കഥാരചന

കഥയും കാര്യവും 

കഥയെന്നാലെന്ത്? ഒരു പുതുരാഷ്‌ട്രത്തിന്റെ സൃഷ്‌ടിക്രിയക്കിടക്ക്‌, തിരക്കുപിടിച്ച ജീവിത നിർമ്മിതിയിൽ, സൗന്ദര്യാസ്വാദനത്തിന്റെ ചെറിയ കാലങ്ങൾക്ക്‌ തൃപ്‌തി പകരാൻ സാഹിത്യരംഗത്ത്‌ ഉണ്ടായ  പ്രവണതയാണ്‌ കഥയെന്ന് പറയാം. ഒരാൾ മറ്റൊരാളോട്‌ വിവരണം നടത്തുവാൻ തുടങ്ങിയതുമുതൽ കഥകളും ചെറുകഥകളും ഉപകഥകളും ഉണ്ടായി. 

സമൂഹത്തിന്റെ വളര്‍ച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യര്‍ ആശയവിനിമയത്തിന് അക്ഷരങ്ങളും, അക്ഷരങ്ങള്‍ ചേര്‍ത്ത്‌ വാക്കുകളും, വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിതുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്താന്‍ മാര്‍ഗ്ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. കല്ലിലും മണ്ണിലും ആദ്യകാലങ്ങളില്‍ ആദിമ മനുഷ്യര്‍ എഴുത്ത് തുടങ്ങി. ഗുഹാ മുഖങ്ങളില്‍, പറയാനുള്ള ആശയങ്ങള്‍ രേഖപ്പെടുത്തി. ചിത്രലിപികളില്‍ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ ഫലവത്തായി.

വായനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഘട്ടം കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്കാരിക വിപ്ലവമായി മാറി.

ഒരു കുട്ടി വായനയില്‍ മുഴുകിയിരിക്കുന്നു. കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും ചിത്രങ്ങളിലുമാണ്. വീട്ടില്‍ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടിയറിയുന്നില്ല. വാക്കുകളിലല്ല, വാക്കുകള്‍ ചേര്‍ന്നുണ്ടാക്കുന്ന ലോകത്താണ് കുട്ടി. വായിക്കുന്നത് കണ്ണുകൊണ്ട്,  സ്വീകരിക്കുന്നത് മനസ്സുകൊണ്ട്. വായിക്കുന്നതെന്തോ അത് കുട്ടിയുടെ മനസ്സില്‍ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടി ഇടക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. വായന കുട്ടിയുടെ വളര്‍ച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു.

വായന സര്‍ഗ്ഗശേഷിയെ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. അഭിരുചിയുടെ യഥാര്‍ത്ഥ സത്ത കണ്ടെത്താന്‍ അവ സഹായിക്കുന്നു. വിമര്‍ശകനായ ബാലചന്ദ്രന്‍ വടക്കേടത്ത്‌ പറയുന്നു. 'പുസ്തകത്തിന്റെ സ്പഷ്ടത അതിന്റെ ചലനമാണ്. മറ്റുള്ളവരെ ചലിപ്പിക്കാനുള്ള അതിന്റെ കഴിവാണ്. എന്നാല്‍ പ്രതിമയാകട്ടെ അല്ലെങ്കില്‍ മറ്റെന്തുമാവട്ടെ, വളരെ അകലെ നിന്ന് ആസ്വദിക്കാനേ നമ്മെ അനുവദിക്കുന്നുള്ളൂ. പുസ്തകം പുറത്ത്‌ നില്‍ക്കാതെ അകത്തേക്ക്‌ കടന്നുവരുവാന്‍ വായനക്കാരോട് സദാ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ചലിപ്പിക്കുന്നത് നമ്മുടെ ആഴത്തെയാണ്'.

