പുസ്തകദിനം, സുമംഗല ഓർമ്മ

ലോക പുസ്തകദിനം/ സുമംഗല ഓർമ്മ

 ''വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും വായിച്ചില്ലെങ്കിൽ വളയും''. കുഞ്ഞുണ്ണി മാഷിൻെറ വരികളാണ്. വായനയുടെ ശക്തിയെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ​ ഇതിലും സ്​പഷ്​ടമായി എങ്ങനെ പറയാനാണ്​. ആശയ വികാസങ്ങളുടെ ഓരോ പടവുകളും കയറി അജ്ഞതയുടെ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങൾ. ഓരോ വർഷവും ഏപ്രിൽ 23ന്​ ലോക പുസ്​തദിനം വന്നുചേരു​മ്പോൾ ഇനിയും വായിച്ചിട്ടില്ലാത്ത പുസ്​തകങ്ങളിലേക്കും പുതിയ വായനാനുഭവങ്ങളിലേക്കും കടന്നുചെല്ലാനുള്ള പ്രേരണയാണത്​ സമ്മാനിക്കുന്നത്​. ജനനവും മരണവും ഒരേ മാസത്തിലെ ഒരേ ദിനത്തിലാവുക; ആ ദിനം ലോകപുസ്തകദിനമാവുക, ഷേക്സ്പിയർ എന്ന എഴുത്തുകാരന്​ മാത്രമായുള്ള സവിശേഷതയാണിത്. എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തകദിനമായി ആചരിക്കുന്നു. പുസ്തക വായന നമ്മുടെ വളർച്ചയുടെ പടികളാ​ണെന്ന ഓർമ്മപ്പെടുത്തലാണ്​ ഓരോ പുസ്തക ദിനവും സമ്മാനിക്കുന്നത്.

വായന ഒരു അനുഭവമാണ്, അനുഭൂതിയാണ്.  കണ്ണും കാതും തുറന്നുവച്ചാല്‍ ഈ പ്രപഞ്ചത്തില്‍നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം. പ്രകൃതിതന്നെ ഒരു തുറന്ന പാഠപുസ്തകമാണ്. പുസ്തകവായന മനുഷ്യന്റെ ബുദ്ധിയെയും ചിന്തയെയും തെളിച്ചമുള്ളതാക്കിത്തീര്‍ക്കുന്നു.  വായനയിലൂടെ നാം അറിവ് നേടുമ്പോള്‍ മനസ്സിന്റെ വേലിക്കെട്ടുകള്‍ ഓരോന്നായി അഴിയുന്നു.  അത്യന്തം ബൃഹത്തും വൈവിധ്യപൂര്‍ണവുമായ ഈ ലോകത്തിന്റെ വിശാലത ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ നമ്മുടെ ഹൃദയവും വിശാലമാകുന്നത് നമുക്ക് അനുഭവിക്കാനാകും. ഗുരുക്കന്മാരെപ്പോലെ അറിവ് പകര്‍ന്നുനല്‍കുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങള്‍ അഥവാ പുസ്തകങ്ങള്‍. മാനവരാശിയുടെ എക്കാലത്തെയും വളര്‍ച്ചയിലെയും ഉയര്‍ച്ചയിലെയും നന്മനിറഞ്ഞ സാന്നിധ്യമാണ് വായന.

സഹജീവിയെ അറിയാനും സമൂഹത്തെ മനസ്സിലാക്കാനും നന്മ–തിന്മകള്‍ വേര്‍തിരിച്ചറിയാനും എല്ലാം നാം പഠിക്കുന്നത് വിദ്യാലയജീവിതത്തിലാണ്.  ഇവിടെയെല്ലാം വായന നമുക്ക് തുണയാകുന്നു. സ്വയം നവീകരണത്തിനും സാമൂഹ്യപരിവര്‍ത്തനത്തിനും വായനയോളം ഊര്‍ജംപകരുന്ന മറ്റൊരു മാധ്യമമില്ല. അറിവിന്റെ പ്രകാശലോകത്തേക്കാണ് വായന നമ്മെ കൊണ്ടുപോകുന്നത്. അറിവ് ശക്തമായ ആയുധമാണ്. എല്ലാ അതിര്‍വരമ്പുകളെയും വേലിക്കെട്ടുകളെയും ഭേദിക്കാനും മനുഷ്യഹൃദയങ്ങളെ തൊട്ടുണര്‍ത്താനും തലോടാനും വാക്കുകള്‍ക്ക് കഴിയും. മാത്രമല്ല, ഒരു കത്തികൊണ്ടെന്നപോലെ കീറിമുറിക്കാനും വാക്കുകള്‍ക്ക് ശക്തിയുമുണ്ട്. തൊടുത്ത ശരവും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാകില്ലെന്ന് പഴമക്കാര്‍ പറഞ്ഞിട്ടുള്ളതും ഇതുകൊണ്ടുതന്നെയാകും. 

