ സമ്മാനിക്കുന്ന സ്കൂൾ പഠനം ഓൺലൈൻ പഠനങ്ങളിലേക്ക് ഒതുങ്ങി. ഔപചാരിക പഠനപ്രക്രിയ പ്രധാനമായും നടക്കുന്നത് ക്ലാസ് റൂം സംവേദനത്തിലൂടെയാണ്. മാനവിക വിഷയങ്ങളായായാലും സാമൂഹിക ശാസ്ത്ര, ശാസ്ത്ര പഠനമായാലും ക്ളാസ്റൂം പഠനം ഒഴിവാക്കാൻ പറ്റാത്തതാണ്. വ്യക്തിഗതമായ സംവേദനത്തിനോടൊപ്പം വിദ്യാർത്ഥികൾ ഒരുമിച്ചു ചേർന്നുള്ള കൂട്ടായ പഠന പ്രക്രിയ ധൈഷണികതയെ കൂടുതൽ ദൃഢപ്പെടുത്തുന്നതും ഒപ്പംതന്നെ പഠനത്തിന്റെ സാമൂഹ്യവത്കരണത്തെയും ഗുണകരമായ രീതിയിൽ സ്വാധീനിക്കുന്നു. ക്ലാസ്റൂം ഇന്ററാക്ഷൻ അധ്യാപനത്തിന് ഏറ്റവും അമൂല്യവത്തായ ഒന്നുമായിരുന്നു. ഇതിനോട് ചേർന്ന് ലാബ് സൗകര്യങ്ങളും, ലൈബ്രറിയും വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്.

അവിടെ നിന്നാണ് ഓൺലൈൻ എന്ന പുതു പരിസ്ഥിതിയിലേക്കുള്ള മാറ്റം. തീർച്ചയായും പുതിയ സാധ്യതകൾക്കും അത് വേദിയൊരുക്കിട്ടുണ്ട്. കുട്ടികളുടെ സമഗ്രവികസനം നിലനിർത്താനും ഒരു സാമൂഹ്യജീവിയാകാന്‍ സഹായിക്കാനും അവർ തമ്മിലുള്ള പരസ്പര പ്രവർത്തനങ്ങളും മറ്റ് പ്രവർത്തികൾ നിലനിർത്താനും ചില ബദൽ സംവിധാനങ്ങൾ ഉപയോഗിച്ച് നാം പുതിയ സ്കൂൾ വിദ്യാഭ്യാസം മാതൃക തന്നെ വാർത്തെടുത്തു. സർഗ്ഗശേഷിയും സാങ്കേതിക മികവും ഭാവനയും ഒരുമിച്ച് ചേർക്കുവാനുള്ള നിരവധി  ഇടപെടലുകൾ ഉണ്ടായി.  ഭയന്നിരിക്കുന്ന മനസ്സിനെ ആശയുടെ ദിശയിലേക്ക് തിരിച്ചുകൊണ്ടു വരുവാനുള്ള ശ്രമങ്ങളായിരുന്നു ഇവ. 2021 നവംബർ ഒന്നാം തിയ്യതി തിരികെ സ്കൂളിലേക്ക് നടന്നു കയറാനായതും ആശ്വാസകരം തന്നെ.

ഇപ്പോഴിതാ, ഒരു പുതുവർഷത്തെ നാം വരവേറ്റു കഴിഞ്ഞു. ഇന്നും തുടരുന്ന കോവിഡ് ഭീതിയും പുതിയതായി ഉറവെടുത്ത വൈറസ് ജാഗ്രതയും. എല്ലാത്തിനേയും അതിജീവിച്ച് നമ്മുടെ വഴി മുന്നോട്ടുതന്നെ... 

ആ പാതിയിൽ നിരവധി അനുഭവങ്ങളും ജീവിത പാഠങ്ങളും കരുത്തും പ്രതീക്ഷകളും സമ്മാനിച്ച 2021 ന് നന്ദി...

പുതുവർഷത്തിലേക്ക് എത്തിനിൽക്കുമ്പോൾ ഒന്നിച്ച് കടന്നുപോയ കെട്ടകാലങ്ങളുടെ ഓർമ്മകളുണ്ട്, പുത്തൻ പ്രതീക്ഷകളുണ്ട് നെഞ്ചിൽ, കണ്ണിൽ ; ഇനിയും അതിജീവിക്കുമെന്ന വിശ്വാസവും...

ഏവർക്കും സന്തോഷം നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു...

          സാനിയ കെ.ജെ. | എഡിറ്റർ | നാട്ടുപച്ച മാഗസിൻ

-----------------------------------------------------------------

ഈ പുതുവർഷ വേളയിൽ, കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികൾ വായിക്കാം:

തിരിച്ചറിവ്

"ചിലും"….

താഴെ വീണു ചിതറിയ ചില്ലുഗ്ലാസിന്റെ കഷ്ണങ്ങളിലേക്കും വിറക്കുന്ന തന്റെ കൈകളിലേക്കും ആ വൃദ്ധ മാറിമാറി നോക്കി. തന്റെ നിസ്സഹായ അവസ്ഥയും മകളുടെ ശകാരങ്ങളുടെ ഓർമ്മകളും അവരുടെ മിഴികളിൽ നീർമുത്തുകൾ പൊഴിച്ചു.അവർ നിറഞ്ഞ മിഴികളോടെ പുറത്തുനിന്നു പൂട്ടിയ മുൻവശത്തെ വാതിലിലേക്ക് നോക്കി. മകൾ കുട്ടികളെയും കൊണ്ട് പുറത്തേക്ക് പോയിട്ട് നേരം ഒരുപാട് ആയിരുന്നു. ദാഹം കാരണം അവരുടെ തൊണ്ട പൊട്ടിപോകുന്നതുപോലെ തോന്നി. അവർ തെല്ലു ഈർഷ്യയോടെ വിറച്ചുകൊണ്ടിരിക്കുന്ന തന്റെ കൈകളെ നോക്കി. ഒട്ടു നേരത്തിനു ശേഷം അവരുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ ഭാവം മാറി നഷ്ടബോധം നിറഞ്ഞു. നിറഞ്ഞു തൂവിയ മിഴികളിൽ യൗവന കാലത്തിൽ തന്റെ നേർക്ക് നീണ്ടിരുന്ന തന്റെ പാതിയുടെ സ്നേഹത്തിൽ ചാലിച്ച ഉരുളകൾ ഒരു നേർത്ത ആവരണം പോലെ തെളിഞ്ഞു. തൽഫലമായി അവരുടെ ചൊടികളിൽ ഒരു നേർത്ത പുഞ്ചിരി കാണപ്പെട്ടു. വാതിൽ തുറക്കുന്ന ശബ്ദമാണ് അവരെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. കളിചിരികൾ നിറഞ്ഞ മുഖത്തോടെ കയറിവരുന്ന സ്വന്തം മകളെയും കൊച്ചുമക്കളെയും കണ്ട് അവർ വാത്സല്യത്തോടെ അങ്ങോട്ട് നടക്കാനാഞ്ഞു. വിറകൊള്ളുന്ന ശരീരത്തോടെ നിലത്തുനിന്ന് എഴുന്നേൽക്കാൻ അവർ നന്നേ പാടുപെട്ടു. ചിതരികിടക്കുന്ന ചില്ലുകഷണങ്ങൾക്ക് മുന്നിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന തങ്ങളുടെ മുത്തശ്ശിയെ കണ്ട് ആ പൊന്നുമക്കൾ അവരെ സഹായിക്കാനായി മുന്നോട്ട് നടന്നു. എന്നാൽ വർധിച്ച വെറുപ്പോടെ അവരുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് അവരുടെ അമ്മ അവരെ വലിച്ചു മുറിയിലേക്ക് കയറ്റി. തനിക്കു മുന്നിൽ വലിച്ചടക്കപ്പെട്ട ആ വാതിലിനപ്പുറത്തുനിന്നും കൊച്ചുമക്കളോടുള്ള മകളുടെ ശകാരത്തിന്റെ ചീളുകൾ കൂരമ്പുപോലെ ആ വൃദ്ധയുടെ നെഞ്ചിൽ തറച്ചു കയറി. മക്കളുടെ  നിലവിളി ശബ്ദം ഉയർന്നു കേട്ടപ്പോൾ ആ അമ്മ അവിടെനിന്നും ധൃതിപ്പെട്ട് എണീറ്റു. എന്നാൽ ഇടക്ക് കൈകളൊന്ന് തെന്നി ആ ചില്ലുകഷണങ്ങൾക്ക് മുകളിലേക്ക് അവർ വീണു. ഒന്നുറക്കെ കരയാൻ പോലും ആകാതെ അവർ ആ നിലത്തു കിടന്നു. പുറത്തുനിന്നും ഭക്ഷണം കാഴ്ചാകും അവർ വന്നിട്ടുണ്ടാകുക. താൻ കഴിച്ചോ എന്ന് ചോദിക്കാൻ പോലും അവർ ഇന്ന് ആ മുറിവിട്ട് പുറത്തേക്ക് ഇറങ്ങില്ലെന്ന് വേദനയോടെ അവർ ഓർത്തു. നേർത്തു വന്ന അവരുടെ ശ്വാസനിശ്വാസങ്ങളിൽ അപ്പോളും തന്റെ മക്കളുടെ ഭാവിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. നിലാവ് ഒരു പുതപ്പായി ഭൂമിയെ തഴുകിയപ്പോൾ  ആ വൃദ്ധയുടെ ശരീരത്തിൽ മരവിപ്പിക്കുന്ന ഒരു തരം തണുപ്പ് ഒരു ആവരണമായി മൂടിക്കൊണ്ടിരുന്നു.

ശില്പ തന്റെ ചിന്തകളിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.  കൈകളിൽ ഇരുന്ന് തന്റെ 10വയസുകാരി കൃഷ്ണയുടെ പുസ്തകം അവൾ ഒരു വിറയലോടെ ഒന്നുകൂടി തുറന്ന് നോക്കി. വൃദ്ധരായ മാതാപിതാക്കളെ മക്കൾ എങ്ങനെ പരിപാലിക്കണം എന്ന ചോദ്യത്തിന് തന്റെ മകൾ എഴുതിയ ഉത്തരം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ;"അമ്മയെ തനിയെ വീട്ടിലാക്കി മക്കൾ പുറത്തുപോയി ഉല്ലസിക്കും, വിറയാർന്ന കൈകൾ തട്ടി പാത്രങ്ങളും മറ്റും താഴെ വീഴുമ്പോൾ ദേഷ്യം അടങ്ങുന്നത് വരെ അവരെ ശകാരിക്കും  പ്രായാധിക്യം മൂലം ഉണ്ടായ ബുദ്ധിമുട്ടുകളിൽ വലഞ് അവർ കിടക്കയിലോ മറ്റോ മൂത്രമൊഴിച്ചുപോയാൽ അറപ്പുള്ളവാക്കുന്ന വാക്കുകൾ ഒരു മടിയുമില്ലാതെ വിളിച്ചു പറയും, അവരെ വൃദ്ധസദനങ്ങളിൽ  കൊണ്ടാക്കാൻ ഭർത്താവിനോട് വാദിക്കും, അവർ മരിച്ചുകഴിഞ്ഞാൽ  സ്വത്തിന് വേണ്ടി പരക്കം പായും........മകൾ എഴുതിയ കുറിപ്പിൽ അവളുടെ കണ്ണുകൾ തറഞ്ഞു നിന്നു. കുറച്ചു നാളുകൾക്ക് മുൻപ് തങ്ങളുടെ വീട്ടിൽ നടന്ന സംഭവങ്ങൾ മകൾ അതുപോലെ പകർത്തിവെച്ചിരിക്കുന്നു. അവൾ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് അവൾ ഒരു ഉൾക്കിടിലെത്തോടെയാണ് ഓർത്തത്. താൻ ഒരു വലിയ തെറ്റായിരുന്നു ;മകൾ എന്ന രീതിയിലും അമ്മയെന്ന രീതിയിലും എന്ന തിരിച്ചറിവ് ഒരു നിമിഷം അവളോർത്തു. താൻ കുറച്ച് നേരം മുൻപ് കണ്ട സ്വപ്നം ഒരു പക്ഷെ തന്റെ പ്രവൃത്തികൾ കണ്ട് വളർന്ന മകൾ ഭാവിയിൽ തനിക്കായ് വിധിച്ച ശിക്ഷകൾ ആകാം. വേദനക്കിടയിലും അവളിൽ കുറ്റബോധത്തിൽ കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു. അങ്ങനെ മകൾ തന്നെ തള്ളിപ്പറയുന്ന നിമിഷത്തിലും തന്റെ അമ്മ മറ്റൊരു ലോകത്തിരുന്ന് തന്നെ അവളുടെ അവഗണയിൽ നിന്നും പൊതിഞ്ഞു പിടിക്കാൻ ശ്രമിക്കും എന്ന തിരിച്ചറിവാണ് ആ പുഞ്ചിരിക്ക് പിന്നിൽ എന്ന് വ്യക്തമായിരുന്നു.

                                                 മീര കെ എച്ച്

-----------------------------------------------------------------

ധർമ്മങ്ങൾ

ധർമ്മങ്ങൾ ചെയ്യാനുണ്ടനേകം പക്ഷേ, 

അധർമ്മങ്ങൾ ചെയ്യാനുമൊട്ടുമില്ല.

കാര്യനിർവ്വഹണം പലതുണ്ടപ്പോഴും

നമ്മുടെ ധർമ്മം മറക്കരുത്.

നന്മയായി, തിന്മയായി

സത്യമായ്, അസത്യമായി

നിഴൽപോലെയുണ്ടാകും ധർമങ്ങൾ.              

ഒരു നന്മചെയ്താലും ഒരുപാടു

തിന്മകൾ ചെയ്യുവാൻ നിന്നീടുമാരും

പണത്തിനായി, പേരിനായ്

ധർമ്മങ്ങൾ മറന്നു നാം

അധർമ്മങ്ങൾ ചെയ്യാൻ പ്രേരിതനാകും

ഒരിക്കലും മറക്കരുത് നമ്മുടെ ധർമ്മങ്ങൾ.              

ധർമ്മത്തിനായി ജീവൻ

ബലി നൽകിടാം.

                                   അസിക.കെ.ബി 8A

-----------------------------------------------------------------

പൂക്കാലം

വീണ്ടും ഒരു പൂക്കാലം കൂടി വന്നെത്തി

തെച്ചിയും റോസയും പൂവിട്ടു

പൂമണം തൂകി പിച്ചിയും മുല്ലയും

തൂവെള്ള ചാർത്തി വിടർന്നു നിഷാഗന്ധി

വേലിക്കരികിലായ് മഞ്ഞയും നീലയും കോളാമ്പി പൂവ്

പൂമ്പാറ്റകൾ പൂന്തേൻ കുടിച്ചു രസിച്ചു

പൂക്കാലമായെന്നു വണ്ട് മൂളി...

                                അനുഷ്ക കൃഷ്ണകുമാർ,6D

-----------------------------------------------------------------

തള്ളപ്പെട്ട ജീവിതം

എന്നത്തേയും പോലെ രാവിലെതന്നെ അവളുണർന്നു. സന്തോഷവതിയായി അവൾ പുറത്തേക്കിറങ്ങുന്നു.

മരങ്ങളിലും പലയിടത്തുമായി മധുരമായ പല പല പക്ഷികളുടെ കൂട്ട നിലവിളികൾ. കുളിച്ചൊരുങ്ങി പുസ്തകവുമെടുത്ത് പുറത്തേക്കിറങ്ങാനൊരുങ്ങിനിൽക്കേ പിന്നിൽ നിന്നൊ രുവിളി, എടീ അമ്മു എങ്ങോട്ടാ രാവിലെ തന്നെ കുളിച്ചൊരുങ്ങി പുസ്തകങ്ങളെല്ലാം അടക്കികൂട്ടി. ഞാൻ പുസ്തകം വായിക്കാൻ. വായനയോ! ഒരു വലിയ പഠിപ്പുക്കാരി, പോയി അടുക്കളയിൽ കേറടി. അവളുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ സങ്കടത്തിന് അതിരുകളില്ല. അമ്മു ദാ വരുന്നു.എന്താ, നീ ആ പെങ്കൊച്ചിനെ കണ്ടുപഠിക്കു. രാവിലെ തന്നെ എഴുന്നേറ്റ് മുറ്റം തൂത്തുവാരി കഴിഞ്ഞ് വീട്ടിലേക്കുള്ള വെള്ളം കോരുന്നത്. അമ്മേ എനിക്കു  പഠിക്കണം, വലിയൊരളവണം അങ്ങനെ പലയാഗ്രഹങ്ങൾ. അതെല്ലാം പൊന്നുമോള് മനസ്സിനകത്തു പൂട്ടി വെച്ചേക്കു. നിനക്കിപ്പോ പതിനെട്ടുവയസ്സ് തികഞ്ഞു.

കെട്ടുപ്രായമെത്തിയിരിക്കുന്നു, നീ ഇനി പഠി ക്കണ്ട. അമ്മേ ചേട്ടൻ പഠിക്കുന്നുണ്ടല്ലോ പിന്നെന്താ എനിക്കു പഠിച്ചാൽ. നിന്നോട് ഒരു കാര്യം പറഞ്ഞാൽ അതു ചെവിക്കൊള്ളാതെ പിന്നെന്തിനാ ഇങ്ങോട്ട് ഒരു നൂറ് ചോദ്യങ്ങളുമായി വരുന്നത്.

          വിങ്ങിപൊട്ടുന്ന മനസ്സുമായി അവൾ റൂമിലേക്കോടുന്നു. ദൈവമേ എന്റെ ആഗ്രഹങ്ങൾ വെറുതെയാകുമോ എനിക്കു പഠിക്കണം. എന്നെപോലെ എത്ര പെൺകുട്ടികൾ ഈ അവസ്ഥകളിൽ വിഷമിക്കുന്നുണ്ടാവും ഞങ്ങൾക്ക് വന്നപോ ലുള്ള ജീവിതം ഇനി വരുന്ന പുതിയതലമുറകൾക്കുണ്ടാകരുത്. ഇങ്ങനെയെല്ലാം മനസ്സിൽ കരുതി എന്നന്നേക്കുമായി അവൾ മായുന്നു. തീരാസ്വപ്‌നങ്ങളുമായി അവൾ പോകുന്നു അവളാഗ്രഹിച്ച മായലോകത്തിലേക്ക്

                 എന്നാൽ ഇന്നും അവൾ ജീവിക്കുന്നു അവൾ ആഗ്രഹിച്ച ജീവിതം അവൾക്കു ലഭിക്കുന്നു. ഓരോ മാതാപിതാക്കളോടും അവൾ പറയുന്നു നമ്മളാണ് നമ്മളുടെ മക്കളുടെ ജീവിതം നോക്കേണ്ടത് എന്നാൽ ആണെന്നും പെണ്ണെന്നും പറഞ്ഞുകൊണ്ടു അവരുടെ സ്വപ്‌നങ്ങൾ നമ്മൾ നഷ്ടപ്പെടുത്തുന്നു.

എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യമേ പറയാനുള്ളു ജീവിതം ഒന്നേ ഉള്ളു എന്നുവിശ്വസിക്കുന്നവരാണ് നമ്മളൊരോ രുത്തരും. അതുകൊണ്ട് ആണിനും പെണ്ണിനും ഈ ലോകത്ത് പഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ട് തന്നെ വളരുന്ന അല്ലെങ്കിൽ ജനിക്കാൻ പോകുന്ന ഓരോ പെൺകുഞ്ഞും പഠിക്കുക തന്നെ ചെയ്യും അവരെ പിന്തിരിപ്പിക്കാൻ നോക്കുന്നവരോട് ഞാൻ ഒന്നുകൂടി പറയുകയാണ് ജീവിതം ഒന്നേ ഉള്ളു അവർ ജീവിക്കട്ടെ.

                                     അഫീന വി. വൈ.

-----------------------------------------------------------------

നാറാണത്തു ഭ്രാന്തൻ

പ്രമുഖ ബാലസാഹിത്യകാരനായ എ.ബി.വി കാവിൽപാടിന്റെ നാറാണത്ത് ഭ്രാന്തൻ എന്ന ഈ കൃതി ഏറെ ഗുണപാഠങ്ങൾ നൽകുന്നു.അതിനോടൊപ്പം ചിരിക്കാനും ചിന്തിക്കാനും ഉള്ള വകകൂടി ഈ പുസ്‌തകം ഏവർക്കും നൽകുന്നു.

വിക്രമാദിത്യ രാജ്യ സദസ്സിലെ പണ്ഡിത വര്യനായ വരരുചി എന്ന വ്യക്തി ഒരിക്കൽ പഞ്ചമി എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചു. വരരുചി - പഞ്ചമി ദമ്പതികൾക്ക് 12 മക്കൾ പിറന്നു. പതിനൊന്നു  ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ്. വായുള്ള കുട്ടികളെ അവർ  ഉപേക്ഷിച്ചു കൊണ്ടിരുന്നു. പഞ്ചമി പന്ത്രണ്ടാമത്തെ കുഞ്ഞിന്  ജന്മം നൽകി. കുഞ്ഞിനു വായുണ്ടോ എന്നായിരുന്നു വരരുചിയുടെ ആദ്യ ചോദ്യം ഈ കുഞ്ഞിനെ എങ്കിലും വളർത്തണം എന്ന ആഗ്രഹം കൊണ്ട് പഞ്ചമി ഒരു കള്ളം പറഞ്ഞു " ഈ കുഞ്ഞിനു വായില്ല" എങ്കിൽ കുഞ്ഞിനെ എടുത്തു കൊള്ളാനും വരരുചി പഞ്ചമിയോട് പറഞ്ഞു!!! അവൾ ആ കുഞ്ഞിനെ കൈകളിൽ വാരിയെടുത്ത് അതിന്റെ ഓമന മുഖത്തേക്ക് ഒന്നു നോക്കി ഒരു നിമിഷം അവൾ അന്ധാളിച്ചു, ഈ കുഞ്ഞിന് വായുണ്ടായില്ല. അതുമാത്രമല്ല കുഞ്ഞിന് ജീവനും ഉണ്ടായിരുന്നില്ല. പഞ്ചമിയുടെ നുണ യാഥാർഥ്യമായത് കണ്ട് ഹൃദയം തകർന്ന അവൾ, കരഞ്ഞു...

"ഈ ഓമന പുത്രനെ അമാനുഷിക ശക്തിയും, ചൈതന്യം ഉള്ളവനാണ് അതുകൊണ്ട് നമുക്ക് ഇവനെ  ഇവിടെ പ്രതിഷ്ഠിക്കാം. " വരരുചി പറഞ്ഞു. വരരുചിയുടെ വാക്ക് കേട്ട് അവൾ  കുഞ്ഞിനെ അവിടെ പ്രതിഷ്ഠിച്ചു.വായില്ലാക്കുന്നിലപ്പൻ എന്ന പേരിൽ അവൻ പ്രസിദ്ധൻ ആകുമെന്നും വരരുചി പറയുകയുണ്ടായി...

വായില്ലാക്കുന്നിലപ്പൻ ഒഴികെ ഭാക്കി 11 മക്കളും പല പല ആളുകൾ എടുത്തുവളർത്തി അഗ്നിഹോത്രി,രജകൻ,പെരുന്തച്ചൻ,വള്ളോൻ, നാറാണത്തുഭ്രാന്തൻ, ഉപ്പുകൂറ്റാൻ,വടതലനായർ, പാണനാർ,പാക്കനാർ, അകവൂർ ചാത്തൻ,കാരയ്ക്കലമ്മ,വായില്ലാക്കുന്നിലപ്പൻ ഇവരാണ് വരരുചി പഞ്ചമി ദമ്പതികൾക്ക് പിറന്ന പന്ത്രണ്ടു മക്കൾ.വരരുചി പഞ്ചമി ദമ്പതിമാർക്ക് ഉണ്ടായ അഞ്ചാമത്തെ സന്തതിയായ നാറാണത്തു ഭ്രാന്തനെ കുറിച്ചാണ് ഈ പുസ്തകത്തിൽ പറയുന്നത്. നാറാണത്ത് ഭ്രാന്തന്റെ  ദിനചര്യകളും, താൻ പോലുമറിയാതെ തന്റെ സഹോദരങ്ങളെ വഴിയിൽ വച്ച് കാണുകയും സംസാരിക്കുകയും, തമ്മിൽ സഹോദരരാണെന്ന് അറിയാതെ പോലും  അവർ അടുക്കുകയും ചെയ്യ്തു. ഇതിനിടയിൽ സഹോദരങ്ങളുടെ വീട്ടിലേക്ക് നാറാണത്തുഭ്രാന്തൻ ചെല്ലുകയും അവിടെ നടന്ന സംഭവങ്ങളും ഈ പുസ്തകത്തിൽ വ്യക്തമായി എ.ബി.വി  കാവിൽപ്പാട് പറയുന്നു. അവസാനം പറയിപെറ്റ പന്തിരുകുലത്തിന് ജന്മം നൽകിയ വരരുചി പഞ്ചമി ദമ്പതികൾക്ക് വാർധക്യം ബാധിച്ചു ഇരുവരും ചേർന്ന് പന്ത്രണ്ടാമത്തെ സന്തതിയായ വായിലാകുന്നിലപ്പനെ  പ്രതിഷ്ഠിച്ച പറമ്പിൽലെത്തി. എന്നിട്ട് പഞ്ചമി മഹാജ്ഞാനിയായ വരരുചിയുടെ അടുക്കൽ രണ്ട്  വരങ്ങൾ ആവശ്യപ്പെട്ടു. ഒന്ന് വരരുചി മരിക്കുന്നതോടൊപ്പം തനിക്കും ജീവൻ കൈ വിടണം എന്നതായിരുന്നു, മറ്റൊന്ന് പന്ത്രണ്ട് സന്തതികളെയും ഒരു നോക്കു കാണുവാൻ ഉള്ള അവസരം എങ്കിലും ഉണ്ടാകണമെന്നുമായിരുന്നു, പഞ്ചമി ആവശ്യപ്പെട്ട രണ്ട് വരങ്ങൾ എന്നിട്ട് അവരുടെ അവസാന പുത്രൻ കുടികൊള്ളുന്ന ക്ഷേത്രത്തിന് അടുത്തേക്ക് പോയി പഞ്ചമി പറഞ്ഞു.

"എന്റെ പൊന്നു മോനെ, വായില്ലാക്കുന്നിലപ്പാ!!! ഒന്നിങ്ങു വരൂ" ഉടൻതന്നെ വായില്ലാക്കുന്നിലപ്പൻ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പഞ്ചമി പറഞ്ഞു നിന്നെ ഞങ്ങൾ ഒരു നോക്ക് കണ്ടു. ഞങ്ങളുടെ എല്ലാ മക്കളെയും അതായത് നിന്റെ സഹോദരങ്ങളെ 11 പേരെയും കൂടി ഈ മാതാപിതാക്കൾക്ക് കാണിച്ചു തരണം. വായില്ലാക്കുന്നിലപ്പൻ വലതുകരം ഉയർത്തി ഉടനെ വായുവേഗത്തിൽ കാരക്കലമ്മ ഉൾപ്പെടെ 11 പേരെയും ആ ക്ഷേത്രസന്നിധിയിൽ എത്തിച്ചു. പല ദേശങ്ങളിൽ പല ജാതികളിൽ ആയി പരസ്പരം അറിയാതെ വളർന്ന ആ സഹോദരങ്ങൾ അന്യോന്യം തിരിച്ചറിഞ്ഞ അനർഘ നിമിഷം ആയിരുന്നു അത്...അതിനുശേഷം ആ വൃദ്ധദമ്പതികൾ ഇഹലോകവാസം  വെടിഞ്ഞു!!!!

വളരെയേറെ സന്ദേശം നൽകുന്ന ഒരു പുസ്തകമാണ് എ.ബി.വി കാവിൽപ്പാടിന്റെ  നാറാണത്തു ഭ്രാന്തൻ.ആദ്യകാഴ്ചയിൽ നാറാണത്തു ഭ്രാന്തനെ ഒരു ഭ്രാന്തൻ അല്ല എന്ന് ആരും പറയില്ല. അദ്ദേഹത്തിന്റെ പ്രവർത്തികളും,വർത്തമാനവും കണ്ടാൽ തികച്ചും ഒരു ഭ്രാന്തനാണെന്ന് കാണുന്നവർക്ക് തോന്നും. അദ്ദേഹത്തിന്റെ ദിനചര്യകളിൽ ഒന്നായിരുന്നു വലിയ വലിയ പാറക്കഷണങ്ങൾ ഉരുട്ടി മലയുടെ മുകളിൽ കൊണ്ടുചെന്ന് ഉരുട്ടി വിട്ട് ആനന്ദിക്കുക എന്നത്. അദ്ദേഹത്തിന്റെ ആ പ്രവർത്തിയിൽ പോലും നമുക്കെല്ലാം പകർന്നുതരാൻ ഒരു ഗുണപാഠം ഉണ്ടായിരുന്നു. കഠിന പ്രയത്നം ചെയ്താൽ മാത്രമേ ഏതൊരാൾക്കും  അത്യുന്നതിയിൽ എത്താൻ സാധിക്കൂ എന്നാൽ, ഉന്നത സ്ഥാനത്ത് നിന്ന് നിലം പഠിക്കാനോ, നിഷ്പ്രയാസം സാധിക്കും. സൽപ്പേര് സമ്പാദിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടണം മറിച്ച് ദുഷ്പേര്  സമ്പാദിക്കാൻ നിമിഷനേരം മാത്രം  മതി. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തിയും ഇങ്ങനെയാണ് , അദ്ദേഹത്തിന്റെ ഓരോ പ്രവർത്തികളിലും ഒളിഞ്ഞു കിടക്കുന്ന ഒരു ഗുണപാഠം നാം ആരും മനസ്സിലാക്കാറില്ല. അതു മനസ്സിലാക്കിയിട്ട് ഉണ്ടായിരുന്നെങ്കിൽ ആരും  ആ മഹാത്മാവിനെ ഭ്രാന്തനെന്ന് വിളിക്കില്ലായിരുന്നു.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള രായിരനെല്ലൂർ മല ഇന്ന് ഒരു പുണ്യസ്ഥലമാണ്. ഉരുളൻ കല്ലുരുട്ടി മലമേലെ കയറി ആ കല്ല് മലയുടെ താഴേക്ക് ഉരുട്ടി വിട്ട് ആഹ്ലാദിക്കുന്നത് നാറാണത്ത് ഭ്രാന്തന്റെ  ഒരു ദിനചര്യയാണ്. നാറാണത്ത് ഭ്രാന്തന്റെ ഈ  ജീവിതശാസ്ത്രം വെളിപ്പെടുത്തിയത് പാലക്കാട്ടിലെ രായിരനെല്ലൂർ മലയിൽ ആണെന്നാണ് വിശ്വാസം. അദ്ദേഹം കല്ലുരുട്ടുന്നതിനിടയിൽ ശക്തിസ്വരൂപിണിയായ ദുർഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. ദേവിയെ ദർശിക്കാൻ ഇപ്പോൾ തുലാം ഒന്നിന് പതിനായിരക്കണക്കിന് ഭക്തന്മാർ ആണ് രായിരനെല്ലൂർ മല കേറി വരുന്നത്. മലക്കടുത്തുള്ള കൈപ്പുറം ഭ്രാന്താലയ ക്ഷേത്രവും പ്രസിദ്ധമാണ്. നാറാണത്ത് ഭ്രാന്തന് കെട്ടിയിട്ട് കാഞ്ഞിരമരവും, ചങ്ങല കണ്ണിയും, നാറാണത്തുഭ്രാന്തൻ ഈ പ്രദേശത്ത് ജീവിച്ചിരുന്നതിന് തെളിവുകൾ ആണ്.

നാറാണത്ത് ഭ്രാന്തന്റെ  ജീവിതം ഏവർക്കും ഒരു പാഠമാണ്.....ഏറെ ഗുണപാഠങ്ങൾ ഉള്ള നാറാണത്തുഭ്രാന്തന്റെ  ജീവിതം ഈ പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കുന്ന എ.ബി.വി കാവിൽപ്പാടി ന്റെ ഈ പുസ്തകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പുതുതലമുറയിലെ കുട്ടികൾ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്...

                                             അതുല്ല്യ.വി.ബി. 7 B

-----------------------------------------------------------------

                             

                    

                 

Comments

Popular posts from this blog

അന്താരാഷ്ട്ര യോഗ ദിനം 2023

സുഗതകുമാരി