വായന സര്‍ഗ്ഗശേഷിയുടെ സാര്‍ത്ഥകമായ ഒരു പ്രക്രിയയായി മാറുന്നത് ഇതുകൊണ്ടെല്ലാമാണ്. സർഗാത്മകത ഒരർഥത്തിൽ ഇല്ലായ്മയുടെ സൃഷ്ടിയാണ്. ചുറ്റിലും ഒരുപാട് സാധ്യതകളുണ്ടെങ്കിൽ സർഗാത്മകമായ പുതിയൊന്നു ഉരുത്തിരിയണമെന്നില്ല. ഒരു ശില്പിയുടെ കൈയിൽക്കിട്ടിയ തടി, ചെത്തിയും വെട്ടിയും തടി ഇല്ലാതായാണ് ശില്പം ഉണ്ടാവുന്നത്. ശില്പി മരത്തെ ചെത്തിക്കുറയ്ക്കുമ്പോൾ വീണ്ടെടുക്കുന്നത് അതിന്റെ കലാമൂല്യത്തെയാണ്. സൃഷ്ടിപരത, സർഗാത്മകത എന്നൊക്കെ പറയുന്നത് ഒന്നുമില്ലായ്മയിൽനിന്നും എന്തെങ്കിലുമൊക്കെ സൃഷ്ടിച്ചെടുക്കുന്നതിന്റെ ശാസ്ത്രവും ഗണിതവും കലയും സൗന്ദര്യശാസ്ത്രവുമൊക്കെയാണെന്ന് പറയാം.സർഗാത്മകത ചിന്തയല്ല, ചിന്തയുടെ പ്രവാഹത്തിൽ ഉരുത്തിരിയുന്നതുമാത്രമാണ്.

കുട്ടികള്‍ക്കായി ആവിഷ്കരിക്കപ്പെടുന്ന വികസന സംരംഭങ്ങള്‍ ഏറ്റവും മഹത്തരം തന്നെയാണ്. അവർക്ക് ആഹ്ലാദം പകരുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തേക്കാള്‍ സംതൃപ്തി തരുന്ന മറ്റെന്ത് കാര്യമുണ്ടീ ലോകത്ത്. ഇന്നത്തെ കുട്ടികള്‍ നാളത്തെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാഗധേയം നിര്‍ണയിക്കുന്നവരാണ്. ബുദ്ധിയും പഠിപ്പും തൊഴിലും സ്വന്തം കാര്യം നേടുന്നതിനല്ലെന്നും സമൂഹത്തോടുള്ള ബാധ്യത നിറവേറ്റുന്നതിനാണെന്നുമുള്ള ചിന്ത അവരില്‍ വളര്‍ന്നുവരണം.  മാതൃഭാഷയോട്, സമൂഹത്തോട്, സംസ്കാരത്തോട് മമതയും താല്‍പ്പര്യവും വാര്‍ക്കാനുതകുന്ന അറിവുനിര്‍മിതികളുണ്ടാകണം.

മാക്സിം ഗോര്‍ക്കിയുടെ അമ്മ എന്ന നോവലില്‍ കുട്ടികളുടെ സര്‍ഗാത്മകത പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൃദയശുദ്ധിയും സല്‍ബുദ്ധിയുമുള്ള കുഞ്ഞുങ്ങള്‍ മനുഷ്യസ്നേഹപരമായ വികാരങ്ങളെയെല്ലാം തട്ടിയുണര്‍ത്തുന്നു.

എഴുത്തിൻ്റെ സർഗ്ഗലോകത്തേക്ക് കടന്നാൽ , ഒരു കുട്ടിക്ക് തൻ്റെ സർഗശേഷി മെച്ചപ്പെടുത്താൻ ഏറ്റവും സഹായിക്കുന്നത് കഥകളാണെന്ന് പറയാം. കഥകൾ എന്നും ജീവൻ തുടിക്കുന്നതാണ്. പച്ചയായ ജീവിതം, പച്ചയായ മനുഷ്യർ, മനസ്സിൽ കല്ലിച്ച ഒരായിരം ജീവിതാനുഭവങ്ങൾ, ഇവയൊക്കെയാവും മിക്കവാറും ഒരു കഥാരചനയിലേക്ക് നയിക്കുന്നത്. കുട്ടികളിൽ പ്രധാനമായും, അവർക്കു ചുറ്റുമുള്ള കഥാപാത്രങ്ങൾ, ജീവിതാനുഭവങ്ങൾ എന്നിവയായിരിക്കും ഒരു കഥയായ് ഉരുത്തിരിയുന്നത്. 