ഒരു വാതിൽ സങ്കൽപ്പിക്കു. ആ വാതിൽ തുറന്ന് കണ്ണടയ്ക്കുന്ന നിമിഷം കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള എവിടെയും എത്താൻ കഴിയുമെങ്കിൽ നല്ലതല്ലെ? അത്തരം ഒരു സാധ്യതയാണ് പുസ്തകങ്ങളും നമുക്ക് മുമ്പിൽ തുറന്നിടുന്നത്. ലോകം മുഴുവനിലേക്ക്, ലോകത്തിനപ്പുറത്തേക്ക്, നമ്മുടെ കാഴ്ചയിലും അനുഭവ പരിസരങ്ങളിലും ഒരിക്കലും കടന്നുവരാത്തവയിലേക്ക്... അങ്ങനെ എവിടെയും നമ്മെ കൊണ്ടെത്തിക്കാൻ കഴിവുള്ള ഒരു വാതിൽ. ആ വാതിൽ കണ്ടെത്തിയവരാരും വായനയുടെ ലോകത്തു നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചിട്ടില്ല. വായനയുടെ ലോകം അത്ര വിശാലമാണ്... വായിക്കുന്നവരുടെയും...

ഈ വർഷത്തെ ലോക പുസ്തക ദിനം പിന്നിട്ടപ്പോൾ നിർഭാഗ്യവശാൽ സാഹിത്യലോകത്തെ തേടിയെത്തിയ ആദ്യ വാർത്ത മലയാളത്തിൻ്റെ കഥാ മുത്തശ്ശി സുമംഗലയുടെ വേർപാടാണ്. കുഞ്ഞു മനസുകളിൽ കഥകളുടെ മിഠായി മധുരവും നെയ്പ്പായസവും ആവോളം വിളമ്പി വിഭവസമൃദ്ധ വായനയ്ക്കായി സമ്മാനിച്ചാണ്  'സുമംഗല മുത്തശ്ശി' വിടവാങ്ങിയത്.

''ഒരിടത്തൊരിടത്തൊരു തത്തമ്മയുണ്ടായിരുന്നു...''കുഞ്ഞുങ്ങളുടെ മുഖത്തെ പുഞ്ചിരിയായിരുന്നു സുമംഗല മുത്തശ്ശിയുടെ എഴുത്ത്. വൈകുന്നേരം ഉമ്മറപ്പടിയിലിരുന്ന് മുത്തശ്ശിക്കഥ കേട്ടിരുന്ന കാലത്തില്‍ നിന്നും നാം ഒരുപാട് ദൂരം സഞ്ചരിച്ചപ്പോള്‍ മൂല്യങ്ങളെയും കുഞ്ഞുങ്ങളെയും മുറുക്കെപ്പിടിച്ച് ഉറക്കെ കഥ പറഞ്ഞു കൊണ്ടേയിരുന്നു സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട്. മലയാളത്തിന്റെ കുട്ടിക്കഥയെഴുത്തുകാരി. 1934ല്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായി പാലക്കാട്ട് ജനിച്ചു. ഒരുപാട് കുട്ടിക്കഥകളെഴുതി. പച്ചമലയാളം നിഘണ്ടു തയ്യാറാക്കി. കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമചെയ്തു. കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും സുമംഗലയെ തേടിയെത്തി. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

ടി വി യും  സിനിമയും ക്രിക്കറ്റും ഇല്ലാത്ത, ഷോപ്പിങ്ങ് മാളോ വാഹന പ്രളയമോ കൂറ്റന്‍ സമുച്ചയങ്ങളോ ഭീമന്‍ പാതകളോ ഒന്നും  കേട്ടിട്ട് തന്നെ ഇല്ലാതിരുന്ന അവസാന തലമുറയുടെ ബാല്യം. പുഴയും തൊടിയും ഉത്സവവും പെരുന്നാളും മാങ്ങാക്കാലവും കുറെയധികം ഇല്ലായ്മകളും ഒരുപാട് സമയവും ഉണ്ടായിരുന്ന കാലം. ആ കൊച്ചു ലോകത്തും കാലത്തും കുട്ടികളെ  സ്വപ്ന ലോകങ്ങളിലേക്കും അനുഭൂതി വിസ്മയങ്ങളിലേക്കും കൊണ്ടുപോയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു സുമംഗല മുത്തശ്ശി. പരസ്പര സ്‌നേഹവും ദുര്‍ബലരോടുള്ള അനുതാപവും സ്വപ്നം കാണാനുള്ള അഭിനിവേശവും ഊര്‍ജവും അല്ലാതെ വിദ്വേഷമോ അഹന്തയോ മതമോ ജാതിയോ ദൈവം പോലുമോ ആ കഥകളില്‍ ഇടം പിടിച്ചില്ല. പൊയ്‌പ്പോയി ആ നല്ല കാലവും ആ കുട്ടികഥാകാരിയും! മലയാളത്തിൻ്റെ കഥാ മുത്തശ്ശിക്ക് നാട്ടുപച്ചയുടെ ശതകോടി പ്രണാമം...

                                                    - സാനിയ കെ ജെ                                       (എഡിറ്റർ, നാട്ടുപച്ച മാഗസിൻ)                                                      

ലോക പുസ്തക ദിനവുമായി ബന്ധപ്പെട്ട കുറിപ്പുകൾ വായിക്കാം:

പുസ്തകദിനവും വായനയും 

ഏപ്രിൽ 23. ലോക പുസ്തക ദിനം. സ്പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാൻ്റിസിൻ്റെ ചരമവാർഷികമായി 1923 ഏപ്രിൽ 23 മുതൽ സ്പാനിഷുകാർ പുസ്തക ദിനം ആചരിച്ചു തുടങ്ങി. തുടർന്ന് 1995 ൽ യുനെസ്കൊ ഈ ദിനം ലോകപുസ്തകപകർപ്പാവകാശദിനമായി ആചരിക്കാൻ ആരംഭിച്ചു.  

ലോക പ്രശസ്ത എഴുത്തുകാരൻ വില്യം ഷേക്സ്പിയറിൻ്റെ ജനന മരണ തിയതി ഏപ്രിൽ 23 ആണെന്നതും ഈ ദിനത്തെ പുസ്തക ദിനമായി തിരഞ്ഞെടുക്കാൻ കാരണമായി. ഷേക്സ്പിയറിൻ്റെ 400 ആം ചരമദിനം ഈ വർഷത്തെ പുസതക ദിനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

2000 മുതൽ ലോക പുസ്തക തലസ്ഥാനമായി വിവിധ നഗരങ്ങളെ യുനെസ്കൊ തിരഞ്ഞെടുക്കുന്നു. 202l ലെ തലസ്ഥാനം ജോർജിയിലിലെ തിബിലിസി എന്ന നഗരമാണ്. 

വായനയെ പ്രോത്സാഹിപ്പിക്കുക, വിവിധ എഴുത്തുകാരെ കുറിച്ച് കൂടുതൽ അറിയുക ,  വായനയിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറുക എന്നിവയാണ് പുസ്തക ദിനം ആചരിക്കുന്നതിൻ്റെ മുഖ്യലക്ഷ്യം.

വായന നൽകുന്ന അറിവ് വളരെ വലുതാണ്. ഒരോ വാചകങ്ങളും മനസ്സിൽ ഒരോ ദൃശ്യങ്ങൾ നിറയ്ക്കുന്നു. വായിക്കുന്തോറും നമ്മുടെ ഭാവനാശേഷിയും വർദ്ധിക്കുന്നു. ഒരോ പുസ്തകങ്ങളും നമുക്ക് ഓരോ അനുഭവങ്ങൾ നൽകുന്നു. ഇപ്പോൾ പുസ്തകങ്ങൾ പല രൂപത്തിൽ പലതരത്തിൽ നമ്മുടെ മുൻപിലെത്തുന്നു. മൊബൈലുകളിൽ വരെ ഏതു സമയവും വായിക്കാൻ സാധിക്കുന്ന രീതിയിൽ. ശാസ്ത്ര സാങ്കേതിക വിദ്യകളെല്ലാം വളരുന്ന ഇക്കാലത്ത് നമുക്ക് നമ്മുടെ വായനസ്വഭാവം നശിച്ചുപോകാതെ സംരക്ഷിക്കാം. 

'വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും'. കുഞ്ഞുണ്ണി മാഷിൻ്റെ  പ്രശസ്തമായ ഈ വരികൾ ഈ അവസരത്തിൽ പ്രസക്തമാണ്. വായനയുടെ സാമിപ്യം നമ്മുടെ ദിനചര്യകളിൽ കുറയുന്ന ഇക്കാലത്തെ മറന്ന് വരുന്നാളുകളിൽ യുവതലമുറ വായനയെ ഏറ്റെടുക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

                               - ദേവ്ന നാരായണൻ എ

--------------------------------------------------------------------------------------------

ലോക പുസ്തകദിനം

വായിച്ചാലും വളരു൦ വായിച്ചില്ലേലു൦ വളരു൦, പക്ഷേ വായിച്ച് വളർന്നാൽ വിളയും, വായി ക്കാതെ വളർന്നാൽ വളയും. 

കുഞ്ഞുണ്ണി മാഷുടെ വരികളാണ്. ഇന്നത്തെ ഈ ദിവസത്തിൽ മാഷിന്റെ ഈ വരികൾ ഓർക്കാതെ നമുക്കെങ്ങനെ തുടങ്ങാൻ പറ്റു൦ 

ലോക പുസ്തകദിനം. പുസ്തക പ്രേമികൾക്കായൊരു ദിനമാണ് ഏപ്രിൽ 23 ലോക പുസ്തകദിനം. എന്നാൽ ഇതിനു പിന്നിലൊരു കഥയുണ്ട്. ആദ്യം തന്നെ ഏപ്രിൽ 23 പുസ്തക ദിനമായിട്ടായിരുന്നില്ല ആചരിച്ചിരുന്നത്. ഏപ്രിൽ 23 സ്പെയിൻകാർക്ക് റോസാപ്പൂ ദിനമായിരുന്നു. റോസാപ്പൂ ദിനത്തിൽ പരസ്പരം റോസാപ്പൂക്കൾ കൈമാറിയിട്ടായിരുന്നു എല്ലാവരും ആഘോഷിച്ചിരുന്നത് എന്നാൽ 1616 ഏപ്രിൽ 23 ന് വിഖ്യാത സ്പാനിഷ്  എഴുത്തുക്കാരൻ  സെർവാന്റസിന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്മരണാർഥം അവർ റോസാ ദിനത്തിൽ പരസ്പരം പുസ്തകങ്ങൾ കൈമാറാൻ തുടങ്ങി എന്നാണ് അറിയപ്പെടുന്നത്. വിഖ്യാത എഴുത്തു ക്കാരനായ വിലൃ൦  ജന്മദിനവു൦ ചരമദിനവു൦ ഏപ്രിൽ 23 നാണ് വിലൃ൦ഷേക്സ്പിയറിന്റെയു൦ ഗാർസിഗാർസിലാസോ  വെഗയുടെയു൦ മിഗ്വൽഡെ സെർവാന്റസിന്റെയു൦ ചരമദിനമാണ് ലോക പുസ്തക ദിനമായി ആചരിക്കുന്നത്

വായനയെ കുറിച്ച് മഹാപുരോഹിതന്മാരുടെ വാക്കുകൾ

* " സ്വർഗ്ഗ൦ ഒരു വലിയ ലൈബ്രറി ആയിരിക്കുമെന്ന് ഞാൻ കരുതാറുണ്ട് ".

- (ബോർ ഹെസെ) 

* "ജീവിതത്തിലെ ദുരിതങ്ങളിൽ നിന്നുള്ള മോചനമാണ് വായന പകരുന്നത്".

-( സോമർസെറ്റ് മോ൦").

*( " വായിച്ചാലും വളരു൦ വായിച്ചില്ലേലു൦ വളരു൦, പക്ഷേ വായിച്ച് വളർന്നാൽ വിളയും, വായി ക്കാതെ വളർന്നാൽ വളയും"). 

-( കുഞ്ഞുണ്ണി മാഷ്)

                                        - അഫീന വി വൈ

--------------------------------------------------------------------------------------------

പുസ്തകങ്ങൾക്കായി ഒരു ദിനം

         വിശ്വസാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ, ഗാർസിലാസോ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23.1995 ൽ ആണ് യുനെസ്കോ ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കാൻ തുടങ്ങിയത്.

           വായിച്ചു വളരുക, വിവേകം നേടുക. ശരീരത്തിന് വ്യായാമം എങ്ങനെയാണോ അതുപോലെയാണ് വായന മനസ്സിന്. കുട്ടികളിൽ ചെറുപ്പം തൊട്ടേ വായനാശീലം വളർത്തുക. ദിവസവും അരമണിക്കൂർ വായിക്കാനായി മാറ്റിവയ്ക്കുക. ഓരോ വീടുകളിലും ഒരു പുസ്തകശേഖരണം വേണം. ദിവസവും പത്രം വായിക്കാൻ ശീലിക്കണം. അതിലൂടെ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ സാധിക്കും. ഈ അവസരത്തിൽ കുഞ്ഞുണ്ണിമാഷിന്റെ വരികൾ ഓർക്കുന്നു. "വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും".

      നെപ്പോളിയൻ ഒന്നാമന്റെ വാക്കുകൾ ഇങ്ങനെ "വായിക്കുന്ന ഒരു കുടുംബത്തെ കാണിച്ചുതരൂ, ലോകത്തെ മാറ്റിമറിക്കുന്നവരെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം ".

     വായന, പ്രസിദ്ധീകരണം, പകർപ്പാവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യ രാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക ഏജൻസി ആയ യുനെസ്കോ സംഘടിപ്പിക്കുന്ന ഒരു പരുപാടിയാണ് പുസ്തക ദിനം. 2000 മുതൽ ലോക പുസ്തക തലസ്ഥാനമായി വിവിധ നഗരങ്ങളെ യുനെസ്കോ തിരഞ്ഞെടുക്കാറുണ്ട്. 2020 ൽ കോലാ ലംപുർ ആയിരുന്നു. 2021 ലെ തലസ്ഥാനം തിബിലിസി എന്ന നഗരമാണ്. എല്ലാവരും വായിച്ചു വിവേകം നേടണമെന്ന്   ഞാൻ ഈ അവസരത്തിൽ ആത്മാർഥമായി ആഗ്രഹിക്കുന്നു.

                   -  അനുഷ്ക കൃഷ്ണകുമാർ 5 D

----------------------------------------------------------------

വായിച്ചു  വളരാം

വായനക്കാർക്ക് ഏറെ സുപരിചിതമായ ദിനമാണ് പുസ്തക ദിനം. മിഖയിൽ ഡി സെർവാന്റസ്, ഷേക്സ്പിയർ,എന്നീ മഹാന്മാരുടെ ചരമദിനമാണ് ലോക പുസ്തക ദിനമായി ഏപ്രിൽ 23 നിന് ആചരിച്ചുവരുന്നത്. ഓരോ പുസ്തകത്തിലും ഒരു സന്ദേശം ഉണ്ടായിരിക്കും, ആ സന്ദേശം നമ്മുടെ ജീവിതത്തിൽ ഉപയോഗപ്രദമാണ്.മിഗെൽ ഡി സെർവാന്റസിന്റെ ആരാധകരാണ് ഈ ദിനം പുസ്തകദിനമായി ആചരിക്കുന്നത്.ഒരു പുസ്തകത്തെ അതിന്റെ കവർ കണ്ടു മാത്രം ഇഷ്ടപ്പെടാതെ,അതിന്റെ ഉള്ളടക്കം കണ്ട്  ഇഷ്ടപ്പെടണം. ഈ അവസരത്തിൽ കുഞ്ഞുണ്ണിമാഷിൻ്റെ രണ്ട് വരികളാണ് എന്റെ മനസ്സിൽ ഓടിയെത്തുന്നത്

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും,

വായിച്ചാൽ വളരും വായിക്കാത്തവർ വളയും.

എത്ര അർത്ഥവത്തായ വരികളാണിവ. വായിക്കുന്നത് മനസ്സിനും അറിവിനും വേണ്ടിയാണ്. വായിക്കുമ്പോൾ മനസ്സിലുള്ള ദുഃഖം മാറുകയും,വായനയിലൂടെ അറിവ് വളരുകയും ചെയ്യുന്നു.എന്നാൽ വായിച്ചില്ലെങ്കിൽ,വളയുക തന്നെ ചെയ്യും. വായന നിത്യജീവിതത്തിലെ ഒരു ഘടകമായി കാണാൻ കഴിയണം.ഓരോ പുസ്തകവും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നു.വളർന്നുവരുന്ന ഈ പുതുതലമുറയെ നമുക്ക് വായനകൊണ്ട് ഉണർത്താം.ഓരോ കുട്ടിയും വായിച്ചു വളരട്ടെ,വായിച്ച് അറിവു നേടട്ടെ.

                                       - അതുല്ല്യ.വി.ബി 6 B

--------------------------------------------------------------------------------------------

സുമംഗല മുത്തശ്ശിയുമായി ബന്ധപ്പെട്ട കുറിപ്പുകൾ വായിക്കാം:

കുട്ടികളുടെ മുത്തശ്ശി ഇനി ഓർമ്മകളിൽ മാത്രം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായിരുന്നു സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘു നോവലുകളും രചിച്ചു. ലീല നമ്പൂതിരിപ്പാടിന്റെ ജനനം 1934 മെയ് 16 പാലക്കാട് ജില്ലയിലായിരുന്നു. കവയിത്രിയുടെ പിതാവ് പണ്ഡിതനും കവിയുമായിരുന്ന ഒ.എം. സി നാരായണൻ നമ്പൂതിരിപ്പാട്,മാതാവ് നമ്പൂതിരിസമുദായത്തിലെ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ കുരൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മകൾ ഉമ അന്തർജനം. സ്മിത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഢാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.1972 മുതൽ കേരള കലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചു.

                സാരോപദേശ കഥകളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടം നേടിയ സുമംഗല, നടന്നു തീരാത്ത വഴികൾ, മിഠായിപ്പൊതി ,നെയ്പ്പായസം ,മഞ്ചാടിക്കുരു, കുറിഞ്ഞിയും കൂട്ടുകാരും തുടങ്ങി നിരവധി പുസ്തകങ്ങൾ എഴുതി.

             സംസ്കൃതത്തിൽ നിന്ന് വാൽമികി രാമായണവും പഞ്ചതന്ത്ര വും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. കുട്ടികൾക്കുവേണ്ടി "കുറിഞ്ഞി പൂച്ചയുടെ ഒരു ദിവസം " എന്ന പേരിലെഴുതിയ കഥയിലൂടെയാണ് സുമംഗല എന്ന ബാലസാഹിത്യകാരി ജനിച്ചത്. സുമംഗല, കുട്ടിയായിരിക്കുമ്പോഴേ  സാഹിത്യത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മലയാളസാഹിത്യത്തിന്റെ കഥ മുത്തശ്ശിക്ക് രണ്ട് നോവലുകളും ഒരു കഥാസമാഹാരവുമുണ്ട്. സ്വന്തം കുട്ടികൾക്ക് കഥ പറഞ്ഞ അവർ എല്ലാ കുട്ടികൾക്കും വേണ്ടി കഥ രചിക്കുകയായിരുന്നു. കവയിത്രിയുടെ കൃതികൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ കവയിത്രിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാർഡ്(നെയ്പായസം)കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി), ബാലസാഹിത്യത്തിനുള്ള 2016ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നടന്ന തീരാത്ത വഴികൾ എന്ന പുസ്തകത്തിന് ലഭിച്ചു കൂടാതെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം 2013 ,ഗുരുവായൂർ ദേവസ്വം പൂന്താനം പുരസ്കാരം (2016) ,ശൂരനാട് കുഞ്ഞൻപിള്ള പുരസ്കാരം (2017), ഒരിക്കലും മായാത്ത ഓർമ്മകളായി ജനമനസ്സുകളിൽ ഇടം നേടിയ സുമംഗല എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാടിന് നിത്യ ശാന്തി നേരുന്നു.

                                   - ദേവിക സന്തോഷ് 8 E

--------------------------------------------------------------------------------------------

ഓർമകളിലൂടെ ലീലാ നമ്പൂതിരിപ്പാട്

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരി യായിരുന്നു സുമംഗല എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാട്. കുട്ടികളുടെ ഇടനെഞ്ചിൽ ആഴത്തിൽ പതിഞ്ഞ എഴുത്തുകാരിയാണ് സുമംഗല.1934 മെയ് 16 പാലക്കാട് ജില്ലയിൽ ജനിച്ചു.പിതാവ് പണ്ഡിതനും,കവിയുമായ ഒ.എം.എസ്.നാരായണൻ നമ്പൂതിരിപ്പാട്, മാതാവ് ഉമ അന്തർജ്ജനം.ഇരുവരുടെയും മൂത്ത പുത്രി ആയിരുന്നു ലീലാ നമ്പൂതിരിപ്പാട്,അവർക്ക്      ആറ് അനുജത്തിമാരും മൂന്ന് അനുജന്മാരും ഉണ്ടായിരുന്നു. പതിനഞ്ചാം വയസ്സിൽ സുമംഗല വിവാഹിതയായി.ഭർത്താവ് അഷ്ടമൂർത്തി നമ്പൂതിരിപ്പാട്.അദ്ദേഹം 2014 അന്തരിച്ചു. ഉഷ, നീലകണ്ഠൻ,നാരായണൻ അഷ്ടമൂർത്തി എന്നിവരാണ് മക്കൾ.

ചെറു കഥകൾക്കും നോവലുകൾക്കും പുറമേ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും നോവലുകളും രചിച്ചു. സ്മിത് സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന് ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിൽ  മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 27ന്  വടക്കാഞ്ചേരിയിലെ മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു.

പ്രധാന കൃതികൾ : പഞ്ചതന്ത്രം,നെയ്പായസം

കൃതികൾ (ബാലസാഹിത്യം) : മിഠായിപ്പൊതി, കുടമണികൾ, മുത്ത് സഞ്ചി,നടന്നു തീരാത്ത വഴികൾ, തങ്കകിങ്ങിണി, മഞ്ചാടിക്കുരു,കുറിഞ്ഞിയും കൂട്ടുകാരും.

ചെറുകഥാസമാഹാരം : നുണക്കുഴികൾ

നോവലുകൾ : കടമകൾ,ചതുരംഗം,ത്രയംബകം, അക്ഷഹൃദയം

പുരസ്കാരങ്ങൾ : • കേരള സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാർഡ്- നെയ്പായസം

കേരള സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി അവാർഡ്  - മിഠായിപ്പൊതി

ബാലസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം - നടന്നു തീരാത്ത വഴികൾ

കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം

ഗുരുവായൂർ ദേവസ്വം പൂന്താനം പുരസ്കാരം

ശൂരനാട് കുഞ്ഞൻപിള്ള പുരസ്കാരം

കുഞ്ഞു മനസ്സുകൾ കീഴടക്കിയ കുട്ടികളുടെ സ്വന്തം സുമംഗലാമ്മക്ക്  ആദരാഞ്ജലികൾ 

                              - അതുല്ല്യ.വി.ബി 6 B

--------------------------------------------------------------------------------------------

കഥയോർമയായ് സുമംഗല

1934മെയ്‌ 16നു പാലക്കാട്‌ ജില്ലയിൽ പണ്ഡിതനും കവിയുമായ ഒ. എം. സി. നാരായണൻ നമ്പൂതിപാടിന്റെയും  കുറൂർ മനയിലെ  ഉമ അന്തർജനത്തിന്റെയും മകളായാണ് ജനനം. ചെറു കഥകൾക്കും നോവലുകൾക്കും പുറമേ കുട്ടികൾക്കായി അമ്പതോളം കഥകളും ലഘു നോവലുകളും രചിച്ചിട്ടുണ്ട്. വിവർത്തനം, നിഘണ്ടു രചന എന്നിവയിലും മികവു തെളിയിച്ചു. സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി "ആശ്ചര്യചൂഡാമണി " കൂടിയാട്ടത്തിന് ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. "നെയ്പ്പായസം" എന്ന കൃതിക്ക് കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പ് അവാർഡും "മിഠായിപൊതി"ക്ക്  1979ലെ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 2013 ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവന പുരസ്കാരവും കലാമണ്ഡലം മുകുന്ദ രാജ, ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന, ശ്രീപത്മനാഭസ്വാമി, പത്മാബിനാനി ഫൗണ്ടേഷൻ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി, കലാമണ്ഡലം ജനറൽ കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഏറെക്കാലം കേരള കലാമണ്ഡലത്തിൽ പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. മകൾക്കു പറഞ്ഞു കൊടുത്ത കഥകൾ എഴുതിത്തുടങ്ങിയതാണ് ലീല നമ്പൂതിരിപ്പാട് സുമംഗല ആവാൻ കാരണം. വിവാഹം കഴിച്ചെത്തിയ ദേശമംഗലം മനയുടെ പേരിൽനിന്ന് മംഗല എന്ന പേര് ആദ്യം സ്വീകരിച്ചു. പിന്നീടത് സുമംഗല ആക്കി മാറ്റി. ആറ് പതിറ്റാണ്ട് മുൻപത്തെ സാമൂഹിക ചുറ്റുപാടുകൾ ആണ് സ്വന്തം പേരുമാറ്റി തൂലികനാമം ഉപയോഗിക്കാൻ കാരണമായത്. 

"ചവിട്ടിയ നായ കടിച്ചു പിന്നെ എഴുതിച്ചു"

 മൃഗങ്ങളിൽ  മാനുഷികമായ വിചാര വികാരങ്ങൾ സന്നിവേശിപ്പിചാണ് കുട്ടികൾക്കു വേണ്ടി എഴുതുന്നതെന്നു സുമംഗല പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് സന്ധ്യക്ക് നടക്കുമ്പോൾ അറിയാതെ ഒരു നായയെ ചവിട്ടി. നായ കരഞ്ഞു. വേദനിച്ചിട്ട് ആവും തിരിച്ചു കടിച്ചു പിറ്റേന്നു രാവിലെ സുമംഗല കാണുന്നത് കുനിഞ്ഞ ശിരസ്സും  നിറഞ്ഞ കണ്ണുമായി  നിൽക്കുന്ന നായയെ. കുറ്റബോധം മൃഗങ്ങൾക്കുണ്ടാകുമെന്ന  ആ തിരിച്ചറിവ് മൃഗങ്ങളെ മാനുഷിക  വികാരങ്ങളുള്ള കഥാപാത്രങ്ങളാക്കി മാറ്റി.

കുട്ടികൾക്കു വായനയ്ക്കായി സുമംഗല നിർദ്ദേശിച്ച  പുസ്തകങ്ങൾ ഇവയാണ്: ഐതിഹ്യമാല, കഥാസരിത് സാഗരം, സത്യജിത്ത് റേയുടെ കുട്ടികഥകൾ, ഹാരി പോട്ടർ,മാലിയുടെ സമ്പൂർണകൃതികൾ, പഞ്ചതന്ത്രം, കവി കുഞ്ഞുണ്ണിയുടെ പുസ്തകങ്ങൾ, സിപ്പി പള്ളിപ്പുറത്തിന്റെ കുട്ടിക്കഥകൾ, രാമനാഥന്റെ കൃതികൾ. സുമംഗല കുട്ടികൾക്കു നേർവഴി കാട്ടാൻ നിർദ്ദേശിച്ചത് ഇവയാണ്: മുത്തശ്ശികഥകൾ, കുട്ടികളെ മടിയിലിരുത്തി കാര്യങ്ങൾ പറഞ്ഞു കൊടുത്തു ഉണ്ടാകുന്ന ബന്ധം, സ്നേഹിച്ചു നന്നാക്കൽ, വായനാശീലം വളർത്തൽ, പങ്കിടാൻ പഠിപ്പിക്കൽ, സമകാലിക വിവരങ്ങളിൽ അറിവു സമ്പാദിക്കൽ.

കലാമണ്ഡലത്തിലും കഥകളിയിലും സുമംഗലയുടെ മുദ്രയുണ്ട്. അറുപതുകളിൽ കലാമണ്ഡലത്തിന്റെ മേന്മ വിദേശത്തേക്കു കൂടി എത്തിക്കുന്നതിൽ രാവും പകലും ഉറങ്ങാതിരുന്നാണു സുമംഗല ആ മുദ്ര ചാർത്തിയത്. കഥകളിയുടെയും ക്ലാസിക്കൽ കലയുടെയും വളർച്ചയിൽ തണൽ വിരിച്ച കലാകാരിയല്ലാതെ അപൂർവം വനിതകളിൽ ഒരാൾ.

             അൻപതുകളുടെ തുടക്കത്തിലാണ് സുമംഗല കലാമണ്ഡലത്തിലേക്ക് എത്തിയത് പരമ്പരാഗതരീതിയിൽ മാത്രം നടന്ന കലാമണ്ഡലത്തെ മാധ്യമങ്ങളിലൂടെ   വിപുല ലോകങ്ങളിലേക്ക് എത്തിക്കാനുള്ള ആദ്യചുവടായിരുന്നു ഇത്.

          കുട്ടികൾക്കുള്ള കഥകളിലൂടെ  പ്രശസ്തയായ സുമംഗല ആദ്യമായി പ്രസിദ്ധീകരിച്ചത് കുട്ടികൾക്കുള്ള കഥയല്ല "വെളിച്ചത്തി- ന്റെ നിലപാടിൽ" എന്നായിരുന്നു "ഇരുപത്തിരണ്ടാം" വയസ്സിൽ  പ്രസിദ്ധീകരിച്ച ആ കഥയുടെ പേര്. ചെറുപ്പത്തിൽ കവിതകളാണ് ഏറെയും വായിച്ചിരുന്നത് അതുകൊണ്ടുതന്നെ ആദ്യം എഴുതിയതും കവിതയായിരുന്നു. വിവാഹത്തിനു മുൻപായിരുന്നു കവിതാ രചന അതു വേണ്ടത്ര  തൃപ്തി നൽകാത്തതിനാൽ കവിതയെ അവിടെ തന്നെ ഉപേക്ഷിച്ചു. 2021 ഏപ്രിൽ 27 വടക്കാഞ്ചേരിയിലെ മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. പ്രധാന കൃതികൾ: പഞ്ചതന്ത്രം,  നെയ്പായസം.

കൃതികൾ (ബാലസാഹിത്യം):

 മിഠായിപ്പോതി, കുടമണികൾ, മുത്തു സഞ്ചി, നടന്നു തീരാത്ത വഴികൾ, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, കുറിഞ്ഞിയും കൂട്ടുകാരും.

ചെറുകഥാസമാഹാരം - നുണക്കുഴികൾ

നോവലുകൾ: കടമകൾ, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം.

 പുരസ്കാരങ്ങൾ:

കേരള സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാർഡ്

- നെയ്പായസം

കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി  അവാർഡ്  

     - മിഠായിപ്പൊതി    

ബാലസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

       - നടന്നു തീരാത്ത വഴികൾ 

കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം    

. ഗുരുവായൂർ

. ദേവസ്വം പൂന്താനം

പുരസ്കാരം

. ശൂരനാട് കുഞ്ഞൻപിള്ള

 പുരസ്കാരം   

            കുഞ്ഞു മനസ്സുകൾ കീഴടക്കിയ കുട്ടികളുടെ സുമംഗലമ്മക്ക് ആദരാഞ്ജലികൾ..

                             - അഫീന. വി.വൈ

--------------------------------------------------------------------------------------------

         



         


Comments

  1. നന്നായിട്ടുണ്ട്...... അഭിനന്ദനങ്ങൾ

    ReplyDelete
  2. കുരുന്നു എഴുത്തുകാർക്ക് അഭിനന്ദനങ്ങൾ

    ReplyDelete
  3. പ്രിയ കുട്ടികളെ.... സന്തോഷം....എല്ലാവരും നന്നായി എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങൾ... പുസ്തകദിനത്തിന്റെ പ്രാധാന്യവും സുമംഗല മുത്തശ്ശിയെ കുറിച്ചുള്ള വിവരങ്ങളും ... ശ്രീജിത് മാഷേ അഭിമാനിക്കാം. മാഷുടെ പ്രവർത്തനങ്ങൾ പുതുമയിലേക്ക് ഇനിയും ഉയരട്ടെ....ആശംസകൾ

    ReplyDelete
  4. നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ..

    ReplyDelete

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം