സ്വാമി വിവേകാനന്ദൻ
''വന്ദേ വിവേകാനന്ദം''
കേരളീയരുടെ മനസ്സില്‍ വിവേകാനന്ദസ്വാമികള്‍ അനശ്വര പ്രതിഷ്ഠ നേടിയത് 'ഭ്രാന്താലയം'എന്ന പേരിനാല്‍ അദ്ദേഹം അന്നത്തെ കേരളത്തെ പരാമര്‍ശിച്ചുവെന്നതുകൊണ്ടാണ്. "ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും" എന്ന് ചെന്നൈയിലെ ട്രിപ്ലിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ വെച്ചുചെയ്ത 'ഭാരതത്തിന്റെ ഭാവി' എന്ന പ്രസംഗത്തില്‍ സ്വാമിജി പറഞ്ഞു. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അന്നത്തെ കേരളത്തിലെ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് സ്വാമി വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞത്. വിശപ്പിന്റെ വിലയറിഞ്ഞ പ്രായോഗിക വേദാന്തി. കവി, കാൽപനികൻ, കർമയോഗി… കേവലം വാക്കുകൾ കൊണ്ടുള്ള വിശേഷണങ്ങൾക്ക് അതീതനാണ് സ്വാമി വിവേകാനന്ദൻ. സാമ്പത്തിക സാമൂഹ്യ നീതിയ്ക്കും സമത്വത്തിനും തുല്യ അവസരങ്ങൾക്കും നിർണായക പ്രാധാന്യം കൽപ്പിച്ച ഉൽപതിഷ്ണു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ സാധാരണക്കാരായ ബഹു ഭൂരിഭാഗം ജനങ്ങളിലും ശുഭ പ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം. ഇന്ത്യയ്ക്ക് മാത്രമല്ല, ലോക ജനതയോട് അദ്ദേഹം പറഞ്ഞതെല്ലാം ഉദാത്ത ജീവിത ദർശനങ്ങളായിരുന്നുവെന്ന് നിസംശയം പറയാം.
''രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമേ ശക്തിയും മഹത്വവും ലഭിച്ചിട്ടുള്ളൂ എന്ന്"
ഭാരതത്തിൻ്റെ ഭാവി യുവാക്കളിലൂടെ മാത്രമാണെന്ന് സ്വാമി വിവേകാനന്ദൻ ഉറച്ചു വിശ്വസിച്ചു. തൻ്റെ ഓരോ വാക്കും പ്രവർത്തിയും അവർക്കുള്ള ഊർജ പ്രവാഹമായി അദ്ദേഹം മാറ്റി. യാതൊരു ബാഹ്യപ്രേരണയും കൂടാതെ യുവാക്കളുടെ മനോബലം വർധിപ്പിക്കുക എന്ന കർമ്മം അദ്ദേഹം നിർവഹിച്ചു. ഇവയൊക്കെയും ഭാരതത്തിന് ലഭിച്ച സൗഭാഗ്യമാണ്.
കേവലം 39 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അദ്ദേഹത്തിൻ്റെ വിചാരധാര ഇന്നും പൊതുസമൂഹത്തിൽ പ്രസക്തമായി നിൽക്കുന്നു. ആ മഹാത്മാവിൻ്റെ ദീർഘവീക്ഷണം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നത് നമ്മെ ബോധിപ്പിക്കുന്ന വസ്തുതയാണ്. ദീർഘവീക്ഷണം എന്ന വാക്കിന് സ്വാമി വിവേകാനന്ദൻ എന്ന് പര്യായം നൽകിയാലും അതിൽ തെല്ലും അതിശയോക്തിയില്ല.
1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ച നരേന്ദ്രനാഥ് ദത്ത എന്ന നരേന്ദ്രൻ വിധിയുടെ നിയോഗത്താൽ ശ്രീരാമകൃഷ്ണ പരമഹംസരുടെ വത്സല ശിഷ്യനായി. രാമകൃഷ്ണയുടെ മരണത്തിന് ശേഷം, ഇന്ത്യയില്‍ വ്യാപകമായി സഞ്ചരിച്ച വിവേകാനന്ദന്‍, ബ്രിട്ടീഷ് ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം നേരിട്ട് മനസിലാക്കി. തന്റെ യാത്രകളില്‍, ജനസാമാന്യങ്ങള്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്രവും പിന്നോക്കാവസ്ഥയും വിവേകാനന്ദനെ ആഴത്തില്‍ സ്വാധീനിച്ചു. ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ജനങ്ങളെ തഴയുന്നതാണെന്ന് മനസിലാക്കുകയും തുറന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആദ്യത്തെ മതനേതാവായിരുന്നു അദ്ദേഹം. പിന്നീട് നരേന്ദ്രൻ ലോകാരാധ്യനായ സ്വാമി വിവേകാനന്ദനായി ഇന്നും അനേകായിരം മനസുകളിൽ നിറഞ്ഞ് നിൽക്കുന്നു. 1893 സെപ്റ്റംബർ 11 ന് അമേരിക്കയിലെ ചിക്കാഗോയിൽ വെച്ച് നടന്ന സർവ രാഷ്ട്ര മതമഹാസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ "അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ.." എന്നാരംഭിക്കുന്ന ഒരൊറ്റ പ്രസംഗം കൊണ്ട് ഭാരതത്തെ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച് അദ്ദേഹം ചരിത്രം തിരുത്തി കുറിച്ചു.
ഒരു ഹിന്ദു സന്ന്യാസിയുടെ പ്രവർത്തനങ്ങൾക്കപ്പുറം ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിലുള്ള തൻ്റെ വ്യക്തി പ്രഭാവം പാശ്ചാത്യ ലോകർക്ക് മുൻപിൽ വിവേകാനന്ദന് തുറന്നു കാണിക്കാൻ സാധിച്ചത് അദ്ദേഹം ആത്മാഭിമാനിയായ ഒരു ഭാരതീയൻ ആയിരുന്നതുകൊണ്ടു മാത്രമാണ്.
"ഞാൻ സത്യത്തിന് വേണ്ടി നിലകൊള്ളുന്നു.സത്യം ഒരിക്കലും അസത്യത്തോടു കൂട്ടുകൂടുകയില്ല. സമസ്ത ലോകവും എനിക്ക് എതിരായി വന്നാലും സത്യം തന്നെ അവസാനം ജയിക്കും'' എന്നത് അദ്ദേഹം എന്നും ഉറച്ചുവിശ്വസിച്ചിരുന്ന ആശയമായിരുന്നു.
വിദ്യാഭ്യാസം വ്യാപിപ്പിക്കുക, ദരിദ്രരെയും സ്ത്രീകളെയും ഉദ്ധരിക്കുക തുടങ്ങിയ തന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അര്‍പ്പിത മനോഭാവമുള്ള ആളുകളുടെ ഒരു സംഘടന ആവശ്യമായിരുന്നു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, 'ദരിദ്രരുടെയും തഴയപ്പെട്ടവരുടെയും വീട്ടുപടിക്കല്‍ പോലും മഹത്തായ ആശയങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരു യന്ത്രസംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടത്,' അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ഈ യന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാണ്, 1897ല്‍ അദ്ദേഹം രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്. ഇന്ത്യയിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, ഗ്രാമീണ വികസന കേന്ദ്രങ്ങള്‍ മുതലായവയുടെ നടത്തിപ്പ്, ഭുമികുലുക്കം, പ്രളയം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ ഇരകളെ പുനഃരധിവസിപ്പിക്കുന്നതിനും ആശ്വാസം നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ മിഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
സ്വാമി വിവേകാനന്ദന്‍ തന്റെ ചെറുപ്പകാലത്ത്, വെറും 39-ാം വയസില്‍ അന്തരിച്ചുവെങ്കിലും ഭൂമിയിലുണ്ടായിരുന്ന ചെറിയ കാലയളവില്‍ അദ്ദേഹം ഏറെ സംഭാവനകള്‍ നല്‍കി. ഇന്ത്യയുടെ പ്രാചീന ആത്മീയ പാരമ്പര്യത്തെ പാശ്ചാത്യരുടെ ഊര്‍ജ്ജസ്വലതയുമായി അദ്ദേഹം കൂട്ടിയോജിപ്പിച്ചു. ''1902 ജൂലായ് നാലിന് സന്ധ്യകഴിഞ്ഞു. യാതൊരു സുഖക്കേടും കൂടാതെ ആ മഹാതേജസ്സ് ഇഹലോകത്തിൽനിന്നു മറഞ്ഞു. ഹാ! നിർഭാഗ്യമായ ലോകമേ! നിന്റെ ഈ വലിയ നഷ്ടം അടുത്തഭാവിയിൽ പരിഹരിക്കപ്പെടുന്നതല്ല, നിശ്ചയംതന്നെ...'' വിവേകാനന്ദന്റെ സമാധിയെപ്പറ്റി കുമാരനാശാൻ രേഖപ്പെടുത്തിയ വരികളാണിവ.
ഇന്നും അദ്ദേഹത്തിൻ്റെ ജന്മദിനം ദേശീയ യുവജന ദിനമായി ഭാരതം ആചരിക്കുന്നു. ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ നമ്മളോരോരുത്തരുടെയും ഭാഗ്യം തന്നെയാണ്, അപ്പോൾ ഭാരതീയനായി ഭാരതത്തിനു വേണ്ടി ജീവിക്കാൻ കഴിയുക എന്നത് നമ്മുടെ സൗഭാഗ്യമായി തന്നെ കരുതി ആത്മാഭിമാനത്തോടെ മുൻപോട്ടു പോകുക. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ''അസൂയയും അഹങ്കാരവും ദൂരെക്കളയൂ. അന്യർക്ക് വേണ്ടി യോജിപ്പോടെ പണിയെടുക്കാൻ പഠിക്കൂ ; ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ ഇന്നത്തെ ആവശ്യം'' എന്ന തത്വം മനസ്സിലാക്കുക എന്നതാണ്. അതാണ് ഭാരതത്തിലെ യുവതലമുറയ്ക്ക് സ്വാമി വിവേകാനന്ദന് നൽകാൻ കഴിയുന്ന എറ്റവും വലിയ ആദരം.
'ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധത' - സാനിയ കെ. ജെ.
എഡിറ്റർ, നാട്ടുപച്ച മാഗസിൻ.
_________________________
5 D യിലെ അനുഷ്ക തയ്യാറാക്കിയ, സ്വാമി വിവേകാനന്ദനെ പരിചയപ്പെടുത്തുന്ന 'സ്വാമിജിയുടെ ജീവിതത്തിൽ' എന്ന പുസ്തകത്തിൻ്റെ വായനാക്കുറിപ്പാണ് ഇന്നത്തെ നാട്ടുപച്ചയിൽ.
വായിക്കാം :
സ്വാമിജിയുടെ ജീവിതത്തിൽ
1863, ജനുവരി 12 കൊൽകത്തയിൽ ആണ് സ്വാമി വിവേകാനന്ദന്റെ ജനനം. ജനുവരി 12 നാണു വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നത്. യുവജനദിനമായും അന്ന് തന്നെയാണ് ആചരിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം നരേന്ദ്രനാഥ ദത്ത എന്നായിരുന്നു. കൂട്ടുകാരെല്ലാം അദ്ദേഹത്തെ നരേൻ എന്നാണ് വിളിച്ചിരുന്നത്. വീട്ടിൽ എല്ലാവരും അദ്ദേഹത്തെ ബിലേ എന്നും വിളിച്ചിരുന്നു. സ്വാമി വിവേകാനന്ദന്റെ ചെറുപ്പകാലം തൊട്ടുള്ള നിരവധി ചിത്രകഥകളാണുള്ളത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ 21ആവേശകരമായ സംഭവങ്ങളെ കോർത്തി ണക്കിയിട്ടുള്ള ചിത്രകഥയാണ് "സ്വാമിജിയുടെ ജീവിതത്തിൽ " എന്ന പുസ്തകത്തിൽ ഉള്ളത്.
'വിവേകാനന്ദ കൃതികൾ വായിക്കുക, അദ്ദേഹത്തിൽ എല്ലാം സാധകമാണ്' എന്ന് ശ്രീ രവീന്ദ്രനാഥടാഗൂർ പറഞ്ഞത് വളരെ ശരിയാണ്.നിർമ്മാണാത്മകമായ ചിന്ത ഇന്ന് എന്നത്തേക്കാളും ആവശ്യമാണ്, പ്രത്യേകിച്ചും യുവാക്കൾക്ക്, കാരണം അവരിന്ന് ദുർബലപ്പെടുത്തുന്ന സ്വാധീനതകൾക്കു വല്ലാതെ വശംവദരായിരിക്കുന്നു.
സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലെ ആവേശകരമായ 21 സംഭവങ്ങളെ കോർത്തി ണക്കിയിട്ടുള്ള ഈ കൃതി മുകളിൽ പറഞ്ഞ ആവശ്യം നേടിയെടുക്കുവാൻ ലക്ഷ്യമിടുന്നതാണ്. മൂലഗ്രന്ഥം തമിഴാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ തർജ്ജമയാണിത്. ശ്രീ കുഞ്ഞുക്കുട്ടൻ നമ്പൂതിരിയാണ് ഇത് മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്.
1. നരേനിൽ ശിവന്റെ സ്വാധീനം.
ജീവിതകാലമത്രയും നരേൻ ഒരു ഉറച്ച ശിവഭക്തനായിരുന്നു എന്നും പേരും പെരുമയും ഒന്നും ഒരിക്കലും ആകർഷിച്ചിട്ടില്ല എന്നും ഈ കഥ വായിക്കുമ്പോൾ മനസ്സിലാകും. ലാളിത്യമായിരുന്നു സ്വഭാവത്തിന്റെ മുഖമുദ്ര.
2. ഭിക്ഷ നൽകാനുള്ള നരേന്റെ വ്യഗ്രത
ഈ കഥയിൽ സഹായം അഭ്യർത്ഥിച്ചു വരുന്നവരോട് നരേൻ വളരെ ദയാലുവാണ് എന്ന് മനസിലാക്കാം. ഇതിൽ നരേന്റെ ഉപദേശവും ഉണ്ട്. നാമെപ്പോഴും , അന്യർക്കു നൽകികൊണ്ടിരിക്കണം. ജീവസേവയാണ് ശിവസേവ. അതായത് മനുഷ്യരെ സേവിക്കൽ ഈശ്വരനെ സേവിക്കൽ തന്നെയാണ്.
3. മയക്കപ്പെട്ട മൂർഖൻ
ഇതിൽ നരേന്റെ ധ്യാനശീലത്തെ മനസ്സിലാക്കി തരുന്നു
4. പ്രശസ്തനായ പ്രേതം
ഇത് നല്ല രസമുള്ള കഥയാണ്. നരേൻ എപ്പോഴും തന്റെ യുക്തിക്കു നിര ക്കുന്നതാണെങ്കിൽ മാത്രമേ എന്ത് കാര്യവും സ്വീകരിക്കുകയും ചെയ്യുകയുള്ളൂ.
5. പ്രസരിപ്പുള്ള ധൈര്യശാലി
നരേനു ള്ളിടത്തു സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാകും. ഈ കഥയിൽ നരേന്റെ നിഷ്കളങ്കതയും ധൈര്യവും എടുത്തു പറയുന്നുണ്ട്.
6. ശക്തനും കുലുങ്ങാത്തവനും
നരേനെ ആർക്കും പേടിപ്പിക്കാൻ സാധിക്കില്ല എന്ന് ഈ കഥയിൽ നിന്ന് മനസ്സിലാകും
7.ആവശ്യസമയത്തെ സുഹൃത്ത്
ഈ കഥയിൽ ഒരു നാവികന് പരുക്കുപറ്റിയപ്പോൾ ധൈര്യം കൈവിടാതെ കൂട്ടുകാരുടെ സഹായത്തോടെ പ്രഥമ ശുശ്രുഷ നൽകി. ഭീരുക്കളായാൽ നിങ്ങൾ ഒന്നും തന്നെ നേടുകയില്ല. എന്ത് വന്നാലും പൊരുതുക. ഈ സ്വഭാവഗുണം സ്വാമി വിവേകാനന്ദന് ചെറുപ്പകാലത്തു തന്നെ കാണപ്പെട്ടിരുന്നു.
'ഈ ലോകമൊരു വലിയ വ്യായാമശാലയാണ്. നാം ഈ ലോകത്തിൽ വന്നതു ശക്തരാകാൻ വേണ്ടിയാണ് ', സ്വാമിജി പറഞ്ഞു.
8. പുകവലിയിലെ പരീക്ഷണങ്ങൾ
തന്റെ യുക്തിക്കു നിരക്കാത്തതൊന്നും നരേൻ സ്വീകരിച്ചിരുന്നില്ല. ദക്ഷിണഭാരതത്തിൽ അതിഥികൾക്ക് മുറുക്കാൻ കൊടുക്കുന്നപോലെ ബംഗാളിൽ ഹുക്ക വലിക്കാൻ കൊടുക്കുന്ന പതിവുണ്ട്. ഓരോ സമുദായത്തിനും വേറെവേറെ ഹുക്ക ആണ് വെച്ചിരുന്നത്. 'ഒരു സമുദായക്കാർ ഉപയോഗിച്ച ഹുക്ക മറ്റു സമുദായക്കാർ ഉപയോഗിച്ചാൽ എന്താണ് ', നരേൻ സ്വയം ചോദിച്ചു. എന്നിട്ട് എല്ലാ ഹുക്കയിൽ നിന്നും പുകയെടുത്തു. എല്ലാ ഹുക്കകളും ഒരുപോലെയാണ് അനുഭവപ്പെട്ടത്. ഇത് കണ്ട് മറ്റുള്ളവർ നരേനെ ശാസിച്ചു. എന്നാൽ നരേൻ ശാന്തനായി പറഞ്ഞു എനിക്ക് എല്ലാം ഒരേപോലെയാണ് തോന്നിയത് ഒരു വ്യത്യാസവും കണ്ടില്ല എന്ന്.
9. ആദ്യത്തെ ഈശ്വരാനുഭവം
നരേന്റെ ആദ്യത്തെ ഈശ്വരാനുഭവമാണ് ഇതിൽ പറയുന്നത്. പരമാനന്ദം കൊണ്ട് കൊച്ചുഹൃദയം നിറഞ്ഞു തുളുമ്പി. നരേന്റെ മനസ്സിനും, ശരീരത്തിനും പുത്തനുണർവ് ഉണ്ടായി എന്ന് പറയുന്നുണ്ട്.
10.ജീവിതലക്ഷ്യത്തോടുള്ള ശ്രദ്ധ
നരേൻ വളരെ ത്യാഗിയായിരുന്നു. ശ്രീരാമകൃഷ്ണൻ ഈ ത്യാഗബുദ്ധിയെ പലതവണ പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ പരീക്ഷിച്ച ഒരു കഥയാണ് ഇതിൽ. നരേന് ലക്ഷ്യത്തിനോടെന്ന പോലെ മാർഗ്ഗ ത്തിനോടും നല്ല ശ്രദ്ധയുണ്ടായിരുന്നു.
11. ഭയങ്കരമായതിനെ നേരിടുക
ഭയങ്കരമായതിനെ ധൈര്യപൂർവ്വം നേരിടുക. ഭീരുവിനു പറഞ്ഞിട്ടുള്ളതല്ല വിജയം. നാം ഭയത്തെയും കഷ്ടങ്ങളെയും അറിവില്ലായ്മയെയും പൊരുതി തോല്പ്പിക്കണം എന്നാൽ മാത്രമേ അവ നമ്മളിൽ നിന്ന് ഓടിപോകൂ എന്നാണ് ഇതിൽ പറഞ്ഞത്.
12.ഈശ്വരൻ ഭക്തരെ രക്ഷിക്കുന്നു
സ്വാമിജിയുടെ മനസ്സിൽ ഭക്തിഉണർന്ന് ഹൃദയത്തിലെ ഭക്തിപ്രവാഹത്തിന്റെ കവാടം തുറന്നു ഈ അവസരത്തിൽ നടന്ന രസകരമായ കഥയാണ് ഇതിൽ
13.ശ്രീരാമന്റെ കൃപ
സ്വാമിജി തന്റെ തീർത്ഥാടനകാലത്തു പണം കൊണ്ടുനടക്കാറില്ല. തീർത്ഥാടന കാലത്തുണ്ടായ അനുഭവകഥയാണ് ഇതിലുള്ളത്.
14. എനിക്കൊരു ലക്ഷ്യമുണ്ട്
ഹരിദ്വാറിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥയാണ് ഇതിൽ ഉള്ളത്.
15. വിഗ്രഹരാധനയുടെ പ്രയോജനം
സ്വാമിജി രാജസ്ഥാനിലെ ആൾവാർ എന്ന നഗരത്തിൽ മഹാരാജാവ് മംഗൽസിങ്ങിന്റെ കൊട്ടാരത്തിൽ താമസിക്കുകയായിരുന്നു. രാജാവിന് വിഗ്രഹാരാധന ഇഷ്ടമല്ല. അത് കല്ലിനെ പൂജിക്കലാണെന്നാണ് അദ്ദേഹം മനസിലാക്കിയത്. എന്നാൽ സ്വാമിജി വിഗ്രഹരാധനയെ അംഗീകരിക്കുന്ന ആളായിരുന്നു. അവിശ്വാസിയായ രാജാവിന് സ്വാമിജി വിഗ്രഹരാധനായുടെ യഥാർത്ഥ പ്രയോജനം വിവരിച്ചു കൊടുക്കുന്നതാണ് ഇതിൽ ഉള്ളത്.
16. മാന്ത്രികസ്പർശം
ഹരിസിങ് വലിയ വേദാന്തിയായിരുന്നു. വിഗ്രഹരാധനായിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. സ്വാമിജി എത്ര പറഞ്ഞു കൊടുത്തിട്ടും അതു ബോധ്യമായില്ല. അവസാനം അനുഭവത്തിലൂടെ അത് മനസിലാക്കി കൊടുക്കുകയാണ് ഇതിൽ ഉള്ളത്
17. ചെരുപ്പ് കുത്തിയുടെ സ്നേഹം
ചെരുപ്പുക്കുത്തിയുടെ ഉത്കൃഷ്ട പ്രവൃത്തിയും സ്നേഹവും മനസ്സിലാക്കിത്തരുന്ന കഥയാണ് ഇത്.
18. 'ഒരു ഇന്ത്യൻ യോഗി'
സ്വാമിജി ഹോങ്കോങ് വഴി അമേരിക്കയിലേക്ക് പോയി.ഇന്ത്യൻ ചിന്ത ചൈനീസ് സംസ്കാരത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന് അവിടെ വച്ചു മനസ്സിലാക്കാൻ സാധിച്ചു ഈ കഥയിൽ നിന്ന്.
19.ബാലഗംഗാധര തിലകിനെ കണ്ടുമുട്ടൽ
രണ്ട് മഹാന്മാർ കണ്ടുമുട്ടുമ്പോൾ അത് ഓർമ്മകൾ പങ്കുവയ്ക്കാനും സന്തോഷിക്കാനും പറ്റിയ അവസരമാകുന്നു.സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാലഗംഗാധര തിലകിനെ കണ്ടുമുട്ടിയ സന്ദർഭമാണ് ഇതിൽ ഉള്ളത്.
20. പുലി മടങ്ങിപോകുന്നു
അദ്ദേഹം ഈശ്വരചിന്തയിൽ മുഴുകിയിരിക്കുമ്പോൾ ഒരു പുലി വന്നു തന്റെ അടുത്ത് ഇരുന്നതും പിന്നീട് മടങ്ങി പോകുവാനുണ്ടായ കാര്യങ്ങളും ആണ് ഈ കഥയിൽ ഉള്ളത്.
21. രണ്ട് ആദർശങ്ങൾ
ഇന്ത്യയുടെ അധഃപതനത്തിന് കാരണം മതമല്ലെന്നും യഥാർത്ഥ മതമനുസരിച്ചു ജീവിക്കാതിരുന്നതാണെന്നും അദ്ദേഹം കണ്ടെത്തി.ഹിന്ദു മതത്തിന്റെയും മാതൃരാജ്യത്തിന്റെയും മഹിമ ഉയർത്തി കാട്ടാൻ അദ്ദേഹം അമേരിക്കയിൽ പോയി. ത്യാഗവും സ്നേഹവുമാണ് ഭാരതത്തിന്റെ ആദർശങ്ങൾ എന്ന് സ്വാമിജി മനസ്സിലാക്കി. ത്യാഗം മാത്രമാണ് ഇന്ത്യയുടെ ശക്തിസ്രോതസെന്ന് അദ്ദേഹം കണ്ടു.
സ്വാമിജിയെ അറിയാനും. തങ്ങളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ശക്തികളെപ്പറ്റി ബോധവാന്മാരാകാനും, സൃഷ്ടിപരമായ കാഴ്ചപ്പാട് വളർത്താനും ഈ പുസ്തകം കുട്ടികളെ സഹായിക്കും. യുവഭാരതത്തിന്റെ മഹാശില്പിയായ സ്വാമി വിവേകാനന്ദന് പ്രണാമങ്ങൾ... - അനുഷ്ക കൃഷ്ണകുമാർ 5 D


Comments
Post a Comment