ലളിതമോ ഗഹനമോ സുന്ദരമോ അസുന്ദരമോ ആയ ഭാഷാ സങ്കേതം ഉപയോഗിച്ചു കുറഞ്ഞ വാക്കുകളാൽ വലിയൊരു ആശയ പ്രപഞ്ചം സൃഷ്ടിക്കുന്നവയാണവ. കുട്ടികൾ അവയെ വായിക്കുന്നതും  ആസ്വദിക്കുന്നതും സ്വന്തമായി ഒരു രചന നിർവ്വഹിക്കുന്നതുമെല്ലാം അവരുടെ സർഗ്ഗശേഷിയെ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കുകയേയുള്ളു. നമ്മുടെ നാട്ടുപച്ച എന്നും അത്തരം കഥാസ്വാദനത്തേയും കഥയെഴുത്തിനേയും പ്രോത്സാഹിപ്പിക്കുന്നവയാണെന്നത് പ്രത്രേകം എടുത്തുപറയേണ്ടതില്ലല്ലോ. 

ഇന്നത്തെ നാട്ടുപച്ചയിൽ പരിചയപ്പെടുത്തുന്നതും, നമ്മുടെ കൂട്ടുകാരിയായ 10 E യിലെ മീര കെ എച്ച് എഴുതിയ ഒരു മനോഹരമായ കഥയാണ്. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും ബന്ധങ്ങൾ തമ്മിലുള്ള ഈഴയടുപ്പവും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ കഥ വായിക്കാം...        

കഥയോളം പ്രാധാന്യമർഹിക്കുന്നതാണ് കഥാവായനയെ ഭാവാത്മകമായി സഹായിക്കുന്ന കഥാപരിസര ചിത്രീകരണവും. കഥാകൃത്ത് ഭാവനയിൽ കണ്ടതിനെ ആവാഹിച്ച് ചിത്രീകരിക്കുക എന്നത് പ്രതിഭാധനയായൊരു ചിത്രകാരിക്ക് മാത്രം സാധിക്കുന്നതാണ്. മീരയുടെ ഈ കഥയ്ക്ക് ഇലസ്ട്രേഷൻ ചെയ്തിരിക്കുന്നത് ദേവിക സന്തോഷാണ്. ആ ചിത്രങ്ങളും നമ്മോട് സംവദിക്കും.                                                                                - സാനിയ കെ. ജെ.                     എഡിറ്റർ, നാട്ടുപച്ച മാഗസിൻ 

______________________

"അച്ഛാ എക്സാം ഫീസ്"

സ്കൂളിലേക്ക് പോകാനായി തയ്യാറാവുന്നതിനിടയിൽ പാർവതി വിളിച്ചുപറഞ്ഞു. 

എത്രയാ പാറു ? പതിവുപോലെ കാരണം എന്താണെന്ന് പോലും ചോദിക്കാതെ ഹരി പേഴ്സ് എടുത്തു ഉത്തരത്തിന് കാക്കാതെ ഒരു 50 രൂപ നോട്ട് അവളുടെ മുന്നിലേക്ക് നീട്ടി.

"ബാക്കി പൈസയ്ക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിക്കോ "

ഇത്രയും വേണ്ട എന്ന് പറയാനൊരുങ്ങിയ പാറുവിനോട് ഹരി പറഞ്ഞു . കവിളിലൊരുമ്മയും കൊടുത്ത് അച്ഛനോടും അമ്മയോടും ചേട്ടനോടും യാത്ര പറഞ്ഞ് പാർവതി സ്കൂളിലേക്ക് തിരിച്ചു . വൈകുന്നേരം സ്കൂളിൽനിന്നെത്തിയ പാർവതി ആദ്യം തിരക്കിയത് അച്ഛനെയാണ് . സാധാരണ ദിവസങ്ങളിൽ അവൾ സ്കൂൾ വിട്ട് വരുന്നത് കാത്ത് ഹരി ഉമ്മറത്തുണ്ടാവുമായിരുന്നു . 

"അച്ഛനെവിടെ അമ്മേ ? " ഇത്തിരി പരിഭവത്തോടെ അവൾ ചോദിച്ചു. " ഉച്ചക്ക് ഒരു ജോലിയാവശ്യത്തിനായി പോയതാ ഇതുവരെ വന്നിട്ടില്ല".

മിനിയുടെ വാക്കുകളിലും ചെറിയൊരു പരിഭവം നിറഞ്ഞിരുന്നു.


രാത്രിയേറെ ആയിട്ടും ഹരി തിരിച്ചു വീട്ടിലേക്കെത്താഞ്ഞതിനാൽ അന്നാ വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല . രാവിലെ അല്പം സങ്കടത്തോടെ ആണെങ്കിലും പാറുവും ചേട്ടനും സ്കൂളിലേക്ക് പോകാനിറങ്ങി. അപ്പോഴാണ് ഇറയത്ത് പത്രം വായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ പെട്ടെന്ന് ഞാനൊരിടം വരെ പോയിട്ട് വരാം എന്ന് പറഞ്ഞിറങ്ങിയത്. എങ്ങോട്ടേക്കാണെന്നുള്ള അവരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല . എന്തോ ഒരുൾവിളി എന്നപോലെ മിനി മക്കളുടെ സ്കൂളിൽ വിളിച്ചു ലീവ് രേഖപ്പെടുത്തി. കുറച്ചു സമയത്തിന് ശേഷം വീടിനടുത്തുള്ള ഒരു ബന്ധു വന്ന് മിനിയെ ഹരി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി . 


കുറച്ചു സമയത്തിന് ശേഷം അവളുടെ വീട്ടുമുറ്റത്തു ഒരു ഓട്ടോ വന്നു നിന്നു . വണ്ടിയിൽ നിന്ന് കരഞ്ഞു തളർന്ന മിനിയും നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ മുത്തച്ഛനും മറ്റും ഇറങ്ങി...


ഒന്നും മനസിലാവാതെ നിന്ന പാറുവിനും ചേട്ടനും മൗനമായ ഒരു മറുപടിയായി അന്നത്തെ പത്രത്തിലെ ചരമകോളവും അജ്ഞാത മൃതദേഹം തീവണ്ടി പാതയിൽ എന്ന വാർത്തയും. എന്തിനോ വേണ്ടി വീശിയ കാറ്റിന്റെ അകമ്പടിയോടെ അവരെത്തന്നെ നോക്കിനിന്നപ്പോളും എന്തിനുവേണ്ടി എന്ന അവരുടെ ചോദ്യത്തിന് മറുപടിയായത് അവിടെ ഉയർന്ന നിലവിളികൾ മാത്രമായിരുന്നു.

                               - മീര കെ എച്ച് 10 E



Comments

  1. നന്നായി.... ഇഷ്ടപ്പെട്ടു. തിരുത്തധികാരി സാനിയക്കും മീരക്കുട്ടിക്കും 🙏

    ReplyDelete
  2. ദേവികയുടെ വര കൾ നന്നായി ട്ടുണ്ട്

    ReplyDelete
  3. സൂപ്പർ, സാനിയ & മീര
    നന്നായി, മക്കളേ...

    ReplyDelete
    Replies
    1. സൂപ്പർ, സാനിയ & മീര
      സുഭദ്ര ടീച്ചർ, Cnnbhs, ചേർപ്പ്

      Delete

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം