സാനിയ കെ ജെ
ഒരു ദേശത്തിൻ്റെ കഥ
വിശാലമായ ലോകത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു വാതായനമാണ് മലയാള വായനാ സമൂഹത്തെ സംബന്ധിച്ചിടത്തോളം എസ്. കെ. പൊറ്റക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍. ശങ്കരന്‍ കുട്ടി പൊറ്റെക്കാട് എന്ന എസ്. കെ. പൊറ്റെക്കാട്ട് തന്റെ ബാല്യം ചിലവഴിച്ച അതിരണിപ്പാടം എന്ന ദേശത്തിന്റെ കഥയാണിത്. 1972-ല്‍ പ്രസിദ്ധീകരിച്ച നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ശ്രീധരന്‍ എന്നാണ്.
മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത ഒരു നോവലാണ് ഒരു ദേശത്തിന്റെ കഥ. സഞ്ചാര സാഹിത്യകാരനായ എസ് കെ പൊറ്റക്കാട്ടിന്റെ മാസ്റ്റര്‍ പീസ് എന്ന് പറയാവുന്ന നോവലാണിത്.
ശ്രീധരന്‍ മാത്രമല്ല സത്യവും ധര്‍മ്മവും ജീവിതശാസ്ത്രമാക്കിയ കൃഷ്ണന്‍ മാസ്റ്റര്‍ , തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വര്‍ത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും സ്വയം നശിക്കുകയും ചെയ്ത കുഞ്ഞിക്കേളുമേലാന്‍ , കോരന്‍ , കുളൂസ് പറങ്ങോടന്‍ , പെരിക്കാലന്‍ അയ്യപ്പന്‍ , ആധാരം ആണ്ടി, ശകുനിക്കമ്പൗണ്ടര്‍ , മീശക്കണാരന്‍ , കൂനന്‍ വേലു, ഞണ്ടുഗോവിന്ദന്‍ , തടിച്ചി കുങ്കിയമ്മ, വെള്ളക്കൂറ കുഞ്ഞിരാമന്‍ , കുടക്കാല്‍ ബാലന്‍ അങ്ങനെ എത്രയെത്രെ കഥാപാത്രങ്ങളാണ് മലയാളിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്.
ഇവരുടെയും ജീവിതത്തിന്റെ ഒരു നേര്‍ചിത്രം നോവലിസ്റ്റ് വിശാലമായ ക്യാന്‍വാസ്സില്‍ വരച്ചു കാട്ടുന്നുണ്ട്. ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍ വേറിട്ടൊരനുഭവം വായനക്കാരനു നല്‍കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.
ശ്രീധരന്റെ കഥ എന്നതിലുപരിയായി അതിരാണിപ്പാടത്തെ നൂറുകണക്കിന് ആള്‍ക്കാരുടെ ജീവിത കഥകൂടിയാണീ നോവല്‍ പറയുന്നത്. മലബാറിന്റെ ഹൃദയത്തില്‍ മായാത്ത മുറിവുകള്‍ ഉണ്ടാക്കിയ മാപ്പിള ലഹളയെക്കുറിച്ചും, സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തെക്കുറിച്ചുമെല്ലാം ഈ നോവലില്‍ പരാമര്‍ശമുണ്ട്.
അതിരണിപ്പാടത്തു വേരൂന്നിക്കൊണ്ട് തുടങ്ങുന്ന കഥാവൃക്ഷത്തിന്റെ ശാഖകള്‍ ആ ദേശത്തിന്റെ അതിരു വിട്ട് ഉത്തരേന്ത്യയിലേക്കും പിന്നെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ടു പോകുമ്പോള്‍ വായനക്കാരന്‍ എത്തിച്ചേരുന്നത് ഇതൊരു ഭൂഖണ്ഡാന്തര കഥ പറയുന്ന മലയാളം നോവലാണെന്ന വെളിപാടിലേക്കാണ്.
കഥാനായകനായ ശ്രീധരന്റെ ജനനം മുതല്ക്കുള്ള സംഭവ വികാസങ്ങള്‍ വര്‍ണ്ണിച്ചാണ് നോവല്‍ സമാരംഭിക്കുന്നത്. ശ്രീധരനു ഇരുപതു വയസ്സു തികയുമ്പോള്‍ വരെയുള്ള ബഹുലമായ സംഭവങ്ങളിലൂടെ സമാന്തരയാത്ര ചെയ്യുമ്പോള്‍ വായനക്കാരനും അതിരണിപ്പാടത്തിലെ ഒരാളായി പരിണമിക്കുന്നു.
കാലങ്ങള്‍ക്ക് ശേഷം ജനിച്ചു വളര്‍ന്ന അതിരാണിപ്പാടം എന്ന ഗ്രാമം സന്ദര്‍ശിക്കാനായി എത്തുന്ന ശ്രീധരനിലൂടെയാണ് കഥ വികസിക്കുന്നത്. പുതിയകാലത്തിന്റെ വിത്തുകള്‍ വീണുമുളച്ച ഗ്രാമം തന്നെയും തനിക്ക് പ്രിയപ്പെട്ടതൊക്കെയും മായിച്ചുകളഞ്ഞ പച്ചപ്പിനേയും വീടുകളെയും മനുഷ്യരേയും ശ്രീധരന്‍ ഓര്‍ത്തെടുക്കുന്നു. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവല്‍, എഴുത്തുകാരന്റെ ആത്മകഥാംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് കരുതപ്പെടുന്നു.
പിതാവിന്റെ മരണശേഷം നാടു വിടുന്ന ശ്രീധരന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അതിരണിപ്പാടത്തു തിരിച്ചെത്തുമ്പോള്‍ മാത്രമാണ് നോവല്‍ പരിസമാപ്തിയിലെത്തുന്നത്. മൂത്താശാരി വേലുമൂപ്പരില്‍ നിന്നാണ് ശ്രീധരന്‍ ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലെന്തു മാറ്റങ്ങളുണ്ടായി എന്നറിയുന്നത്.
1914-നും 18-നുമിടയില്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തിലെ സംഭവ പരമ്പരകള്‍ ശ്രീധരന്റെ പട്ടാളക്കാരനായ ജ്യേഷ്ഠ സഹോദരന്റെ വാക്കുകളിലൂടെ ചുരുളഴിയുമ്പോള്‍ നോവലിന്റെ പ്രതിപാദ്യ വിഷയം വിസ്തൃതമാവുന്നത് വായനക്കാര്‍ അതിശയത്തോടെയാണറിയുന്നത്.
ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകള്‍ വശ്യസുന്ദരമായി ഇതള്‍ വിരിഞ്ഞപ്പോള്‍ 'ഒരു ദേശത്തിന്റെ കഥ' അതിരാണിപ്പാടത്തിന്റെ മാത്രം കഥയല്ലാതായി. ലോകത്തേത് ദേശത്തു ചെന്നാലും ഈ കഥാപാത്രങ്ങളെ മറ്റൊരു പേരില്‍ വേറൊരു ഭാഷ സംസാരിക്കാവുന്നരായി കണ്ടെത്താം. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് ഈ നോവലിന് വായനക്കാര്‍ നല്‍കിയതും ഇപ്പോഴും നല്‍കി വരുന്നതും.
1945 മുതല്‍ രാജ്യ സഞ്ചാരം നടത്തി മലയാളികള്‍ക്കായി ലോകസംസ്കാരങ്ങളുടെ വൈവിദ്ധ്യവും മാനവികതയുടെ ഏകതയും വിസ്മയിപ്പിക്കും വിധം തന്റെ തൂലികയിലൂടെ പകര്‍ന്നു നല്‍കിയ അനശ്വര സാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. ഇങ്ങനെയൊരു സഞ്ചാരിക്ക് ഒരു ദേശത്തിന്റെ കഥയിലെ ഓരോ കഥാപാത്രത്തെയും ജീവസ്സുറ്റതാക്കാനുള്ള കഴിവ് അന്യാദൃശമാണ് എന്ന് എടുത്തു പറയേണ്ടതില്ല. ഓരോ കഥാപാത്രവും കേന്ദ്ര കഥാപാത്രവുമായും കഥാ തന്തുവുമായും എപ്രകാരം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന വസ്തുതയും വായനക്കാരനെ അതിശയിപ്പിക്കുന്നുണ്ട്.
ഒരു ദേശത്തിന്റെ കഥ കോഴിക്കൊട്ടെ തെരുവിന്‍റെ കഥയാണ് ; തൊട്ടടുത്ത ദേശങ്ങളുടെ കഥയാണ്; മനുഷ്യരുടെ കഥയാണ്. ഗതകാലത്തിന്‍റെ ചരിത്രത്തിലേക്കൂം സാമൂഹിക ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും വെളിച്ചം പായിക്കുന്ന ഈ കൃതി ഏല്ലാവരും വായിച്ചിരിക്കേണ്ടത് കൂടിയാണ്.
- സാനിയ കെ ജെ

Comments
Post a Comment